വെളിപ്പാട് 7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംമുദ്രയിട്ട 1,44,000 1 ഇതിനുശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു ദിക്കിലും നില്ക്കുന്നതു ഞാൻ കണ്ടു. 2 ജീവനുള്ള ദൈവത്തിന്‍റെ മുദ്രയുണ്ടായിരുന്ന മറ്റൊരു ദൂതൻ, കിഴക്കുനിന്ന് മുകളിലേക്കു വരുന്നത് ഞാൻ കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിനും കേടുവരുത്തുവാൻ അനുവാദം കൊടുക്കപ്പെട്ട നാലു ദൂതന്മാരോട്: 3 നമ്മുടെ ദൈവത്തിന്‍റെ ദാസന്മാരുടെ നെറ്റികളിൽ ഞങ്ങൾ ഒരു മുദ്രയിട്ട് തീരുവോളം ഭൂമിക്കോ, സമുദ്രത്തിനോ, വൃക്ഷങ്ങൾക്കോ കേടുവരുത്തരുത് എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. 4 മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽ ജനങ്ങളുടെ എല്ലാ ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം (1,44,000). 5 യെഹൂദാഗോത്രത്തിൽ നിന്നു മുദ്രയേറ്റവർ പന്ത്രണ്ടായിരം; രൂബേൻഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; ഗാദ്ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം. 6 ആശേർ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; നഫ്താലി ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; മനശ്ശെഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം. 7 ശിമെയോൻ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; ലേവിഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; യിസ്സാഖാർ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; 8 സെബൂലൂൻഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; യോസേഫ് ഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; ബെന്യാമീൻ ഗോത്രത്തിൽനിന്നു മുദ്രയേറ്റവർ പന്ത്രണ്ടായിരവും ആയിരുന്നു. 9 ഈ സംഭവങ്ങൾക്കുശേഷം ഞാൻ നോക്കിയപ്പോൾ, എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്ന് സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്ന, ആർക്കും എണ്ണിത്തീർക്കുവാൻ കഴിയാത്ത വെള്ളനിലയങ്കി ധരിച്ചും കൈകളിൽ കുരുത്തോലകൾ പിടിച്ചും ഉള്ള ഒരു മഹാപുരുഷാരത്തെ കണ്ടു. അവർ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: 10 “രക്ഷ സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിനും കുഞ്ഞാടിനും ഉള്ളത്.” 11 സകലദൂതന്മാരും സിംഹാസനത്തിൻ്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു, അവർ സിംഹാസനത്തിന്‍റെ മുമ്പിൽ കവിണ്ണുവീണു ദൈവത്തെ ആരാധിച്ചും കൊണ്ടു പറഞ്ഞത്: 12 “ആമേൻ; നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ.” 13 അപ്പോൾ മൂപ്പന്മാരിൽ ഒരുവൻ എന്നോട്: “വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? അവർ എവിടെ നിന്നു വന്നു?“ എന്നു ചോദിച്ചു. 14 “യജമാനനേ അങ്ങേയ്ക്ക് അറിയാമല്ലോ“ എന്നു ഞാൻ പറഞ്ഞതിന് അവൻ എന്നോട് പറഞ്ഞത്: “ഇവർ മഹാകഷ്ടത്തിൽ നിന്ന് വന്നവർ; അവർ കുഞ്ഞാടിൻ്റെ രക്തത്തിൽ അവരുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു. 15 അതുകൊണ്ട് അവർ ദൈവത്തിന്‍റെ സിംഹാസനത്തിൻ മുമ്പിലിരുന്ന് അവന്‍റെ ആലയത്തിൽ രാവും പകലും അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവരോട് കൂടെ വസിക്കും. 16 ഇനി അവർക്ക് വിശക്കയില്ല ദാഹിക്കയും ഇല്ല; സൂര്യവെളിച്ചവും മറ്റ് ചൂടും അവരെ ബാധിക്കുകയില്ല. 17 സിംഹാസനത്തിന്‍റെ മദ്ധ്യേ ഉള്ള കുഞ്ഞാട് അവരെ പോറ്റുകയും അവരെ ജീവജലത്തിൻ്റെ ഉറവുകളിലേക്ക് നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയുകയും ചെയ്യും.“ |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.