Biblia Todo Logo
Bìoball air-loidhne

- Sanasan -

1 രാജാക്കന്മാർ 17 - സത്യവേദപുസ്തകം C.L. (BSI)


ഏലിയായും വരൾച്ചയും

1 ഗിലെയാദിലെ തിശ്ബിദേശക്കാരനായ ഏലിയാപ്രവാചകൻ ആഹാബ്‍രാജാവിനോടു പറഞ്ഞു: “ഞാൻ ആരാധിക്കുന്ന ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ പറയുന്നു; ഞാൻ പറഞ്ഞല്ലാതെ ഈ വർഷത്തിൽ മഞ്ഞോ മഴയോ പെയ്യുകയില്ല.”

2 സർവേശ്വരൻ ഏലിയായോടു കല്പിച്ചു:

3 “നീ ഇവിടെനിന്നു കിഴക്കോട്ടു പോയി യോർദ്ദാനു കിഴക്കുള്ള കെരീത്ത് അരുവിക്ക് സമീപം ഒളിച്ചിരിക്കുക.

4 അരുവിയിൽനിന്നു നിനക്കു വെള്ളം കുടിക്കാം; നിനക്കു ഭക്ഷണം നല്‌കാൻ ഞാൻ കാക്കകളോടു കല്പിച്ചിട്ടുണ്ട്.”

5 സർവേശ്വരൻ കല്പിച്ചതുപോലെ ഏലിയാ പോയി യോർദ്ദാനു കിഴക്കു കെരീത്ത് അരുവിക്കു സമീപം പാർത്തു.

6 എല്ലാ ദിവസവും കാക്കകൾ രാവിലെയും വൈകിട്ടും പ്രവാചകന് അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുത്തു; അരുവിയിൽനിന്ന് അദ്ദേഹം വെള്ളവും കുടിച്ചു;

7 എന്നാൽ മഴ പെയ്യായ്കകൊണ്ടു കുറെ ദിവസം കഴിഞ്ഞപ്പോൾ അരുവി വറ്റിപ്പോയി.


ഏലിയാ സാരെഫാത്തിൽ

8 സർവേശ്വരൻ ഏലിയായോട് അരുളിച്ചെയ്തു:

9 “നീ സീദോനു സമീപമുള്ള സാരെഫാത്തിൽ ചെന്ന് അവിടെ പാർക്കുക; അവിടെ നിനക്കു ഭക്ഷണം നല്‌കാൻ ഞാൻ ഒരു വിധവയോടു കല്പിച്ചിട്ടുണ്ട്;

10 അതനുസരിച്ച് ഏലിയാ സാരെഫാത്തിലേക്കു പോയി; പട്ടണവാതില്‌ക്കൽ എത്തിയപ്പോൾ അവിടെ ഒരു സ്‍ത്രീ വിറകു ശേഖരിക്കുന്നതു കണ്ടു; അദ്ദേഹം അടുത്തു ചെന്ന് അവളോടു പറഞ്ഞു: “എനിക്കു കുടിക്കാൻ കുറച്ചു വെള്ളം തന്നാലും.”

11 അവൾ വെള്ളം കൊണ്ടുവരാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞു “കുറേ അപ്പംകൂടി കൊണ്ടുവരണമേ.”

12 അപ്പോൾ വിധവ പറഞ്ഞു: “അങ്ങയുടെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു: എന്റെ പക്കൽ അപ്പമൊന്നുമില്ലല്ലോ; ആകെയുള്ളതു കലത്തിൽ ഒരു പിടി മാവും ഭരണിയിൽ അല്പം എണ്ണയും മാത്രമാണ്. ഞാൻ രണ്ടു ചുള്ളി വിറകു പെറുക്കുകയാണ്; ഇതു കൊണ്ടുപോയി അപ്പമുണ്ടാക്കി ഞാനും എന്റെ മകനും ഭക്ഷിക്കും; പിന്നെ ഞങ്ങൾ പട്ടിണികിടന്നു മരിക്കുകയേ ഉള്ളൂ.”

13 ഏലിയാ വിധവയോടു പറഞ്ഞു: “ധൈര്യമായിരിക്കൂ, നീ പോയി പറഞ്ഞതുപോലെ ചെയ്യുക; എന്നാൽ ആദ്യം ഒരു ചെറിയ അപ്പമുണ്ടാക്കി എനിക്കു തരണം; പിന്നെ നിനക്കും നിന്റെ മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക.

14 സർവേശ്വരൻ ഭൂമിയിൽ മഴ പെയ്യിക്കുന്നതുവരെ നിന്റെ കലത്തിലെ മാവും ഭരണിയിലെ എണ്ണയും തീർന്നുപോകുകയില്ല എന്ന് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ കല്പിക്കുന്നു:

15 ഏലിയാ പറഞ്ഞതുപോലെ അവൾ ചെയ്തു; അങ്ങനെ ആ വിധവയും കുടുംബവും പ്രവാചകനും വളരെനാൾ ഭക്ഷണം കഴിച്ചു.

16 സർവേശ്വരൻ ഏലിയായിലൂടെ അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീരുകയോ ഭരണിയിലെ എണ്ണ കുറയുകയോ ചെയ്തില്ല.

17 ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിധവയുടെ പുത്രൻ രോഗിയായി; രോഗം മൂർച്ഛിച്ച് ശ്വാസം നിലച്ചു.

18 ഉടനെ അവൾ ഏലിയായോടു പറഞ്ഞു: “ദൈവപുരുഷാ, അങ്ങ് എന്നോട് ഇങ്ങനെ ചെയ്തത് എന്ത്? എന്റെ പാപങ്ങൾ ഓർമിപ്പിക്കാനും എന്റെ മകനെ കൊല്ലാനുമായിരുന്നുവോ അങ്ങ് എന്റെ അടുക്കൽ വന്നത്.”

19 ഏലിയാ പറഞ്ഞു: “നിന്റെ മകനെ ഇങ്ങു തരിക.” പ്രവാചകൻ കുട്ടിയെ അവളുടെ മടിയിൽനിന്ന് എടുത്തു മാളികമുറിയിൽ അദ്ദേഹം പാർത്തിരുന്ന മുറിയിൽ കൊണ്ടുപോയി കട്ടിലിൽ കിടത്തി.

20 പ്രവാചകൻ സർവേശ്വരനോടു പ്രാർഥിച്ചു: “എന്റെ ദൈവമായ സർവേശ്വരാ, എനിക്കു പാർക്കാൻ ഇടംതന്ന ഈ വിധവയുടെ മകന്റെ ജീവനെ എടുത്ത് അവിടുന്ന് ഇവൾക്ക് അനർഥം വരുത്തുകയാണോ?”

21 പിന്നീട് അദ്ദേഹം ബാലന്റെമേൽ മൂന്നു പ്രാവശ്യം കമിഴ്ന്നുകിടന്ന് ഇങ്ങനെ പ്രാർഥിച്ചു. എന്റെ ദൈവമായ സർവേശ്വരാ, ഈ കുട്ടിയുടെ ജീവൻ മടക്കിവരുത്തണമേ.”

22 സർവേശ്വരൻ ഏലിയായുടെ പ്രാർഥന കേട്ടു; കുട്ടിക്കു പ്രാണൻ തിരിച്ചുകിട്ടി; അവൻ ജീവിച്ചു.

23 ഏലിയാ കുട്ടിയെ മാളികമുറിയിൽനിന്നു താഴെ കൊണ്ടുവന്ന് അമ്മയുടെ കൈയിൽ ഏല്പിച്ചു പറഞ്ഞു: “ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു.”

24 അവൾ ഏലിയായോടു പറഞ്ഞു: “അങ്ങു ദൈവപുരുഷൻ തന്നെ; അങ്ങയിലൂടെ സർവേശ്വരൻ സംസാരിക്കുന്നുവെന്ന് ഞാൻ നിശ്ചയമായി അറിയുന്നു.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan