1 ദിനവൃത്താന്തം 24 - സത്യവേദപുസ്തകം C.L. (BSI)പുരോഹിതഗണങ്ങൾ 1 അഹരോന്റെ പുത്രന്മാരുടെ ഗണങ്ങൾ ഇവയായിരുന്നു. അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. 2 നാദാബും അബീഹൂവും പിതാവിനു മുമ്പേ മരിച്ചു. അവർക്കു പുത്രന്മാരില്ലാതിരുന്നതിനാൽ എലെയാസാറും ഈഥാമാറും പുരോഹിതന്മാരായി. 3 എലെയാസാറിന്റെ വംശജനായ സാദോക്കിന്റെയും ഈഥാമാറിന്റെ വംശജനായ അഹീമേലെക്കിന്റെയും സഹായത്തോടെ ദാവീദ് അവരെ അവരുടെ ജോലികളിൽ മുറപ്രകാരം നിയമിച്ചു. 4 ഈഥാമാറിന്റെ പുത്രന്മാരിൽ ഉണ്ടായിരുന്നതിലുമധികം പ്രമുഖന്മാർ എലെയാസാറിന്റെ പുത്രന്മാരിൽ ഉണ്ടായിരുന്നതിനാൽ എലെയാസാറിന്റെ പുത്രന്മാരിൽനിന്നു പതിനാറു പേരെയും ഈഥാമാറിന്റെ പുത്രന്മാരിൽനിന്നു എട്ടു പേരെയും പിതൃഭവനത്തലവന്മാരായി നിയോഗിച്ചു. 5 ഇരുവിഭാഗങ്ങളിലും ദേവാലയാധികാരികളും ആധ്യാത്മികനേതാക്കളും ഉണ്ടായിരുന്നതുകൊണ്ട് നറുക്കിട്ടാണ് അവരെ തിരഞ്ഞെടുത്തത്. 6 രാജാവ്, പ്രഭുക്കന്മാർ, പുരോഹിതനായ സാദോക്ക്, അബ്യാഥാരിന്റെ മകനായ അഹീമേലെക്ക്, പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാരുടെയും മുമ്പാകെ ലേവ്യനായ നെഥനയേലിന്റെ പുത്രനും എഴുത്തുകാരനുമായ ശെമയ്യാ, എലെയാസാറിന്റെയും ഈഥാമാറിന്റെയും കുലങ്ങൾക്കു വീണ കുറികൾ രേഖപ്പെടുത്തി. 7 ഒന്നാമതുമുതൽ ഇരുപത്തിനാലാമതുവരെ നറുക്കു വീണവരുടെ പേരുകൾ യഥാക്രമം: 8 യെഹോയാരീബ്, യെദായാ, ഹാരീം, സെയോരീം, 9-10 മല്‌ക്കീയാ, മിയാമീൻ, ഹാക്കോസ്, അബീയാ, യേശുവ, 11-12 ശെഖന്യാ, എല്യാശീബ്, യാക്കീം, ഹുപ്പാ, 13-14 യെശെബെയാം, ബിൽഗെ, ഇമ്മേർ, ഹേസീർ, 15-16 ഹപ്പിസേസ്, പെതഹ്യാ, യെഹെസ്കേൽ, യാഖീൻ, 17-18 ഗാമൂൽ, ദെലായാ, മയസ്യാ. 19 ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ കല്പനയനുസരിച്ച് അവരുടെ പിതാവായ അഹരോൻ നിശ്ചയിച്ചപ്രകാരം അവർ ദേവാലയത്തിൽ ശുശ്രൂഷചെയ്യാൻ വരുന്ന ക്രമം ഇതായിരുന്നു. 20 ലേവിവംശത്തിലെ മറ്റു കുടുംബത്തലവന്മാർ: അമ്രാമിന്റെ പുത്രന്മാരിൽ ശൂബായേൽ, അയാളുടെ പുത്രന്മാരിൽ യെഹ്ദയാ, 21 രെഹബ്യായുടെ പുത്രന്മാരിൽ തലവൻ യിശ്യാ; 22 ഇസ്ഹാരിന്റെ പുത്രന്മാരിൽ ശെലോമോത്ത്; ശെലോമോത്തിന്റെ പുത്രന്മാരിൽ യഹത്ത്. 23 ഹെബ്രോന്റെ പുത്രന്മാർ: തലവനായ യെരീയാ, രണ്ടാമൻ അമര്യാ, മൂന്നാമൻ യഹസീയേൽ, നാലാമൻ യെക്കമെയാ. 24 ഉസ്സീയേലിന്റെ പുത്രന്മാരിൽ: മീഖാ; മീഖായുടെ പുത്രന്മാരിൽ ശാമീർ, 25 മീഖായുടെ സഹോദരൻ ഇശ്ശ്യാ; അയാളുടെ പുത്രന്മാരിൽ സെഖരിയാ. 26 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി; 27 യയസ്യായുടെ പുത്രന്മാർ: ബെനോ. മെരാരിയുടെ പുത്രന്മാർ: യയസ്യായുടെ പുത്രന്മാരായ ബെനോ, ശോഹം, സക്കൂർ, ഇബ്രി. 28 മഹ്ലിയുടെ പുത്രൻ എലെയാസാർ, അയാൾക്കു പുത്രന്മാർ ഉണ്ടായില്ല. 29 കീശിന്റെ പുത്രൻ യെരഹ്മെയേൽ. 30 മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്, ഇവർ എല്ലാവരും കുടുംബക്രമത്തിൽ ലേവിയുടെ പുത്രന്മാർ ആയിരുന്നു. 31 ഇവരും തങ്ങളുടെ ചാർച്ചക്കാരായ അഹരോന്റെ പുത്രന്മാരെപ്പോലെ ദാവീദുരാജാവിന്റെയും സാദോക്കിന്റെയും അഹീമേലെക്കിന്റെയും പുരോഹിതന്മാരുടെയും ലേവ്യവംശത്തിലെ ഭവനത്തലവന്മാരുടെയും സാന്നിധ്യത്തിൽ നറുക്കിട്ടു. പിതൃഭവനത്തലവൻ എന്നോ അയാളുടെ അനുജൻ എന്നോ ഉള്ള വ്യത്യാസം അവർ പരിഗണിച്ചില്ല. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India