പുറപ്പാട് 1 - സത്യവേദപുസ്തകം C.L. (BSI)1 യാക്കോബിന്റെകൂടെ കുടുംബസമേതം ഈജിപ്തിലേക്കു വന്ന അദ്ദേഹത്തിന്റെ പുത്രന്മാർ: 2 രൂബേൻ, ശിമെയോൻ, ലേവി, 3 യെഹൂദാ, ഇസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ, 4 ദാൻ, നഫ്താലി, ഗാദ്, ആശേർ എന്നിവരാണ്. യോസേഫ് നേരത്തെതന്നെ ഈജിപ്തിൽ ആയിരുന്നു. 5 അങ്ങനെ യാക്കോബിന്റെ സന്താനങ്ങൾ ആകെ എഴുപതു പേർ. 6 യോസേഫും സഹോദരന്മാരും ഉൾപ്പെട്ട ആ തലമുറയിലെ എല്ലാവരും മരിച്ചു. 7 യാക്കോബിന്റെ പിൻതലമുറക്കാർ പെരുകി അത്യന്തം പ്രബലരായിത്തീർന്നു. ദേശം അവരെക്കൊണ്ടു നിറഞ്ഞു. ഇസ്രായേൽജനം പീഡിപ്പിക്കപ്പെടുന്നു 8 അക്കാലത്തു യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് ഈജിപ്തിൽ ഭരണമേറ്റു. 9 അദ്ദേഹം ജനങ്ങളോടു പറഞ്ഞു: “ഇസ്രായേൽജനം എണ്ണത്തിൽ പെരുകിയിരിക്കുന്നു. 10 അവർ നമ്മെക്കാൾ ശക്തരുമാണ്; അവർ ഇനിയും വർധിക്കാതിരിക്കാൻ നാം തന്ത്രപൂർവം പ്രവർത്തിക്കണം. ഒരു യുദ്ധമുണ്ടായാൽ ശത്രുപക്ഷം ചേർന്ന് അവർ നമ്മോടു പൊരുതുമെന്നു മാത്രമല്ല രാജ്യം വിട്ടുപോയെന്നും വരാം.” 11 അങ്ങനെ ഇസ്രായേല്യരെ കഠിനജോലി ചെയ്യിച്ച് പീഡിപ്പിക്കാൻ മേൽനോട്ടക്കാരെ നിയമിച്ചു. അവർ ഫറവോയ്‍ക്കുവേണ്ടി പീഥോം, റയംസേസ് എന്നീ ധാന്യസംഭരണനഗരങ്ങൾ പണിതു. 12 എന്നാൽ പീഡിപ്പിക്കുന്തോറും അവർ വർധിച്ച് ദേശമെങ്ങും വ്യാപിച്ചു. അതിനാൽ ഈജിപ്തുകാർ ഇസ്രായേൽജനത്തെ ഭയപ്പെട്ടു. 13 അവർ ഇസ്രായേൽജനങ്ങളെക്കൊണ്ട് കഠിനവേല ചെയ്യിച്ച് അവരുടെ ജീവിതം ക്ലേശപൂർണമാക്കി. 14 ഇഷ്‍ടികയും കുമ്മായവും കൊണ്ടുള്ള പണികളും വയലിലെ പണികളും അവർ അവരെക്കൊണ്ടു ചെയ്യിച്ചു. അവർ ചെയ്ത എല്ലാ ജോലികളും കാഠിന്യമുള്ളതായിരുന്നു. 15 ഈജിപ്തിലെ രാജാവ് ശിപ്രാ, പൂവാ എന്നീ രണ്ട് എബ്രായസൂതികർമിണികളോടു കല്പിച്ചു: 16 “നിങ്ങൾ പ്രസവശുശ്രൂഷ ചെയ്യുന്ന എബ്രായസ്‍ത്രീകൾക്കു ജനിക്കുന്ന ശിശുക്കൾ ആൺകുട്ടികളെങ്കിൽ അവരെ കൊന്നുകളയുക; പെൺകുട്ടികളെങ്കിൽ ജീവിച്ചുകൊള്ളട്ടെ. 17 “എന്നാൽ ആ സൂതികർമിണികൾ ദൈവഭയം ഉള്ളവർ ആയിരുന്നതിനാൽ രാജകല്പന പാലിക്കാതെ ആ കുട്ടികളെ ജീവിക്കാൻ അനുവദിച്ചു. 18 രാജാവ് സൂതികർമിണികളെ വരുത്തി ചോദ്യം ചെയ്തു. “നിങ്ങൾ എന്താണീ ചെയ്യുന്നത്? ആ കുട്ടികളെ ജീവിക്കാൻ അനുവദിക്കുന്നോ?” 19 സൂതികർമിണികൾ ഫറവോയോടു പറഞ്ഞു: “എബ്രായസ്‍ത്രീകൾ ഈജിപ്തുകാരികളെപ്പോലെയല്ല; ഓജസ്സുള്ള അവർ സൂതികർമിണികൾ എത്തുംമുമ്പേ പ്രസവിച്ചുകഴിയും.” 20 ദൈവം സൂതികർമിണികളോടു നന്മ ചെയ്തു; 21 അവർ ദൈവഭയമുള്ളവരായിരുന്നതുകൊണ്ട് അവിടുന്ന് അവർക്ക് സന്താനസമൃദ്ധി നല്‌കി അനുഗ്രഹിച്ചു. ഇസ്രായേല്യർ വർധിച്ചു പ്രബലരായി. 22 ഫറവോ തന്റെ പ്രജകളോടു കല്പിച്ചു: “എബ്രായർക്കു ജനിക്കുന്ന എല്ലാ ആൺകുട്ടികളെയും നൈൽനദിയിൽ എറിഞ്ഞുകളയുക, പെൺകുട്ടികൾ ജീവിച്ചുകൊള്ളട്ടെ.” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India