1 ദിനവൃത്താന്തം 13 - സത്യവേദപുസ്തകം C.L. (BSI)പെട്ടകം കൊണ്ടുവരുന്നു ( 2 ശമൂ. 6:1-11 ) 1 ദാവീദ് എല്ലാ സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആലോചിച്ചു. 2 പിന്നീട് ഇസ്രായേൽസഭ മുഴുവനോടും പറഞ്ഞു: “ഞാൻ പറയുന്നതു നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ സർവേശ്വരനു ഹിതവുമെങ്കിൽ ഇസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റു സഹോദരന്മാരെയും മേച്ചിൽസ്ഥലങ്ങളോടുകൂടിയ പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരെയും ആളയച്ചു വരുത്തി 3 നമ്മുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ മടക്കിക്കൊണ്ടുവരണം. ശൗലിന്റെ കാലത്തു നാം അതിനെ അവഗണിച്ചു.” 4 ഈ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അങ്ങനെയാകട്ടെ എന്ന് എല്ലാവരും പറഞ്ഞു. 5 അങ്ങനെ ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരുന്നതിന് ഈജിപ്തിലെ ശീഹോർമുതൽ ഹാമാത്ത് പ്രദേശംവരെയുള്ള സകല ഇസ്രായേല്യരെയും ദാവീദ് വിളിച്ചുകൂട്ടി. 6 കെരൂബുകളുടെമേൽ സിംഹാസനാരൂഢനായിരിക്കുന്ന സർവേശ്വരന്റെ നാമം ഉള്ള ദൈവത്തിന്റെ പെട്ടകം കൊണ്ടുവരാൻ ദാവീദും ഇസ്രായേല്യരും യെഹൂദ്യയിലുള്ള കിര്യത്ത്-യെയാരീമിലെ ബാലായിലേക്കു പോയി. 7 അബീനാദാബിന്റെ ഭവനത്തിൽനിന്നു ദൈവത്തിന്റെ പെട്ടകം എടുത്ത് അവർ ഒരു പുതിയ വണ്ടിയിൽ കയറ്റി. ഉസ്സയും അഹിയോവുമായിരുന്നു വണ്ടി തെളിച്ചത്. 8 ദാവീദും സകല ഇസ്രായേല്യരും ഉല്ലാസത്തിമർപ്പോടെ നൃത്തം ചെയ്തു; കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് അവർ സർവശക്തിയോടുംകൂടി ദൈവസന്നിധിയിൽ ഗാനങ്ങൾ ആലപിച്ചു. 9 അവർ കീദോൻ മെതിക്കളത്തിനു സമീപം എത്തിയപ്പോൾ കാളയുടെ കാലിടറിയതിനാൽ പെട്ടകം താങ്ങിപ്പിടിക്കാൻ ഉസ്സ കൈ നീട്ടി. 10 അപ്പോൾ സർവേശ്വരന്റെ കോപം അവനെതിരെ ജ്വലിച്ചു; പെട്ടകത്തെ തൊടാൻ ഒരുങ്ങിയതുകൊണ്ട് അവൻ ദൈവസന്നിധിയിൽ മരിച്ചുവീണു. 11 ഉസ്സയെ സർവേശ്വരൻ ശിക്ഷിച്ചതിനാൽ ദാവീദിനു കോപം ഉണ്ടായി; ആ സ്ഥലം പേരെസ്-ഉസ്സ എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു. 12 അന്നു ദാവീദ് ദൈവത്തെ വല്ലാതെ ഭയപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ കൂടെ കൊണ്ടുപോകും?” 13 അതിനാൽ പെട്ടകം ദാവീദിന്റെ പട്ടണത്തിലേക്കു കൊണ്ടുപോകാതെ ഗിത്യനായ ഓബേദ്-എദോമിന്റെ ഭവനത്തിൽ കൊണ്ടുചെന്നു വച്ചു. 14 ദൈവത്തിന്റെ പെട്ടകം മൂന്നുമാസം ഓബേദ്-എദോമിന്റെ ഭവനത്തിലായിരുന്നു. സർവേശ്വരൻ അയാളുടെ കുടുംബത്തെയും അയാൾക്കുള്ള സകലതിനെയും അനുഗ്രഹിച്ചു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India