Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 31 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ശത്രുക്കളിൽ നിന്നുള്ള വിടുതലിനായുള്ള പ്രാർത്ഥനയും സ്തുതിയും
സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

1 യഹോവേ, ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; അങ്ങേയുടെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.

2 അവിടുത്തെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ വേഗം വിടുവിക്കേണമേ. അവിടുന്ന്എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കുന്ന കോട്ടയായും ഇരിക്കേണമേ.

3 അവിടുന്ന് എന്‍റെ പാറയും എന്‍റെ കോട്ടയുമല്ലോ; അങ്ങേയുടെ നാമംനിമിത്തം എന്നെ നടത്തി പരിപാലിക്കേണമേ.

4 അവർ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ വിടുവിക്കേണമേ; അവിടുന്ന് എന്‍റെ അഭയസ്ഥാനമാകുന്നുവല്ലോ.

5 അങ്ങേയുടെ കയ്യിൽ ഞാൻ എന്‍റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, അവിടുന്ന് എന്നെ വീണ്ടെടുത്തിരിക്കുന്നു.

6 മിഥ്യാമൂർത്തികളെ സേവിക്കുന്നവരെ ഞാൻ പകക്കുന്നു; ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.

7 ഞാൻ അങ്ങേയുടെ ദയയിൽ ആനന്ദിച്ച് സന്തോഷിക്കുന്നു; അവിടുന്ന് എന്‍റെ അരിഷ്ടത കണ്ടു എന്‍റെ പ്രാണസങ്കടങ്ങൾ അറിഞ്ഞിരിക്കുന്നു.

8 ശത്രുവിന്‍റെ കയ്യിൽ അവിടുന്ന് എന്നെ ഏല്പിച്ചിട്ടില്ല; എന്‍റെ കാലുകൾ അങ്ങ് വിശാലസ്ഥലത്ത് നിർത്തിയിരിക്കുന്നു.

9 യഹോവേ, എന്നോട് കൃപയുണ്ടാകേണമേ; ഞാൻ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ട് എന്‍റെ കണ്ണും പ്രാണനും ശരീരവും ക്ഷയിച്ചിരിക്കുന്നു.

10 എന്‍റെ ആയുസ്സ് ദുഃഖത്തിലും എന്‍റെ സംവത്സരങ്ങൾ നെടുവീർപ്പിലും കഴിഞ്ഞുപോയിരിക്കുന്നു; എന്‍റെ ക്ലേശം നിമിത്തം എന്‍റെ ബലം നഷ്ടപ്പെട്ടും എന്‍റെ അസ്ഥികൾ ക്ഷയിച്ചും ഇരിക്കുന്നു.

11 എന്‍റെ സകലവൈരികളാലും ഞാൻ നിന്ദിതനായിത്തീർന്നു; എന്‍റെ അയല്‍ക്കാർക്ക് അതിനിന്ദിതൻ തന്നെ; എന്‍റെ മുഖപരിചയക്കാർക്ക് ഞാൻ ഭയഹേതുവാകുന്നു. എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ട് ഓടിപ്പോകുന്നു.

12 മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാൻ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.

13 “ചുറ്റും ഭീതി” എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്ന് കേട്ടിരിക്കുന്നു; അവർ എനിക്ക് വിരോധമായി കൂടി ആലോചന കഴിക്കുന്നു, എന്‍റെ ജീവൻ എടുത്തുകളയുവാൻ നിരൂപിക്കുന്നു.

14 എങ്കിലും യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിച്ചു; “അവിടുന്ന് എന്‍റെ ദൈവം” എന്നു ഞാൻ പറഞ്ഞു.

15 എന്‍റെ ജീവകാലം അങ്ങേയുടെ കയ്യിൽ ഇരിക്കുന്നു; എന്‍റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.

16 അടിയന്‍റെമേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ; അങ്ങേയുടെ ദയയാൽ എന്നെ രക്ഷിക്കേണമേ.

17 യഹോവേ, അങ്ങയെ വിളിച്ചപേക്ഷിച്ചിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാർ ലജ്ജിച്ച് പാതാളത്തിൽ മൗനമായിരിക്കട്ടെ.

18 നീതിമാന് വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടി ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ നിശ്ശബ്ദമായി പോകട്ടെ.

19 അങ്ങേയുടെ ഭക്തന്മാർക്കു വേണ്ടി അവിടുന്ന് സംഗ്രഹിച്ചതും അവിടുത്തെ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യപുത്രന്മാർ കാൺകെ അവിടുന്ന് പ്രവർത്തിച്ചതുമായ അങ്ങേയുടെ നന്മ എത്ര വലിയതാകുന്നു.

20 അവിടുന്ന് അവരെ മനുഷ്യരുടെ ഗൂഢാലോചനയിൽ നിന്ന് വിടുവിച്ച് അങ്ങേയുടെ സാന്നിദ്ധ്യത്തിന്‍റെ സുരക്ഷിതത്വത്തിൽ മറയ്ക്കും. അവിടുന്ന് അവരെ നാവുകളുടെ വക്കാണത്തിൽ നിന്നു രക്ഷിച്ച് ഒരു കൂടാരത്തിനകത്ത് ഒളിപ്പിക്കും.

21 യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്‍റെ ദയ എനിക്ക് അത്ഭുതകരമായി കാണിച്ചിരിക്കുന്നു.

22 “ഞാൻ അങ്ങേയുടെ ദൃഷ്ടിയിൽനിന്ന് ഛേദിക്കപ്പെട്ടുപോയി” എന്നു ഞാൻ എന്‍റെ പരിഭ്രമത്തിൽ പറഞ്ഞു; എങ്കിലും ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോൾ എന്‍റെ യാചനയുടെ ശബ്ദം അവിടുന്ന് കേട്ടു.

23 യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, കർത്താവിനെ സ്നേഹിക്കുവിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവർത്തിക്കുന്നവന് ധാരാളം പകരം കൊടുക്കുന്നു.

24 യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിക്കുവിൻ; നിങ്ങളുടെ ഹൃദയം ഉറച്ചിരിക്കട്ടെ.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan