Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 32 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ക്ഷമയുടെ സന്തോഷം
ദാവീദിന്‍റെ ഒരു ധ്യാനം.

1 അതിക്രമങ്ങൾക്ക് ക്ഷമയും പാപങ്ങൾക്ക് മോചനവും കിട്ടിയവൻ ഭാഗ്യവാൻ.

2 യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കാപട്യം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

3 ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിരന്തരമായ ഞരക്കത്താൽ എന്‍റെ അസ്ഥികൾ ക്ഷയിച്ചുപോയി;

4 രാവും പകലും അവിടുത്തെ കൈ എന്‍റെ മേൽ ഭാരമായിരുന്നു; എന്‍റെ മജ്ജ വേനല്ക്കാലത്തെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ.

5 ഞാൻ എന്‍റെ പാപം അങ്ങേയുടെ മുമ്പാകെ ഏറ്റുപറഞ്ഞു; എന്‍റെ അകൃത്യം മറച്ചതുമില്ല. “എന്‍റെ ലംഘനങ്ങൾ യഹോവയോട് ഏറ്റുപറയും” എന്നു ഞാൻ പറഞ്ഞു; അപ്പോൾ അവിടുന്ന് എന്‍റെ പാപത്തിന്‍റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.

6 ഇതു നിമിത്തം ഓരോ ഭക്തനും സഹായം ആവശ്യമുള്ള സമയത്ത് അങ്ങേയോടു പ്രാർത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്‍റെ അടുക്കൽ എത്തുകയില്ല.

7 അവിടുന്ന് എനിക്ക് മറവിടമാകുന്നു; അവിടുന്ന് എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് അവിടുന്ന് എന്നെ ചുറ്റിക്കൊള്ളും. സേലാ.

8 ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ട വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്‍റെമേൽ ദൃഷ്ടിവെച്ച് നിനക്കു ആലോചന പറഞ്ഞുതരും.

9 നിങ്ങൾ തിരിച്ചറിവില്ലാത്ത കുതിരയെയും കോവർകഴുതയെയും പോലെ ആകരുത്; കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകുകയില്ല.

10 ദുഷ്ടന് വളരെ വേദനകൾ ഉണ്ട്; എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവനെ ദയ സംരക്ഷിച്ചുകൊള്ളും.

11 നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുവിൻ; ഹൃദയപരമാർത്ഥികൾ എല്ലാവരുമേ, ഘോഷിച്ചുല്ലസിക്കുവിൻ.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan