Biblia Todo Logo
Bìoball air-loidhne

- Sanasan -

സദൃശവാക്യങ്ങൾ 16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; നാവിന്‍റെ ഉത്തരം യഹോവയിൽനിന്ന് വരുന്നു.

2 മനുഷ്യന് തന്‍റെ വഴികളൊക്കെയും നിർമ്മലമായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.

3 നിന്‍റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക; എന്നാൽ നിന്‍റെ ഉദ്ദേശ്യങ്ങൾ സാധിക്കും.

4 യഹോവ സകലത്തെയും തന്‍റെ ഉദ്ദേശ്യത്തിനായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിനായി ദുഷ്ടനെയും സൃഷ്ടിച്ചിരിക്കുന്നു.

5 നിഗളഹൃദയമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്; അവന് നിശ്ചയമായും ശിക്ഷ വരാതിരിക്കുകയില്ല.

6 ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ട് മനുഷ്യർ ദോഷം വിട്ടകലുന്നു.

7 ഒരുവന്‍റെ വഴികൾ യഹോവയ്ക്കു പ്രസാദകരമായിരിക്കുമ്പോൾ അവിടുന്ന് അവന്‍റെ ശത്രുക്കളെപ്പോലും അവനുമായി സമാധാനത്തിലാക്കുന്നു.

8 ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലത്.

9 മനുഷ്യന്‍റെ ഹൃദയം തന്‍റെ വഴിയെക്കുറിച്ച് ആലോചിച്ചുറയ്ക്കുന്നു; അവന്‍റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.

10 രാജാവിന്‍റെ അധരങ്ങളിൽ അരുളപ്പാടുണ്ട്; ന്യായവിധിയിൽ അവന്‍റെ വായ് തെറ്റിപ്പോകുന്നതുമില്ല.

11 ശരിയായ അളവുകോലും ത്രാസും യഹോവയ്ക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവിടുത്തെ പ്രവൃത്തിയാകുന്നു.

12 ദുഷ്ടത പ്രവർത്തിക്കുന്നത് രാജാക്കന്മാർക്ക് വെറുപ്പ്; നീതികൊണ്ടല്ലയോ സിംഹാസനം സ്ഥിരപ്പെടുന്നത്.

13 നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്ക് പ്രസാദം; സത്യം പറയുന്നവനെ അവർ സ്നേഹിക്കുന്നു.

14 രാജാവിന്‍റെ ക്രോധം മരണദൂതന് തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.

15 രാജാവിന്‍റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്; അവന്‍റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു.

16 തങ്കത്തെക്കാൾ ജ്ഞാനം സമ്പാദിക്കുന്നത് എത്ര നല്ലത്! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം!

17 ദോഷം വിട്ടുനടക്കുന്നത് നേരുള്ളവരുടെ പെരുവഴി; തന്‍റെ വഴി സൂക്ഷിക്കുന്നവൻ തന്‍റെ പ്രാണനെ കാത്തുകൊള്ളുന്നു.

18 നാശത്തിന് മുമ്പ് ഗർവ്വം; വീഴ്ചയ്ക്ക് മുമ്പ് ഉന്നതഭാവം.

19 ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടി താഴ്മയുള്ളവനായിരിക്കുന്നത് നല്ലത്.

20 തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.

21 ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു.

22 വിവേകം വിവേകിക്ക് ജീവന്‍റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ.

23 ജ്ഞാനിയുടെ ഹൃദയം അവന്‍റെ വായെ പഠിപ്പിക്കുന്നു; അവന്‍റെ അധരങ്ങൾക്ക് വിദ്യ വർദ്ധിപ്പിക്കുന്നു.

24 ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ;

25 ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു; അതിന്‍റെ അവസാനമോ മരണവഴികൾ അത്രേ.

26 പണിക്കാരന്‍റെ വിശപ്പ് അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്‍റെ വായ് അവനെ അതിനായി നിർബ്ബന്ധിക്കുന്നു.

27 നിസ്സാരമനുഷ്യൻ ദോഷം എന്ന കുഴികുഴിയ്ക്കുന്നു; അവന്‍റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്.

28 വക്രതയുള്ള മനുഷ്യൻ വഴക്ക് ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

29 സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കുകയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.

30 കണ്ണിറുക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പ് കടിക്കുന്നവൻ ദോഷം ചെയ്യുന്നു.

31 നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.

32 ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും മനോനിയന്ത്രണമുള്ളവൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.

33 ചീട്ട് മടിയിൽ ഇടുന്നു; അതിന്‍റെ തീരുമാനമോ യഹോവയിൽനിന്ന് വരുന്നു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan