സദൃശവാക്യങ്ങൾ 17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്. 2 നാണംകെട്ട മകന്‍റെമേൽ ബുദ്ധിമാനായ ദാസൻ ഭരണം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും. 3 വെള്ളിക്ക് പുടവും, പൊന്നിന് മൂശയും; ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ തന്നെ. 4 ദുഷ്ക്ർമ്മി നീതികെട്ട അധരങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവൻ വഷളത്തമുള്ള നാവിന് ചെവികൊടുക്കുന്നു. 5 ദരിദ്രനെ പരിഹസിക്കുന്നവൻ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കുകയില്ല. 6 മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നെ. 7 സുഭാഷിതം പറയുന്ന അധരം ഭോഷന് യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന് ഒട്ടും ഉചിതമല്ല. 8 സമ്മാനം വാങ്ങുന്നവന് അത് രത്നമായി തോന്നും; അവൻ ചെല്ലുന്നേടത്തെല്ലാം കാര്യം സാധിക്കും. 9 സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. 10 ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്ന് ശാസിക്കുന്നത് അധികം ഫലിക്കും. 11 മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായ ഒരു ദൂതനെ അവന്‍റെനേരെ അയയ്ക്കും. 12 മൂഢനെ അവന്‍റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നത് ഭേദം. 13 ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്‍റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല. 14 കലഹത്തിന്‍റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക. 15 ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്ക് വെറുപ്പ്. 16 മൂഢന് ജ്ഞാനം സമ്പാദിക്കുവാൻ ബുദ്ധിയില്ലാതിരിക്കുമ്പോൾ അത് വാങ്ങുവാൻ അവന്‍റെ കയ്യിൽ പണം എന്തിന്? 17 സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു. 18 ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ച് കൂട്ടുകാരനു വേണ്ടി ജാമ്യം നില്ക്കുന്നു. 19 കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; അഹങ്കരാത്തോടെ സംസാരിക്കുന്നവന്‍ നാശം ഇച്ഛിക്കുന്നു. 20 വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും. 21 ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും; മൂഢന്‍റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല. 22 സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു. 23 ദുഷ്ടൻ ന്യായത്തിന്‍റെ വഴികളെ മറിക്കേണ്ടതിന് ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു. 24 ജ്ഞാനം ബുദ്ധിമാന്‍റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്‍റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്ക് നോക്കുന്നു. 25 മൂഢനായ മകൻ അപ്പന് വ്യസനവും, തന്നെ പ്രസവിച്ചവൾക്ക് കയ്പും ആകുന്നു. 26 നീതിമാന് പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ സത്യസന്ധത നിമിത്തം അടിക്കുന്നതും നല്ലതല്ല. 27 വാക്ക് അടക്കിവക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നെ. 28 മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും നാവടക്കിയാൽ വിവേകിയായും എണ്ണും. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.