Biblia Todo Logo
Bìoball air-loidhne

- Sanasan -

ആവർത്തനം 18 - സത്യവേദപുസ്തകം C.L. (BSI)


ലേവ്യരുടെയും പുരോഹിതന്മാരുടെയും ഓഹരി

1 ലേവ്യരായ പുരോഹിതന്മാർക്കും ലേവിഗോത്രത്തിനും മറ്റ് ഇസ്രായേല്യഗോത്രങ്ങൾക്കുള്ളതുപോലെ സ്വന്തമായി ഓഹരിയും അവകാശവും ഉണ്ടായിരിക്കരുത്; സർവേശ്വരന് അർപ്പിക്കുന്ന യാഗങ്ങൾകൊണ്ടും അവിടുത്തേക്കുള്ള വഴിപാടുകൾകൊണ്ടും അവർ ജീവിക്കണം.

2 തങ്ങളുടെ സഹോദരന്മാർക്ക് ഉള്ളതുപോലെ അവർക്ക് അവകാശം ഉണ്ടായിരിക്കരുത്. അവിടുത്തെ വാഗ്ദാനംപോലെ സർവേശ്വരൻ തന്നെയാണ് അവരുടെ അവകാശം.

3 മാടിനെയോ ആടിനെയോ യാഗം കഴിക്കുമ്പോഴെല്ലാം അതിന്റെ കൈക്കുറകും ഉദരഭാഗങ്ങളും കവിൾഭാഗങ്ങളും ജനം പുരോഹിതന്മാർക്കു കൊടുക്കണം.

4 ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലവും ആടുകളിൽനിന്ന് ആദ്യം കത്രിച്ചെടുക്കുന്ന രോമവും അവർക്കു നല്‌കണം. ഇവയാണ് പുരോഹിതന്മാർക്ക് ജനത്തിൽനിന്ന് ലഭിക്കേണ്ട വിഹിതം.

5 പുരോഹിതന്മാരായി എക്കാലവും സർവേശ്വരന്റെ മുമ്പിൽ നില്‌ക്കാനും അവിടുത്തെ ശുശ്രൂഷിക്കാനും നിങ്ങളുടെ സകല ഗോത്രങ്ങളിൽനിന്നുമായി അവിടുന്നു തിരഞ്ഞെടുത്തതു ലേവ്യരെ ആണല്ലോ.

6 ഇസ്രായേലിലെ ഏതെങ്കിലും പട്ടണത്തിൽ പാർക്കുന്ന ലേവ്യന് അവിടുന്നു തിരഞ്ഞെടുക്കുന്ന ആരാധനാസ്ഥലത്തേക്കു യഥേഷ്ടം പോകാം.

7 അങ്ങനെ ചെയ്താൽ അവിടെ ശുശ്രൂഷ ചെയ്യുന്ന മറ്റു ലേവ്യരെപ്പോലെ അവനും നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ ശുശ്രൂഷ ചെയ്യാം.

8 പൈതൃകാവകാശത്തിനു പുറമേ ഭക്ഷണത്തിൽ മറ്റു പുരോഹിതന്മാർക്കുള്ള അവകാശങ്ങളും അയാൾക്ക് ഉണ്ടായിരിക്കും.


ഒരു മുന്നറിയിപ്പ്

9 നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന ദേശത്ത് എത്തുമ്പോൾ അവിടെയുള്ള ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ നിങ്ങൾ അനുകരിക്കരുത്.

10 യാഗപീഠങ്ങളിൽ മകനെയോ മകളെയോ ഹോമിക്കുന്നവനോ പ്രശ്നം വയ്‍ക്കുന്നവനോ മുഹൂർത്തം നോക്കുന്നവനോ

11 ആഭിചാരകനോ ക്ഷുദ്രക്കാരനോ മന്ത്രവാദിയോ വെളിച്ചപ്പാടോ ലക്ഷണവാദിയോ മരിച്ചുപോയവരുടെ ആത്മാക്കളോട് ആലോചന ചോദിക്കുന്നവനോ നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കരുത്.

12 ഇവ പ്രവർത്തിക്കുന്നവരെ സർവേശ്വരൻ വെറുക്കുന്നു; അവരുടെ ഈ മ്ലേച്ഛതകൾ നിമിത്തമാണ് അവിടുന്ന് അങ്ങനെയുള്ളവരെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്നത്.

13 നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ മുമ്പിൽ നിങ്ങൾ കുറ്റമറ്റവരായിരിക്കണം.


ഒരു പ്രവാചകനെ അയയ്‍ക്കുമെന്നു വാഗ്ദാനം

14 നിങ്ങൾ നിഷ്കാസനം ചെയ്യാൻ പോകുന്ന ജനതകൾ, മുഹൂർത്തം നോക്കുന്നവരും പ്രശ്നം വയ്‍ക്കുന്നവരും പറയുന്നതനുസരിച്ചു ജീവിച്ചു; എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യാൻ ദൈവമായ സർവേശ്വരൻ അനുവദിച്ചിട്ടില്ല.

15 എന്നെപ്പോലെ ഒരു പ്രവാചകൻ നിങ്ങളുടെ ഇടയിൽനിന്ന് ഉയർന്നുവരാൻ അവിടുന്ന് ഇടയാക്കും. നിങ്ങൾ അദ്ദേഹത്തെ അനുസരിക്കണം;

16 നിങ്ങൾ സീനായ്മലയിൽ ഒരുമിച്ചുകൂടിയിരുന്നപ്പോൾ ഞങ്ങൾ മരിക്കാതിരിക്കുന്നതിന് സർവേശ്വരന്റെ ശബ്ദം ഇനി കേൾക്കാനും ആ മഹാഗ്നി കാണാനും വീണ്ടും ഇടയാകരുതേ എന്ന് നിങ്ങൾ അവിടുത്തോട് അപേക്ഷിച്ചു.

17 അന്ന് അവിടുന്നു എന്നോടു പറഞ്ഞു: “അവർ പറഞ്ഞത് ശരിയാണ്;

18 അവരുടെ ഇടയിൽനിന്ന് നിന്നെപ്പോലെ ഒരുവനെ ഞാൻ അവർക്കുവേണ്ടി പ്രവാചകനായി ഉയർത്തും. എന്റെ വചനങ്ങൾ ഞാൻ അവനു കൊടുക്കും; ഞാൻ അവനോടു കല്പിക്കുന്നതെല്ലാം അവൻ ജനത്തോടു പറയും;

19 അവൻ എന്റെ നാമത്തിൽ സംസാരിക്കും; അവനെ അനുസരിക്കാത്തവരെ ഞാൻ ശിക്ഷിക്കും.”

20 എന്നാൽ ഒരു പ്രവാചകൻ ഞാൻ കല്പിക്കാതെ എന്റെ നാമത്തിൽ പ്രവചിക്കുകയോ മറ്റു ദേവന്മാരുടെ നാമത്തിൽ പ്രവചിക്കുകയോ ചെയ്താൽ അയാൾ മരിക്കണം.

21 സർവേശ്വരൻ കല്പിക്കാത്ത വചനം ഞങ്ങൾ എങ്ങനെ തിരിച്ചറിയും എന്നു നിങ്ങൾ ചിന്തിച്ചേക്കാം.

22 ഒരു പ്രവാചകൻ അവിടുത്തെ നാമത്തിൽ പ്രവചിച്ചിട്ട് അതു സംഭവിക്കാതിരിക്കുകയോ യാഥാർഥ്യമാകാതിരിക്കുകയോ ചെയ്താൽ അതു സർവേശ്വരന്റെ അരുളപ്പാടല്ല. പ്രവാചകൻ തന്നിഷ്ടപ്രകാരം സംസാരിച്ചതാണ്; നിങ്ങൾ അയാളെ ഭയപ്പെടേണ്ടതില്ല.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan