Biblia Todo Logo
Bìoball air-loidhne

- Sanasan -

പുറപ്പാട് 29 - സത്യവേദപുസ്തകം C.L. (BSI)


പുരോഹിതാഭിഷേക ക്രമം
( ലേവ്യാ. 8:1-36 )

1 അഹരോനെയും പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷയ്‍ക്കായി വേർതിരിക്കുന്നതിനു നീ ഇതു ചെയ്യണം: ഒരു കാളക്കുട്ടിയെയും കുറ്റമറ്റ രണ്ട് ആണാടിനെയും തിരഞ്ഞെടുക്കുക.

2 കൂടാതെ പുളിപ്പില്ലാത്ത അപ്പം, എണ്ണയിലുണ്ടാക്കിയ പുളിപ്പില്ലാത്ത അട, എണ്ണ പുരട്ടിയുണ്ടാക്കിയ പുളിപ്പില്ലാത്ത വട എന്നിവ കരുതണം. ഇവയെല്ലാം നേരിയ കോതമ്പുമാവുകൊണ്ട് ഉണ്ടാക്കണം.

3 ഇവ ഒരു കൂടയിലാക്കി കാളക്കുട്ടിയോടും ആണാടുകളോടുമൊപ്പം കൊണ്ടുവരണം.

4 അഹരോനെയും പുത്രന്മാരെയും തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകുക.

5 പൗരോഹിത്യവസ്ത്രങ്ങളിൽ നിലയങ്കിയും ഏഫോദിന്റെ കുപ്പായവും ഏഫോദും മാർച്ചട്ടയും ചിത്രപ്പണി ചെയ്ത അരപ്പട്ടയും ധരിപ്പിക്കണം.

6 തലയിൽ തലപ്പാവും അതിനുമീതെ വിശുദ്ധകിരീടവും അണിയിക്കണം.

7 പിന്നീട് അഭിഷേകതൈലം തലയിൽ ഒഴിച്ച് അഹരോനെ അഭിഷേകം ചെയ്യണം.

8 അഹരോന്റെ പുത്രന്മാരെയും കൊണ്ടുവന്നു പൗരോഹിത്യവസ്ത്രങ്ങൾ ധരിപ്പിക്കണം.

9 അവരെ അരപ്പട്ടയും തൊപ്പിയും ധരിപ്പിക്കുക; ശാശ്വതനിയമമനുസരിച്ചു പൗരോഹിത്യം അവരുടേതായിരിക്കും. അങ്ങനെ അഹരോനെയും പുത്രന്മാരെയും പുരോഹിതന്മാരായി അവരോധിക്കണം.

10 “തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ കാളക്കുട്ടിയെ കൊണ്ടുവരണം; അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈവയ്‍ക്കണം.

11 പിന്നീട് സർവേശ്വരന്റെ മുമ്പാകെ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽവച്ചുതന്നെ അതിനെ കൊല്ലണം.

12 അതിന്റെ രക്തത്തിൽ കുറെ എടുത്തു നിന്റെ വിരലുകൾകൊണ്ട് യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. ശേഷിക്കുന്നത് യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കുക.

13 ആന്തരികാവയവങ്ങൾ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്റെ നെയ്‍വലയും, വൃക്കകളും അവയെ പൊതിഞ്ഞിരിക്കുന്ന മേദസ്സും, യാഗപീഠത്തിൽവച്ചു ദഹിപ്പിക്കുക.

14 എന്നാൽ കാളയുടെ മാംസവും തോലും ചാണകവും പാളയത്തിനു പുറത്തുവച്ചുതന്നെയാണ് ദഹിപ്പിക്കേണ്ടത്. ഇതു പാപപരിഹാരയാഗമാകുന്നു.

15 രണ്ട് ആണാടുകളിൽ ഒന്നിനെ കൊണ്ടുവന്ന് അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈ വയ്‍ക്കണം.

16 പിന്നീട് അതിനെ കൊന്നു രക്തമെടുത്തു യാഗപീഠത്തിന്റെ നാലു വശത്തും തളിക്കണം.

17 പിന്നെ അതിനെ കഷണങ്ങളാക്കി ആന്തരികാവയവങ്ങളും കാലുകളും കഴുകിയെടുത്ത് അവയും തലയും,

18 യാഗപീഠത്തിൽവച്ച് അതിനെ മുഴുവൻ ഹോമയാഗമായി അർപ്പിക്കണം; അതിന്റെ സൗരഭ്യം സർവേശ്വരനു ഹിതകരമായിരിക്കും.

19 മറ്റേ ആടിനെയും കൊണ്ടുവന്ന് അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വച്ചശേഷം കൊല്ലുക.

20 അതിന്റെ രക്തത്തിൽ കുറെ എടുത്ത് അഹരോന്റെയും പുത്രന്മാരുടെയും വലതുകാതിന്റെ അഗ്രത്തിലും വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും പുരട്ടണം; ശേഷിക്കുന്ന രക്തം യാഗപീഠത്തിനു ചുറ്റും ഒഴിക്കണം.

21 യാഗപീഠത്തിലുള്ള രക്തത്തിൽ അല്പമെടുത്ത് അഭിഷേകതൈലത്തോടൊപ്പം അഹരോന്റെയും അവന്റെ വസ്ത്രത്തിന്റെയും അഹരോന്റെ പുത്രന്മാരുടെയും അവരുടെ വസ്ത്രങ്ങളുടെയുംമേൽ തളിക്കണം. അപ്പോൾ അവനും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും.

22 “ഈ ആണാട് അഭിഷേകശുശ്രൂഷയ്‍ക്കുള്ളതാകയാൽ അതിന്റെ മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള നെയ്‍വലയും വൃക്കകൾ രണ്ടും അവയുടെ മേലുള്ള മേദസ്സും വലതുതുടയും എടുക്കണം;

23 അതിനുശേഷം സർവേശ്വരന്റെ സന്നിധിയിൽ വച്ചിട്ടുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ കുട്ടയിൽനിന്ന് ഒരു അപ്പവും എണ്ണ ചേർത്തുണ്ടാക്കിയ ഒരു അടയും ഒരു വടയും എടുക്കണം.

24 ഇവ അഹരോന്റെയും പുത്രന്മാരുടെയും കൈകളിൽ കൊടുക്കണം; അവർ അവ സർവേശ്വരന്റെ മുമ്പിൽ നീരാജനം ചെയ്യണം.

25 പിന്നീട് അവ തിരിച്ചുവാങ്ങി, ഹോമയാഗത്തോടൊപ്പം യാഗപീഠത്തിൽ ദഹിപ്പിക്കണം. ഈ ദഹനയാഗത്തിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമാണ്.

26 “അഹരോന്റെ അഭിഷേകശുശ്രൂഷയ്‍ക്കുള്ള ആടിന്റെ നെഞ്ച് സർവേശ്വരന് നീരാജനം ചെയ്യണം; അതു നിന്റെ ഓഹരി ആയിരിക്കും.

27 പുരോഹിതാഭിഷേക ശുശ്രൂഷയ്‍ക്കുള്ള ആണാടിന്റെ നെഞ്ചും തുടയും നീരാജനം ചെയ്ത് അർപ്പിച്ചശേഷം അഹരോനും പുത്രന്മാർക്കുമായി മാറ്റി വയ്‍ക്കണം. ഇത് ഇസ്രായേൽജനം അർപ്പിക്കുന്ന സമാധാനയാഗത്തിൽനിന്ന് അവർക്കുള്ള നിത്യഓഹരിയാകുന്നു.

28 ഇത് ഇസ്രായേൽജനം സർവേശ്വരനു നീരാജനം ചെയ്ത് അർപ്പിക്കുന്ന വഴിപാടാണ്.

29 അഹരോന്റെ മരണശേഷം അവന്റെ വിശുദ്ധവസ്ത്രങ്ങളെല്ലാം പുത്രന്മാർക്ക് അവകാശപ്പെട്ടതാണ്; പുരോഹിതന്മാരായി അഭിഷേകം ചെയ്യപ്പെടുമ്പോഴും നിയോഗിക്കപ്പെടുമ്പോഴും അവർ അവ ധരിച്ചിരിക്കണം.

30 അഹരോനു പകരം പുരോഹിതനായി നിയോഗിക്കപ്പെടുന്ന പുത്രൻ തിരുസാന്നിധ്യകൂടാരത്തിലെ വിശുദ്ധസ്ഥലത്തു ശുശ്രൂഷയ്‍ക്കായി വരുമ്പോൾ ഏഴു ദിവസം അവ ധരിക്കണം.

31 “പുരോഹിതാഭിഷേക ശുശ്രൂഷയ്‍ക്കുള്ള ആണാടിന്റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്തുവച്ചു പാകം ചെയ്യണം;

32 അഹരോനും പുത്രന്മാരും ആ മാംസവും കുട്ടയിലുള്ള അപ്പവും തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽവച്ചു ഭക്ഷിക്കണം.

33 തങ്ങളെ അഭിഷേകം ചെയ്തു നിയോഗിച്ചപ്പോൾ പാപപരിഹാരമായി അർപ്പിച്ചതാകയാൽ അത് അവർതന്നെ ഭക്ഷിക്കണം. അവ വിശുദ്ധമാകയാൽ മറ്റാരും അതു ഭക്ഷിക്കരുത്.

34 പുരോഹിതാഭിഷേക ശുശ്രൂഷയ്‍ക്കുപയോഗിച്ച മാംസമോ അപ്പമോ ബാക്കി വന്നാൽ അവ ദഹിപ്പിച്ചുകളയണം. വിശുദ്ധമായതുകൊണ്ട് അതു ഭക്ഷിക്കരുത്.

35 “അഹരോനും പുത്രന്മാർക്കുമുള്ള പുരോഹിതാഭിഷേക ശുശ്രൂഷ ഞാൻ നിന്നോടു കല്പിച്ചതുപോലെ ഏഴു ദിവസംകൊണ്ട് അനുഷ്ഠിക്കണം.

36 ദിനംതോറും ഒരു കാളയെ പാപപരിഹാരത്തിനായി അർപ്പിക്കണം. യാഗപീഠത്തിന്റെ ശുദ്ധീകരണത്തിനുവേണ്ടിയും പാപപരിഹാരയാഗം അർപ്പിക്കണം; പിന്നീട് യാഗപീഠം അഭിഷേകം ചെയ്തു വിശുദ്ധീകരിക്കണം.

37 ഏഴു ദിവസവും പാപപരിഹാരത്തിനുവേണ്ടി പ്രായശ്ചിത്തയാഗമർപ്പിച്ചു യാഗപീഠം ശുദ്ധീകരിക്കണം; അപ്പോൾ യാഗപീഠം അതിവിശുദ്ധമായിത്തീരും. യാഗപീഠത്തെ സ്പർശിക്കുന്നതെന്തും ശുദ്ധമായിത്തീരും.


പ്രതിദിനയാഗങ്ങൾ
( സംഖ്യാ. 28:1-8 )

38 “യാഗപീഠത്തിൽ അർപ്പിക്കപ്പെടേണ്ടത് ഇവയാണ്: ഒരു വയസ്സ് പ്രായമുള്ള രണ്ട് ആട്ടിൻകുട്ടികളെ ദിവസംതോറും അർപ്പിക്കണം.

39 അവയിൽ ഒന്നിനെ രാവിലെയും മറ്റതിനെ വൈകിട്ടും അർപ്പിക്കണം.

40 ഒന്നാമത്തെ ആട്ടിൻകുട്ടിയോടൊപ്പം ആട്ടിയെടുത്ത കാൽ ഹീൻ ഒലിവെണ്ണയിൽ കുഴച്ച ഒരിടങ്ങഴി കോതമ്പുമാവും പാനീയയാഗമായി കാൽ ഹീൻ വീഞ്ഞും അർപ്പിക്കണം.

41 രണ്ടാമത്തെ ആട്ടിൻകുട്ടിയെ വൈകിട്ടു യാഗമർപ്പിക്കുമ്പോൾ അതോടൊപ്പം രാവിലത്തേതുപോലെ തന്നെ കോതമ്പുമാവും ഒലിവെണ്ണയും വീഞ്ഞും ദഹനയാഗമായി അർപ്പിക്കണം. ഈ ദഹനയാഗത്തിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമാണ്.

42 ഇതു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ സർവേശ്വരന്റെ മുമ്പാകെ നിങ്ങളുടെ ഭാവിതലമുറകൾ സദാകാലവും അർപ്പിക്കേണ്ട ദഹനയാഗമാകുന്നു. അവിടെ ഞാൻ നിങ്ങളെ സന്ദർശിച്ച് നിങ്ങളോടു സംസാരിക്കും.

43 ഞാൻ ഇസ്രായേൽജനത്തെ സന്ദർശിക്കുന്ന ആ സ്ഥലം എന്റെ മഹത്ത്വംകൊണ്ട് പരിശുദ്ധമാകും.

44 തിരുസാന്നിധ്യകൂടാരവും യാഗപീഠവും ഞാൻ വിശുദ്ധീകരിക്കും; എനിക്കു പൗരോഹിത്യശുശ്രൂഷ നിർവഹിക്കാൻ അഹരോനെയും പുത്രന്മാരെയും ഞാൻ ശുദ്ധീകരിച്ചു വേർതിരിക്കും.

45 ഞാൻ അവരുടെ ദൈവമായി ഇസ്രായേൽജനങ്ങളുടെ ഇടയിൽ പാർക്കും.

46 അവരുടെ ഇടയിൽ പാർക്കാൻ ഈജിപ്തിൽനിന്ന് അവരെ കൂട്ടിക്കൊണ്ടുവന്ന ഞാൻ അവരുടെ ദൈവമായ സർവേശ്വരൻ എന്ന് അവർ അറിയും. ഞാനാണ് അവരുടെ ദൈവമായ സർവേശ്വരൻ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan