ആവർത്തനം 13 - സത്യവേദപുസ്തകം C.L. (BSI)1 “നിങ്ങളുടെ ഇടയിൽനിന്ന് ഒരു പ്രവാചകനോ സ്വപ്നവ്യാഖ്യാതാവോ എഴുന്നേറ്റ് ഒരു അടയാളമോ അദ്ഭുതമോ വാഗ്ദാനം ചെയ്യുകയും 2 അയാൾ പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്താലും നിങ്ങൾക്ക് ഇന്നോളം അജ്ഞാതനായിരുന്ന ദേവനെ നമുക്ക് അനുഗമിക്കാം, ആരാധിക്കാം എന്ന് അയാൾ പ്രലോഭിപ്പിച്ചാലും 3 നിങ്ങൾ ആ പ്രവാചകന്റെയോ സ്വപ്നവ്യാഖ്യാതാവിന്റെയോ വാക്കിനു വഴങ്ങരുത്. പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടിയാണോ നിങ്ങൾ നിങ്ങളുടെ ദൈവമായ സർവേശ്വരനെ സ്നേഹിക്കുന്നത് എന്ന് അവിടുന്ന് അയാളിലൂടെ നിങ്ങളെ പരീക്ഷിക്കുകയാണ്. 4 നിങ്ങളുടെ ദൈവമായ സർവേശ്വരനെയാണ് നിങ്ങൾ അനുസരിക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടത്. അവിടുത്തെ വാക്ക് അനുസരിക്കുകയും അവിടുത്തെ കല്പനകൾ പാലിക്കുകയും അവിടുത്തെ ആരാധിക്കുകയും അവിടുത്തോട് വിശ്വസ്തരായി വർത്തിക്കുകയും വേണം. 5 ഈജിപ്തിൽനിന്ന് നിങ്ങളെ വിമോചിപ്പിച്ചവനും അടിമവീട്ടിൽനിന്ന് നിങ്ങളെ വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ സർവേശ്വരനോടു മത്സരിക്കാൻ നിങ്ങളോടു പറയുന്നതു പ്രവാചകനായാലും സ്വപ്നവ്യാഖ്യാതാവായാലും അയാളെ കൊന്നുകളയണം. അവിടുത്തെ വഴിയിൽനിന്നു നിങ്ങളെ വ്യതിചലിപ്പിക്കാൻ അയാൾ ശ്രമിച്ചല്ലോ. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയണം. 6 നിന്റെ സ്വന്തം സഹോദരനോ, പുത്രനോ, പുത്രിയോ നീ സ്നേഹിക്കുന്ന ഭാര്യയോ, ഉറ്റസുഹൃത്തോ “വരിക, നമുക്ക് മറ്റു ദേവന്മാരെ ആരാധിക്കാം” എന്നു പറഞ്ഞുകൊണ്ട് നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെ ആരാധിക്കാൻ നിങ്ങളെ രഹസ്യമായി പ്രേരിപ്പിച്ചു എന്നു വരാം. 7 ആ ദേവന്മാർ നിങ്ങൾക്കു ചുറ്റും അടുത്തോ അകലെയോ ഉള്ള ജനതകളുടെ ദേവന്മാരായിരിക്കാം. 8 അവരുടെ പ്രലോഭനത്തിനു നിങ്ങൾ വഴങ്ങുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്യരുത്; അവരോടു കരുണയോ സഹതാപമോ കാണിക്കരുത്; അവരെ വെറുതെ വിടുകയോ സംരക്ഷിക്കുകയോ അരുത്. 9 അവരെ കൊന്നുകളയണം; അവരെ കല്ലെറിഞ്ഞു കൊല്ലാൻ നിങ്ങളുടെ കൈയാണ് ആദ്യം ഉയരേണ്ടത്; 10 പിന്നീട് സർവജനത്തിന്റെയും അടിമവീടായ ഈജിപ്തിൽനിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സർവേശ്വരനിൽ നിന്നു നിങ്ങളെ അകറ്റിക്കളയാൻ അവർ ശ്രമിച്ചുവല്ലോ. 11 ഇസ്രായേൽജനം ഈ വാർത്ത കേട്ടു നടുങ്ങണം. 12 മേലാൽ ആരും നിങ്ങളുടെ ഇടയിൽ ഇത്തരം ദുഷ്കൃത്യം ചെയ്യരുത്. 13 നിങ്ങളുടെ ദൈവമായ സർവേശ്വരൻ നല്‌കിയ പട്ടണങ്ങളിൽ നിങ്ങൾ പാർക്കുമ്പോൾ, നിങ്ങളുടെ കൂട്ടത്തിൽ നീചരായ ചിലർ അതുവരെ ആരാധിച്ചിട്ടില്ലാത്ത ദേവന്മാരെ ആരാധിക്കാൻ ആ പട്ടണവാസികളെ പ്രേരിപ്പിച്ചതായി കേൾക്കാൻ ഇടയായേക്കാം. 14 അപ്പോൾ നിങ്ങൾ അതിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിച്ച്, പരിശോധിച്ചു തെളിവെടുക്കണം; നിങ്ങളുടെ ഇടയിൽ ഇത്തരം ഹീനകൃത്യം നടന്നെന്ന് തീർച്ചയായാൽ 15 ആ പട്ടണത്തിലുള്ള സകല മനുഷ്യരെയും വാളിനിരയാക്കണം. അവിടെയുള്ള കന്നുകാലികളടക്കം സകല ജീവികളെയും വധിക്കണം. 16 അതിലെ വസ്തുവകകളെല്ലാം പൊതുസ്ഥലത്ത് കൂട്ടിയിട്ട് പട്ടണത്തോടൊപ്പം നിങ്ങളുടെ ദൈവമായ സർവേശ്വരനു പൂർണഹോമയാഗമായി അവയെല്ലാം നിശ്ശേഷം ദഹിപ്പിക്കണം. അത് എന്നും പാഴ്ക്കൂനയായി കിടക്കണം; അത് വീണ്ടും പണിയപ്പെടരുത്. 17 ആ ശാപവസ്തുക്കളിൽ ഒന്നും ആരും സ്വന്തമാക്കരുത്; അപ്പോൾ സർവേശ്വരന്റെ കോപം നിങ്ങളിൽനിന്ന് ഒഴിഞ്ഞുമാറും. അവിടുന്നു നിങ്ങളോടു കരുണ കാണിക്കും. അവിടുന്നു നിങ്ങളിൽ കനിഞ്ഞ് നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളെ ഒരു വലിയ ജനതയാക്കും. 18 അതിനുവേണ്ടി ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകൾ നിങ്ങൾ ശ്രദ്ധയോടെ പാലിക്കുകയും അവിടുത്തെ ദൃഷ്‍ടിയിൽ നന്മയായതു പ്രവർത്തിക്കുകയും വേണം. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India