Biblia Todo Logo
Bìoball air-loidhne

- Sanasan -

ആവർത്തനം 30 - സത്യവേദപുസ്തകം C.L. (BSI)


പുനരുദ്ധാരണവും അനുഗ്രഹവും

1 ഞാൻ നിങ്ങളോടു പറഞ്ഞ അനുഗ്രഹവും ശാപവും നിങ്ങൾക്ക് സംഭവിക്കുകയും സർവേശ്വരൻ നിങ്ങളെ ചിതറിച്ച ജനതകളുടെ നടുവിൽ നിങ്ങൾ പാർക്കുകയും ചെയ്യുമ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ ഓർക്കും.

2 നിങ്ങളും നിങ്ങളുടെ സന്താനങ്ങളും സർവേശ്വരനിലേക്കു തിരിഞ്ഞ് ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന അവിടുത്തെ കല്പനകൾ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ അനുസരിച്ചാൽ,

3 നിങ്ങളുടെ ദൈവമായ സർവേശ്വരനു നിങ്ങളോടു കനിവുതോന്നും; നിങ്ങളുടെ അടിമത്തം അവസാനിപ്പിക്കും. അവിടുന്ന് നിങ്ങളെ ചിതറിച്ച സകല ജനതകളിൽനിന്നും നിങ്ങളെ തിരിച്ചുകൊണ്ടുവരികയും ചെയ്യും.

4 ആകാശത്തിന്റെ അറുതികൾ വരെ നിങ്ങളെ ചിതറിച്ചാലും നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവിടെനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടി തിരിച്ചുകൊണ്ടുവരും.

5 നിങ്ങളുടെ പിതാക്കന്മാർ അവകാശമാക്കിയിരുന്ന ദേശത്തേക്കു നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ കൊണ്ടുവരും. അതു നിങ്ങൾ വീണ്ടും കൈവശമാക്കും. അവിടുന്ന് നിങ്ങൾക്കു നന്മ ചെയ്യുകയും നിങ്ങളുടെ പിതാക്കന്മാരെക്കാൾ കൂടുതൽ സംഖ്യാബലം ഉള്ളവരാക്കുകയും ചെയ്യും.

6 നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെയും നിങ്ങളുടെ സന്താനങ്ങളുടെയും മനം തിരിയുമാറാക്കും; നിങ്ങൾ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണമനസ്സോടും സ്നേഹിക്കും; അങ്ങനെ നിങ്ങൾ തുടർന്നു ജീവിക്കും;

7 നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഈ ശാപങ്ങളെല്ലാം നിങ്ങളെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്ത ശത്രുക്കളുടെമേൽ വരുത്തും.

8 നിങ്ങൾ സർവേശ്വരനിലേക്ക് തിരിയുകയും അവിടുത്തെ അനുസരിക്കുകയും ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന അവിടുത്തെ കല്പനകളെല്ലാം പാലിക്കുകയും ചെയ്യും.

9 നിങ്ങളുടെ സകല പ്രവൃത്തികളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കും; നിങ്ങൾക്കു സന്താനങ്ങളിലും ആടുമാടുകളിലും നിലങ്ങളിലെ വിളവുകളിലും സമൃദ്ധി വരുത്തും. നിങ്ങളുടെ പിതാക്കന്മാരുടെ ഐശ്വര്യത്തിൽ സന്തോഷിച്ചിരുന്നതുപോലെ സർവേശ്വരൻ നിങ്ങളുടെ ഐശ്വര്യത്തിലും സന്തോഷിക്കും.

10 എന്നാൽ നിങ്ങൾ പൂർണഹൃദയത്തോടും പൂർണമനസ്സോടും നിങ്ങളുടെ ദൈവമായ സർവേശ്വരനിലേക്കു തിരിയുകയും അവിടുത്തെ അനുസരിക്കുകയും ഈ ധർമശാസ്ത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കല്പനകളും ചട്ടങ്ങളും പാലിക്കുകയും വേണം.

11 ഞാൻ ഇന്നു നല്‌കുന്ന കല്പനകൾ അനുസരിക്കാൻ കഴിയാത്തവിധം കഠിനമല്ല; അവ അപ്രാപ്യമാംവിധം അകലെയുമല്ല.

12 നമുക്ക് കേൾക്കാനും അനുസരിക്കാനുമായി ആർ സ്വർഗത്തിൽ പോയി അതു കൊണ്ടുവന്നുതരും എന്നു ചോദിക്കാൻ അതു സ്വർഗത്തിലല്ല.

13 നമുക്ക് കേൾക്കാനും അനുസരിക്കുവാനുമായി ആരു സമുദ്രം കടന്ന് അതു കൊണ്ടുവരും എന്നു ചോദിക്കാൻ അതു സമുദ്രത്തിനപ്പുറവുമല്ല.

14 വചനം നിങ്ങൾക്കു സമീപസ്ഥമാണ്; നിങ്ങൾക്ക് അനുസരിക്കാൻ തക്കവിധം അതു നിങ്ങളുടെ അധരങ്ങളിലും ഹൃദയങ്ങളിലും ഇരിക്കുന്നു.

15 ഇതാ, ഇന്ന് നന്മയും തിന്മയും ജീവനും മരണവും നിങ്ങളുടെ മുമ്പിൽ ഞാൻ വയ്‍ക്കുന്നു.

16 ഇന്നു ഞാൻ നിങ്ങളോടു നിർദ്ദേശിക്കുന്നതുപോലെ നിങ്ങളുടെ ദൈവമായ സർവേശ്വരനെ സ്നേഹിക്കുകയും അവിടുത്തെ വഴികളിൽ നടക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും അനുസരിക്കുകയും ചെയ്താൽ നിങ്ങൾ ജീവിക്കും; നിങ്ങൾ കൈവശമാക്കാൻ പോകുന്ന ദേശത്ത് അവിടുന്നു നിങ്ങളെ അനുഗ്രഹിക്കുകയും വർധിപ്പിക്കുകയും ചെയ്യും.

17 എന്നാൽ നിങ്ങൾ ഇതു ശ്രദ്ധിക്കാതെ നിങ്ങളുടെ ഹൃദയം സർവേശ്വരനിൽനിന്നു പിൻവലിച്ച് അന്യദേവന്മാരെ ആരാധിക്കുകയും സേവിക്കുകയും ചെയ്താൽ

18 നിങ്ങൾ നിശ്ചയമായും നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്നു. യോർദ്ദാൻനദി കടന്നു നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്തു നിങ്ങൾ ദീർഘകാലം ജീവിച്ചിരിക്കുകയില്ല.

19 നിങ്ങൾക്കു തിരഞ്ഞെടുക്കാൻ തക്കവിധം ജീവനും മരണവും അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ ഇപ്പോൾ ഞാൻ വച്ചിരിക്കുന്നു. നിങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കാൻ സ്വർഗത്തോടും ഭൂമിയോടും ഞാൻ ആവശ്യപ്പെടുന്നു. നിങ്ങളും നിങ്ങളുടെ സന്തതികളും ജീവിക്കേണ്ടതിനു ജീവനെ തിരഞ്ഞെടുക്കുക;

20 നിങ്ങളുടെ ദൈവമായ സർവേശ്വരനെ സ്നേഹിക്കുകയും അനുസരിക്കുകയും അവിടുത്തോടു വിശ്വസ്തത പുലർത്തുകയും ചെയ്യുക. എന്നാൽ നിങ്ങൾക്ക് ജീവനും ദീർഘായുസ്സും ഉണ്ടാകും; നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും നല്‌കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിരുന്ന ദേശത്തു നിങ്ങൾ വസിക്കുകയും ചെയ്യും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan