സങ്കീർത്തനങ്ങൾ 18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംയഹോവ എന്‍റെ പാറയും എന്‍റെ കോട്ടയും ആകുന്നു യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്‍റെ കൈയിൽനിന്നും വിടുവിച്ച കാലത്ത് ദാവീദ് ഈ സംഗീതവാക്യങ്ങൾ യഹോവയ്ക്കു പാടി. 1 എന്‍റെ ബലമായ യഹോവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. 2 യഹോവ എന്‍റെ ശൈലവും കോട്ടയും എന്‍റെ രക്ഷകനും ദൈവവും ഞാൻ ശരണമാക്കുന്ന പാറയും എന്‍റെ പരിചയും എന്‍റെ രക്ഷയുടെ കൊമ്പും ഗോപുരവും ആകുന്നു. 3 സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുകയും എന്‍റെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷപ്രാപിക്കുകയും ചെയ്യും. 4 മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. 5 പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്‍റെ കെണികളും എന്നെ പിൻതുടർന്നു പിടിച്ചു. 6 എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്‍റെ ദൈവത്തോട് നിലവിളിച്ചു; അവിടുന്ന് തന്‍റെ മന്ദിരത്തിൽ ഇരുന്ന് എന്‍റെ അപേക്ഷ കേട്ടു; എന്‍റെ നിലവിളിയും തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥനയും അവിടുത്തെ ചെവിയിൽ എത്തി. 7 ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; ദൈവം കോപിക്കുകയാൽ അവ കുലുങ്ങിപ്പോയി. 8 അവിടുത്തെ മൂക്കിൽനിന്ന് പുകപൊങ്ങി; അവിടുത്തെ വായിൽനിന്ന് തീ പുറപ്പെട്ടു ദഹിപ്പിച്ചു; തീക്കനൽ ദൈവത്തിൽനിന്ന് ജ്വലിച്ചു. 9 അവിടുന്ന് ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവിടുത്തെ കാല്ക്കീഴിലുണ്ടായിരുന്നു. 10 ദൈവം കെരൂബിനെ വാഹനമാക്കി പറന്നു; കർത്താവ് കാറ്റിന്‍റെ ചിറകിന്മേൽ ഇരുന്നു സഞ്ചരിച്ചു. 11 ദൈവം അന്ധകാരത്തെ തന്‍റെ മറവും ജലതമസ്സിനെയും മഴമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി. 12 ദൈവം തന്‍റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും മേഘങ്ങളിൽനിന്ന് പൊഴിയിച്ചു. 13 യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതനായ ദൈവം തന്‍റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു. 14 ദൈവം അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു; മിന്നൽ അയച്ച് അവരെ തോല്പിച്ചു. 15 യഹോവേ, അവിടുത്തെ ശാസനയാലും അങ്ങേയുടെ മൂക്കിലെ ശ്വാസത്തിന്‍റെ പ്രവാഹത്തിന്‍റെ ശക്തിയാലും സമുദ്രപാതകൾ തെളിഞ്ഞുവന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു. 16 കർത്താവ് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽ നിന്ന് എന്നെ വലിച്ചെടുത്തു. 17 എന്‍റെ ബലമുള്ള ശത്രുവിന്‍റെ കൈയിൽനിന്നും എന്നെ വെറുത്തവരുടെ പക്കൽനിന്നും കർത്താവ് എന്നെ വിടുവിച്ചു; അവർ എന്നിലും ബലവാന്മാരായിരുന്നു. 18 എന്‍റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു. 19 കർത്താവ് എന്നെ ഒരു വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നു; എന്നിൽ പ്രമോദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു. 20 യഹോവ എന്‍റെ നീതിക്കു തക്കവിധം എനിക്ക് പ്രതിഫലം നല്കി; എന്‍റെ കൈകളുടെ വെടിപ്പിനൊത്തവിധം എനിക്ക് പകരം തന്നു. 21 ഞാൻ യഹോവയുടെ വഴികളിൽ നടന്നു; എന്‍റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല. 22 ദൈവത്തിന്‍റെ വിധികൾ ഒക്കെയും എന്‍റെ മുമ്പിൽ ഉണ്ട്; ദൈവത്തിന്‍റെ ചട്ടങ്ങൾ വിട്ട് ഞാൻ നടന്നിട്ടുമില്ല. 23 ഞാൻ ദൈവത്തിന്‍റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു. 24 യഹോവ എന്‍റെ നീതിക്കു തക്കവണ്ണവും ദൈവത്തിന്‍റെ ദൃഷ്ടിയിൽ എന്‍റെ കൈകളുടെ വെടിപ്പിൻപ്രകാരവും എനിക്ക് പകരം നല്കി. 25 ദയാലുവോടു അവിടുന്ന് ദയാലു ആകുന്നു; നിഷ്കളങ്കനോടു അവിടുന്ന് നിഷ്കളങ്കൻ; 26 നിർമ്മലനോടു അവിടുന്ന് നിർമ്മലനാകുന്നു; വക്രനോടു അവിടുന്ന് വക്രത കാണിക്കുന്നു. 27 എളിയജനത്തെ അവിടുന്ന് രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ അവിടുന്ന് താഴ്ത്തും. 28 അവിടുന്ന് എന്‍റെ ദീപം കത്തിക്കും; എന്‍റെ ദൈവമായ യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും. 29 അവിടുത്തെ സഹായത്താൽ ഞാൻ പടക്കൂട്ടത്തിന്‍റെ നേരെ പാഞ്ഞുചെല്ലും; എന്‍റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും. 30 ദൈവത്തിന്‍റെ വഴി തികവുള്ളത്; യഹോവയുടെ വചനം നിർമ്മലമായത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. 31 യഹോവയല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്? 32 എന്നെ ശക്തികൊണ്ട് അരമുറുക്കുകയും എന്‍റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ. 33 കർത്താവ് എന്‍റെ കാലുകളെ പേടമാന്‍റെ കാലുകൾക്ക് തുല്യമാക്കി, ഉന്നതങ്ങളിൽ എന്നെ നിർത്തുന്നു. 34 എന്‍റെ കൈകളെ അവിടുന്ന് യുദ്ധം അഭ്യസിപ്പിക്കുന്നു; എന്‍റെ ഭുജങ്ങൾ താമ്രചാപം കുലക്കുന്നു. 35 അവിടുത്തെ രക്ഷ എന്ന പരിച അവിടുന്ന് എനിക്ക് തന്നിരിക്കുന്നു; അങ്ങേയുടെ വലങ്കൈ എന്നെ താങ്ങി അങ്ങേയുടെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. 36 ഞാൻ കാലടി വെക്കേണ്ടതിന് ദൈവം എന്‍റെ വഴികൾക്ക് വിശാലത വരുത്തി; എന്‍റെ നരിയാണികൾ വഴുതിപ്പോയതുമില്ല. 37 ഞാൻ എന്‍റെ ശത്രുക്കളെ പിന്തുടർന്ന് പിടിച്ചു; അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. 38 അവർ എഴുന്നേല്ക്കാത്തവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്‍റെ കാല്ക്കീഴിൽ വീണിരിക്കുന്നു. 39 യുദ്ധത്തിനായി അവിടുന്ന് എന്‍റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിർത്തവരെ എനിക്ക് കീഴടക്കിത്തന്നിരിക്കുന്നു. 40 എന്നെ വെറുക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന് അവിടുന്ന് എന്‍റെ ശത്രുക്കളെ പിന്തിരിഞ്ഞ് ഓടുമാറാക്കി. 41 അവർ നിലവിളിച്ചു; രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയോട് നിലവിളിച്ചു; അവിടുന്ന് ഉത്തരം അരുളിയതുമില്ല. 42 ഞാൻ അവരെ കാറ്റിൽ പറക്കുന്ന പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിപോലെ ഞാൻ അവരെ എറിഞ്ഞുകളഞ്ഞു. 43 ജനത്തിന്‍റെ കലഹങ്ങളിൽനിന്ന് അവിടുന്ന് എന്നെ വിടുവിച്ചു; ജനതതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു. 44 അവർ എന്നെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ അനുസരിക്കും; അന്യജനതകൾ എന്നോട് വിധേയത്വം കാണിക്കും. 45 അന്യജനതകൾ ക്ഷയിച്ചുപോകുന്നു; അവരുടെ ഒളിയിടങ്ങളിൽനിന്ന് അവർ വിറച്ചുകൊണ്ട് വരുന്നു. 46 യഹോവ ജീവിക്കുന്നു; എന്‍റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്‍റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ. 47 ദൈവം എനിക്ക് വേണ്ടി പ്രതികാരം ചെയ്യുകയും ജനതകളെ എനിക്ക് കീഴടക്കിത്തരുകയും ചെയ്യുന്നു. 48 എന്‍റെ കർത്താവ് ശത്രുവിന്‍റെ കയ്യിൽനിന്ന് എന്നെ വിടുവിക്കുന്നു; എന്നോട് എതിർക്കുന്നവർക്കുമേൽ എന്നെ ഉയർത്തുന്നു; സാഹസക്കാരന്‍റെ കയ്യിൽനിന്ന് എന്നെ വിടുവിക്കുന്നു. 49 അതുകൊണ്ട് യഹോവേ, ഞാൻ ജനതകളുടെ മദ്ധ്യത്തിൽ അങ്ങേക്കു സ്തോത്രം ചെയ്യും; അവിടുത്തെ നാമത്തെ ഞാൻ കീർത്തിക്കും. 50 ദൈവം തന്‍റെ രാജാവിന് മഹാരക്ഷ നല്കുന്നു; തന്‍റെ അഭിഷിക്തനോട് ദയ കാണിക്കുന്നു; ദാവീദിനും അവന്‍റെ സന്തതിക്കും എന്നെന്നേക്കും തന്നെ. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.