നെഹെമ്യാവ് 8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംന്യായപ്രമാണപുസ്തകം വായിച്ചു കേൾപ്പിക്കുന്നു 1 അങ്ങനെ യിസ്രായേൽ മക്കൾ തങ്ങളുടെ പട്ടണങ്ങളിൽ വസിച്ചിരിക്കുമ്പോൾ, ഏഴാം മാസം സകലജനവും നീർവ്വാതിലിന്‍റെ മുമ്പിലുള്ള വിശാലസ്ഥലത്ത് ഒരുമനപ്പെട്ട് വന്നുകൂടി. യഹോവ യിസ്രായേലിനു കല്പിച്ച് നൽകിയ മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാൻ എസ്രാശാസ്ത്രിയോട് പറഞ്ഞു. 2 ഏഴാം മാസം ഒന്നാം തിയ്യതി എസ്രാപുരോഹിതൻ പുരുഷന്മാരും സ്ത്രീകളുമായി കേട്ട് ഗ്രഹിപ്പാൻ പ്രാപ്തിയുള്ള സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു, 3 നീർവ്വാതിലിനെതിരെയുള്ള വിശാലസ്ഥലത്ത് വച്ചു രാവിലെ തുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളുമായ, ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും കേൾക്കെ ന്യായപ്രമാണപുസ്തകം വായിച്ചു; സർവ്വജനവും ശ്രദ്ധിച്ചുകേട്ടു. 4 ഈ ആവശ്യത്തിന് ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാ ശാസ്ത്രി കയറിനിന്നു; അവന്‍റെ അരികെ വലത്തുഭാഗത്ത് മത്ഥിത്ഥ്യാവ്, ശേമാ, അനായാവ്, ഊരീയാവ്, ഹില്ക്കീയാവ്, മയസേയാവ് എന്നിവരും ഇടത്തുഭാഗത്ത് പെദായാവ്, മീശായേൽ, മല്ക്കീയാവ്, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നു. 5 എസ്രാ സകലജനവും കാൺകെ പുസ്തകം തുറന്നു. അവൻ സകലജനത്തിനും മീതെ ആയിരുന്നു; അത് തുറന്നപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു. 6 എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈകൾ ഉയർത്തി; ‘ആമേൻ, ആമേൻ’ എന്ന് പ്രതിവചനം പറഞ്ഞ് വണങ്ങി സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു. 7 ജനം അവരവരുടെ നിലയിൽ നിൽക്കുമ്പോൾ തന്നെ യേശുവ, ബാനി, ശേരെബ്യാവ്, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവ്, മയസേയാവ്, കെലീതാ, അസര്യാവ്, യോസാബാദ്, ഹാനാൻ, പെലായാവ് എന്നിവരും ലേവ്യരും ജനത്തിന് ന്യായപ്രമാണം പൊരുൾ തിരിച്ചുകൊടുത്തു. 8 ഇങ്ങനെ അവർ ദൈവത്തിന്‍റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചത് ഗ്രഹിപ്പാൻ തക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു. 9 ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചുപോന്ന ലേവ്യരും സകലജനത്തോടും: “ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കുകയോ കരയുകയോ ചെയ്യരുത്” എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോൾ കരയുകയായിരുന്നു. 10 അനന്തരം അവർ അവരോട്: “നിങ്ങൾ ചെന്നു നല്ല ഭക്ഷണവും മധുരപാനീയവും കഴിച്ച് തങ്ങൾക്കായി കരുതിയിട്ടില്ലാത്തവർക്കായി ഓഹരി കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന് വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത്; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ” എന്നു പറഞ്ഞു. 11 അപ്രകാരം ലേവ്യരും “നിങ്ങൾ മിണ്ടാതിരിപ്പിൻ; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങൾ ദുഃഖിക്കരുത്” എന്നു പറഞ്ഞ് സർവ്വജനത്തെയും ശാന്തരാക്കി. 12 തങ്ങളോട് പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ട് ജനമെല്ലാം പോയി തിന്നുകയും കുടിക്കുകയും ഓഹരി കൊടുത്തയക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു. കൂടാരപ്പെരുന്നാൾ 13 പിറ്റെന്നാൾ സകലജനത്തിന്‍റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങൾ കേൾക്കേണ്ടതിന് എസ്രാശാസ്ത്രിയുടെ അടുക്കൽ ഒന്നിച്ചുകൂടി. 14 യഹോവ മോശെമുഖാന്തരം കല്പിച്ച ന്യായപ്രമാണത്തിൽ: ‘യിസ്രായേൽ മക്കൾ ഏഴാം മാസത്തിലെ ഉത്സവത്തിൽ കൂടാരങ്ങളിൽ പാർക്കേണം എന്നും 15 എഴുതപ്പെട്ടിരിക്കുന്നതുപോലെ കൂടാരങ്ങൾ ഉണ്ടാക്കേണ്ടതിന് നിങ്ങൾ മലയിൽ ചെന്നു ഒലിവുകൊമ്പ്, കാട്ടൊലിവുകൊമ്പ്, കൊഴുന്തുകൊമ്പ്, ഈന്തമടൽ, തഴച്ച വൃക്ഷങ്ങളുടെ കൊമ്പ് എന്നിവ കൊണ്ടുവരുവിൻ എന്ന് തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ച് പ്രസിദ്ധപ്പെടുത്തണം’ എന്നും എഴുതിയിരിക്കുന്നതായി അവർ കണ്ടു. 16 അങ്ങനെ ജനം ചെന്നു ഒരോരുത്തൻ താന്താന്‍റെ വീടിന്‍റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്‍റെ പ്രാകാരങ്ങളിലും നീർവ്വാതിലിന്‍റെയും എഫ്രയീംവാതിലിന്റെയും വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി. 17 പ്രവാസത്തിൽനിന്ന് മടങ്ങിവന്നവരുടെ സർവ്വസഭയും കൂടാരങ്ങൾ ഉണ്ടാക്കി അതിൽ പാർത്തു. നൂന്‍റെ മകൻ യോശുവയുടെ കാലം മുതൽ അന്നുവരെ യിസ്രായേൽ മക്കൾ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ട് അന്ന് ഏറ്റവും വലിയ സന്തോഷം ഉണ്ടായി. 18 ആദ്യ ദിവസംമുതൽ അവസാനദിവസംവരെ അവൻ ദിവസേന ദൈവത്തിന്‍റെ ന്യായപ്രമാണപുസ്തകം വായിച്ച് കേൾപ്പിച്ചു. അങ്ങനെ അവർ ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.