Biblia Todo Logo
Bìoball air-loidhne

- Sanasan -

മർക്കൊസ് 15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


പീലാത്തോസ് യേശുവിനെ വിചാരണ ചെയ്യുന്നു

1 അതികാലത്ത് മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു. പിന്നെ അവർ യേശുവിനെ ബന്ധിച്ചു കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു.

2 പീലാത്തോസ് അവനോട്: “നീ യെഹൂദന്മാരുടെ രാജാവോ?” എന്നു ചോദിച്ചതിന്: “നീ അങ്ങനെ പറയുന്നു” എന്നു യേശു പറഞ്ഞു.

3 മുഖ്യപുരോഹിതന്മാർ അവനെതിരെ അനേകം കുറ്റങ്ങൾ ആരോപിച്ചു.

4 പീലാത്തോസ് പിന്നെയും അവനോടു ചോദിച്ചു: “നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിനക്കെതിരെ എന്തെല്ലാം കുറ്റങ്ങൾ ആരോപിക്കുന്നു” എന്നു പറഞ്ഞു.

5 യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തോസ് ആശ്ചര്യപ്പെട്ടു.

6 അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്കുക പതിവായിരുന്നു.

7 എന്നാൽ ഒരു വിപ്ലവത്തിൽ കൊല ചെയ്തവരായ വിപ്ലവക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുവൻ തടവിൽ ഉണ്ടായിരുന്നു.

8 പുരുഷാരം പീലാത്തോസിന്‍റെ അടുക്കൽവന്ന്, പതിവുപോലെ ചെയ്യേണം എന്നു അവനോടു അപേക്ഷിച്ചുതുടങ്ങി.

9 “യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്ക് വിട്ടുതരേണം എന്നു നിങ്ങള്‍ ഇച്ഛിക്കുന്നുവോ?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു.

10 മുഖ്യപുരോഹിതന്മാർ അസൂയകൊണ്ടാണ് യേശുവിനെ ഏല്പിച്ചത് എന്നു പീലാത്തോസ് അറിഞ്ഞിരുന്നു.

11 എന്നാൽ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന് ചോദിപ്പാൻ മുഖ്യപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

12 പീലാത്തോസ് പിന്നെയും അവരോട്: “എന്നാൽ യെഹൂദന്മാരുടെ രാജാവ്” എന്നു നിങ്ങൾ വിളിക്കുന്നവനെ ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു.

13 “അവനെ ക്രൂശിയ്ക്ക” എന്നു അവർ വീണ്ടും നിലവിളിച്ചു.

14 പീലാത്തോസ് അവരോട്: “അവൻ എന്ത് ദോഷം ചെയ്തു?” എന്നു ചോദിച്ചു. “അവനെ ക്രൂശിയ്ക്ക” എന്നു അവർ അധികമായി നിലവിളിച്ചു.

15 പീലാത്തോസ് പുരുഷാരത്തിന് തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു.


യേശുവിനെ രക്താംബരവും മുൾക്കിരീടവും ധരിപ്പിക്കുന്നു

16 പടയാളികൾ അവനെ അവരുടെ ആസ്ഥാനമായ മണ്ഡപത്തിനകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.

17 അവനെ രക്താംബരം ധരിപ്പിച്ച്, മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു:

18 “യെഹൂദന്മാരുടെ രാജാവേ, ജയജയ” എന്നു പറഞ്ഞു വന്ദിച്ചു;

19 കോൽകൊണ്ട് അവന്‍റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.

20 അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ച് അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.


യേശുവിനെ ക്രൂശിക്കുന്നു.

21 അലെക്സന്തരിന്‍റെയും രൂഫൊസിന്‍റെയും അപ്പനായ കുറേനക്കാരൻ ശിമോൻ നാട്ടിൻപുറത്തുനിന്ന് വന്നു അതുവഴി പോവുകയായിരുന്നു. യേശുവിന്‍റെ ക്രൂശ് ചുമപ്പാൻ അവർ അവനെ നിര്‍ബ്ബന്ധിച്ചു.

22 തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേയ്ക്ക് അവർ യേശുവിനെ കൊണ്ടുപോയി;

23 കുന്തുരുക്കം കലർത്തിയ വീഞ്ഞ് അവനു കൊടുത്തു; അവൻ അത് കുടിച്ചില്ല.

24 അവനെ ക്രൂശിച്ചശേഷം അവന്‍റെ വസ്ത്രങ്ങൾ ഓരോരുത്തരും വിഭാഗിച്ച് എടുക്കേണ്ടതിന് അവർ ചീട്ടിട്ടു.

25 അവനെ ക്രൂശിച്ചപ്പോൾ മൂന്നാംമണി നേരമായിരുന്നു.

26 ‘യെഹൂദന്മാരുടെ രാജാവ്’ എന്നിങ്ങനെ അവന്‍റെമേൽ ചുമത്തിയ കുറ്റം മീതെ എഴുതിവച്ചിരുന്നു.

27 അവർ രണ്ടു കള്ളന്മാരെ ഒരുവനെ വലത്തും ഒരുവനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.

28 അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്ത് നിവൃത്തിയായി.

29 അതുവഴി കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ട്: “ഹാ, ഹാ, മന്ദിരം പൊളിച്ച് മൂന്നു നാളുകൊണ്ട് പണിയുന്നവനേ,

30 നിന്നെത്തന്നെ രക്ഷിച്ചു ക്രൂശിൽ നിന്നു ഇറങ്ങിവാ” എന്നു പറഞ്ഞു അവനെ ദുഷിച്ചു.

31 അങ്ങനെ തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ തന്നെത്താൻ രക്ഷിക്കാൻ ഇവന് കഴിയുന്നില്ല” എന്നു പരസ്പരം പറഞ്ഞു.

32 “നമ്മൾ കണ്ടു വിശ്വസിക്കേണ്ടതിന് ക്രിസ്തു എന്ന യിസ്രായേൽ രാജാവ് ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ” എന്നു പറഞ്ഞു. അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.


യേശുവിന്‍റെ മരണം.

33 ആറാം മണിനേരം മുതൽ ഒമ്പതാംമണി നേരത്തോളം ദേശത്തു എല്ലായിടത്തും ഇരുട്ട് ഉണ്ടായി.

34 ഒമ്പതാംമണി നേരത്ത് യേശു: “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്?” എന്നു അർത്ഥമുള്ള “എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ” എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.

35 അരികെ നിന്നവരിൽ ചിലർ കേട്ടിട്ടു: “നോക്കൂ അവൻ ഏലിയാവെ വിളിക്കുന്നു” എന്നു പറഞ്ഞു.

36 ഒരുവൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ച വീഞ്ഞ് നിറച്ച് ഒരു ഓടക്കോലിന്മേലാക്കി: “ഏലിയാവ് അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം” എന്നു പറഞ്ഞു അവനു കുടിക്കുവാൻ കൊടുത്തു.

37 അപ്പോൾ യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.

38 ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി.

39 അവനു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ട്: “തീർച്ചയായും ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നു പറഞ്ഞു.

40 സ്ത്രീകളും ദൂരത്തുനിന്ന് നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ഇളയ യാക്കോബിന്‍റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു.

41 അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.


യേശുവിനെ സംസ്കരിക്കുന്നു

42 വൈകുന്നേരമായപ്പോൾ ശബ്ബത്തിന്‍റെ തലേദിവസമായ ഒരുക്കനാൾ ആകകൊണ്ടു

43 ആലോചനാസമിതിയിലെ ബഹുമാന്യനായ ഒരംഗവും, ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസേഫ് ധൈര്യത്തോടെ പീലാത്തോസിന്‍റെ അടുക്കൽ ചെന്നു യേശുവിന്‍റെ ശരീരം ചോദിച്ചു.

44 അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തോസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: യേശു മരിച്ചുവോ എന്നു അന്വേഷിച്ചു.

45 ശതാധിപനിൽനിന്ന് വസ്തുത അറിഞ്ഞശേഷം അവൻ യേശുവിന്‍റെ ശരീരം യോസഫിനു വിട്ടുകൊടുത്തു.

46 അവൻ ഒരു ശീല വാങ്ങി അവനെ കുരിശിൽനിന്ന് താഴെയിറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടിയിട്ടുള്ള ഒരു കല്ലറയിൽ വച്ചു, കല്ലറവാതില്ക്കൽ ഒരു കല്ല് ഉരുട്ടിവച്ചു;

47 അവനെ സംസ്കരിച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan