Biblia Todo Logo
Bìoball air-loidhne

- Sanasan -

സംഖ്യാപുസ്തകം 22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ബാലാക്ക് ബിലെയാമിനെ ക്ഷണിക്കുന്നു

1 യിസ്രായേൽ മക്കൾ യാത്ര പുറപ്പെട്ടു യെരീഹോവിന്‍റെ സമീപത്ത് യോർദ്ദാനക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.

2 യിസ്രായേൽ അമോര്യരോട് ചെയ്തതെല്ലാം സിപ്പോരിന്‍റെ മകനായ ബാലാക്ക് അറിഞ്ഞു.

3 ജനം വളരെയധികം ആയിരുന്നതുകൊണ്ട് മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽ മക്കൾ നിമിത്തം മോവാബ് പരിഭ്രമിച്ചു.

4 മോവാബ് മിദ്യാന്യമൂപ്പന്മാരോട്: “കാള വയലിലെ പുല്ല് നക്കിക്കളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും” എന്നു പറഞ്ഞു. അക്കാലത്ത് മോവാബ്‌രാജാവ് സിപ്പോരിന്‍റെ മകനായ ബാലാക്ക് ആയിരുന്നു.

5 അവൻ ബെയോരിന്‍റെ മകനായ ബിലെയാമിനെ വിളിക്കുവാൻ, നദീതീരത്തുള്ള അവന്‍റെ സ്വന്തജാതിക്കാരുടെ ദേശമായ പെഥോരിലേക്ക് ദൂതന്മാരെ അയച്ചു: “ഒരു ജനം മിസ്രയീമിൽ നിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ വസിക്കുന്നു.

6 നീ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കുകയാൽ ഒരുപക്ഷേ അവരെ തോല്പിച്ച് ദേശത്തുനിന്ന് ഓടിച്ചുകളയുവാൻ എനിക്ക് കഴിവുണ്ടാകുമായിരിക്കും; ‘നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ’ എന്നു ഞാൻ അറിയുന്നു” എന്നു പറയിച്ചു.

7 മോവാബിലേയും മിദ്യാനിലേയും മൂപ്പന്മാർ ഒന്നിച്ച് കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്‍റെ അടുക്കൽ ചെന്നു ബാലാക്കിൻ്റെ വാക്കുകൾ അവനോട് പറഞ്ഞു.

8 അവൻ അവരോട്: “ഇന്ന് രാത്രി ഇവിടെ പാർക്കുവിൻ; യഹോവ എന്നോട് അരുളിച്ചെയ്യുന്നതുപോലെ ഞാൻ നിങ്ങളോട് ഉത്തരം പറയാം” എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടുകൂടി താമസിച്ചു.

9 ദൈവം ബിലെയാമിന്‍റെ അടുക്കൽ വന്നു: “നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരാകുന്നു” എന്നു ചോദിച്ചു.

10 ബിലെയാം ദൈവത്തോട്: “ഒരു ജനം മിസ്രയീമിൽ നിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കേണം.

11 പക്ഷേ അവരോട് യുദ്ധം ചെയ്തു അവരെ ഓടിച്ചുകളയുവാൻ എനിക്ക് കഴിയും എന്നിങ്ങനെ മോവാബ്‌രാജാവ്, സിപ്പോരിന്‍റെ മകനായ ബാലാക്ക്, എന്‍റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു” എന്നു പറഞ്ഞു.

12 ദൈവം ബിലെയാമിനോട്: “നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കുകയും അരുത്; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു” എന്നു കല്പിച്ചു.

13 ബിലെയാം രാവിലെ എഴുന്നേറ്റ് ബാലാക്കിൻ്റെ പ്രഭുക്കന്മാരോട്: “നിങ്ങളുടെ ദേശത്തേക്ക് പോകുവിൻ; നിങ്ങളോടുകൂടി പോരുവാൻ യഹോവ എനിക്ക് അനുവാദം തരുന്നില്ല” എന്നു പറഞ്ഞു.

14 മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ടു ബാലാക്കിൻ്റെ അടുക്കൽ ചെന്നു; “ബിലെയാമിന് ഞങ്ങളോടുകൂടി വരുവാൻ മനസ്സില്ല” എന്നു പറഞ്ഞു.

15 ബാലാക്ക് വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.

16 അവർ ബിലെയാമിന്‍റെ അടുക്കൽവന്ന് അവനോട്: “എന്‍റെ അടുക്കൽ വരുന്നതിന് തടസ്സം ഒന്നും പറയരുതേ.

17 ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോട് പറയുന്നതെല്ലാം ഞാൻ ചെയ്യാം; എനിക്കുവേണ്ടി വന്ന് ഈ ജനത്തെ ശപിക്കണമേ എന്നു സിപ്പോരിന്‍റെ മകനായ ബാലാക്ക് പറയുന്നു” എന്നു പറഞ്ഞു.

18 ബിലെയാം ബാലാക്കിൻ്റെ ഭൃത്യന്മാരോട്: “ബാലാക്ക് തന്‍റെ കൊട്ടാരത്തിലുള്ള മുഴുവൻ വെള്ളിയും പൊന്നും എനിക്ക് തന്നാലും എന്‍റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ച് കൂടുതലോ കുറവോ ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല.

19 ആകയാൽ യഹോവ ഇനിയും എന്നോട് എന്ത് അരുളിച്ചെയ്യും എന്നു ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർക്കുവിൻ” എന്നു ഉത്തരം പറഞ്ഞു.

20 രാത്രിയിൽ ദൈവം ബിലെയാമിന്‍റെ അടുക്കൽവന്ന്: “ഇവർ നിന്നെ വിളിക്കുവാൻ വന്നിരിക്കുന്നുവെങ്കിൽ അവരോടുകൂടെ പോകുക; എന്നാൽ ഞാൻ നിന്നോട് കല്പിക്കുന്ന കാര്യം മാത്രം ചെയ്യുക” എന്നു കല്പിച്ചു.


ബിലെയാമിന്‍റെ കഴുത

21 ബിലെയാം രാവിലെ എഴുന്നേറ്റ് കഴുതയ്ക്ക് കോപ്പിട്ട് മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.

22 അവൻ പോകുന്നതുകൊണ്ട് ദൈവത്തിന്‍റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവനു എതിരാളിയായി നിന്നു; അവൻ കഴുതപ്പുറത്ത് കയറി യാത്ര ചെയ്യുകയായിരുന്നു; അവന്‍റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.

23 യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ട് വഴിയിൽ നില്ക്കുന്നത് കഴുത കണ്ടു വഴിയിൽനിന്ന് മാറി വയലിലേക്ക് പോയി; കഴുതയെ വഴിയിലേക്ക് തിരിക്കുന്നതിന് ബിലെയാം അതിനെ അടിച്ചു.

24 പിന്നെ യഹോവയുടെ ദൂതൻ ഇരുവശവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടയിലെ ഒരു ഇടുങ്ങിയ വഴിയിൽനിന്നു.

25 കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലിനരികിൽ ഒതുങ്ങി ബിലെയാമിന്‍റെ കാൽ മതിലിനോട് ചേർത്ത് ഞെരുക്കി; അവൻ അതിനെ വീണ്ടും അടിച്ചു.

26 പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു.

27 യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്‍റെ കീഴിൽ കിടന്നു; ബിലെയാമിന്‍റെ കോപം ജ്വലിച്ചു; അവൻ കഴുതയെ വടികൊണ്ട് അടിച്ചു.

28 അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അത് ബിലെയാമിനോട്: “നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിക്കുവാൻ ഞാൻ നിന്നോട് എന്ത് ചെയ്തു?” എന്നു ചോദിച്ചു.

29 ബിലെയാം കഴുതയോട്: “നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ; എന്‍റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുമായിരുന്നു” എന്നു പറഞ്ഞു.

30 കഴുത ബിലെയാമിനോട്: “ഞാൻ നിന്‍റെ കഴുതയല്ലയോ? ഇത്രയും കാലം എന്‍റെ പുറത്തല്ലയോ നീ കയറി നടന്നത്? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോട് പെരുമാറിയിട്ടുണ്ടോ?” എന്നു ചോദിച്ചു; “ഇല്ല” എന്നു അവൻ പറഞ്ഞു.

31 അപ്പോൾ യഹോവ ബിലെയാമിന്‍റെ കണ്ണ് തുറന്നു; യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചുകൊണ്ട് നില്ക്കുന്നത് അവൻ കണ്ടു സാഷ്ടാംഗം വീണ് നമസ്കരിച്ചു.

32 യഹോവയുടെ ദൂതൻ അവനോട്: “ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? ഇതാ, ഞാൻ നിനക്കു എതിരാളിയായി പുറപ്പെട്ടിരിക്കുന്നു: ‘നിന്‍റെ വഴി നാശകരം’ എന്നു ഞാൻ കാണുന്നു.

33 കഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്‍റെ മുമ്പിൽനിന്ന് മാറിപ്പോയി; അത് മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുകയും അതിനെ ജീവനോടെ രക്ഷിക്കുകയും ചെയ്യുമായിരുന്നു” എന്നു പറഞ്ഞു.

34 ബിലെയാം യഹോവയുടെ ദൂതനോട്: “ഞാൻ പാപം ചെയ്തിരിക്കുന്നു: അങ്ങ് എനിക്ക് എതിരായി വഴിയിൽ നിന്നിരുന്നു എന്നു ഞാൻ അറിഞ്ഞില്ല; ഇത് അങ്ങേക്ക് അനിഷ്ടമാണെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.

35 യഹോവയുടെ ദൂതൻ ബിലെയാമിനോട്: “ഇവരോടുകൂടെ പോകുക; എങ്കിലും ഞാൻ നിന്നോട് കല്പിക്കുന്ന വചനം മാത്രം പറയുക” എന്നു പറഞ്ഞു; ബിലെയാം ബാലാക്കിൻ്റെ പ്രഭുക്കന്മാരോടുകൂടി പോകുകയും ചെയ്തു.

36 ബിലെയാം വരുന്നു എന്നു ബാലാക്ക് കേട്ടപ്പോൾ അർന്നോൻതീരത്ത് ദേശത്തിന്‍റെ അതിർത്തിയിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റു ചെന്നു.

37 ബാലാക്ക് ബിലെയാമിനോട്: “ഞാൻ നിന്നെ വിളിക്കുവാൻ ആളയച്ചില്ലയോ? നീ വരാതിരുന്നത് എന്ത്? നിന്നെ ബഹുമാനിക്കുവാൻ എനിക്ക് കഴിയുകയില്ലയോ” എന്നു പറഞ്ഞു.

38 അതിന് ബിലെയാം ബാലാക്കിനോട്: “ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറയുവാൻ എനിക്ക് കഴിയുമോ? ദൈവം എന്‍റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കുകയുള്ളു” എന്നു പറഞ്ഞു.

39 അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടി പോയി; അവർ കിര്യത്ത് - ഹൂസോത്തിൽ എത്തി.

40 ബാലാക്ക് കാളകളെയും ആടുകളെയും അറുത്ത് ബിലെയാമിനും അവനോടുകൂടിയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.

41 പിറ്റെന്നാൾ ബാലാക്ക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്ക് കൂട്ടിക്കൊണ്ടുപോയി; അവിടെനിന്ന് അവൻ ജനത്തിന്‍റെ ഒരു അറ്റം കണ്ടു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan