Biblia Todo Logo
Bìoball air-loidhne

- Sanasan -

ഇയ്യോബ് 41 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 “മഹാനക്രത്തെ ചൂണ്ടലിട്ട് പിടിക്കാമോ? അതിന്‍റെ നാക്ക് കയറുകൊണ്ട് അമർത്താമോ?

2 അതിന്‍റെ മൂക്കിൽ കയറു കോർക്കാമോ? അതിന്‍റെ അണയിൽ കൊളുത്ത് കടത്താമോ?

3 അത് നിന്നോട് കൂടുതൽ യാചന കഴിക്കുമോ? മൃദുവായ വാക്ക് നിന്നോടു പറയുമോ?

4 അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന് അത് നിന്നോട് ഉടമ്പടി ചെയ്യുമോ?

5 പക്ഷിയോട് എന്നപോലെ നീ അതിനോട് കളിക്കുമോ? അതിനെ പിടിച്ച് നിന്‍റെ കുമാരിമാർക്കായി കെട്ടിയിടുമോ?

6 മീൻ പിടുത്തക്കാർ അതിനെക്കൊണ്ട് വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാർക്ക് പങ്കിട്ട് വില്‍ക്കുമോ?

7 നിനക്കു അതിന്‍റെ തോലിൽ നിറച്ച് അസ്ത്രവും തലയിൽ നിറച്ച് ചാട്ടുളിയും തറയ്ക്കാമോ?

8 അതിനെ ഒന്ന് തൊടുക; അത് തീർച്ചയായും പോരിടും എന്നു ഓർത്തുകൊൾക; പിന്നെ നീ അതിന് തുനിയുകയില്ല.

9 അവന്‍റെ ആശയ്ക്ക് ഭംഗംവരുന്നു; അതിനെ കാണുമ്പോൾ തന്നെ അവൻ വീണുപോകുമല്ലോ.

10 അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോട് എതിർത്തുനില്ക്കുന്നവൻ ആര്‍?

11 ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്ക് മുമ്പുകൂട്ടി തന്നതാര്? ആകാശത്തിൻ കീഴിലുള്ളതെല്ലം എന്‍റെതല്ലയോ?

12 “അതിന്‍റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്‍റെ ചേലൊത്ത രൂപത്തെയും പറ്റി ഞാൻ മിണ്ടാതിരിക്കുകയില്ല.

13 അതിന്‍റെ പുറം കുപ്പായം ഊരാകുന്നവനാര്? അതിന്‍റെ ഇരട്ടനിരപ്പല്ലിനിടയിൽ ആര്‍ ചെല്ലും?

14 അതിന്‍റെ മുഖത്തെ കതക് ആര്‍ തുറക്കും? അതിന്‍റെ പല്ലിന് ചുറ്റും ഭീഷണി ഉണ്ട്.

15 ചെതുമ്പൽനിര അതിന്‍റെ ഡംഭമാകുന്നു; അത് മുദ്രവച്ച് മുറുക്കി അടച്ചിരിക്കുന്നു.

16 അത് ഒന്നോടൊന്ന് പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കുകയില്ല.

17 ഒന്നോടൊന്ന് ചേർന്നിരിക്കുന്നു; വേർപെടുത്തിക്കൂടാത്തവിധം തമ്മിൽ പറ്റിയിരിക്കുന്നു.

18 “അത് തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്‍റെ കണ്ണ് ഉഷസ്സിന്‍റെ കണ്ണിമപോലെ ആകുന്നു.

19 അതിന്‍റെ വായിൽനിന്ന് തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കുകയും ചെയ്യുന്നു.

20 തിളക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്‍റെ മൂക്കിൽനിന്ന് പുക പുറപ്പെടുന്നു.

21 അതിന്‍റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്‍റെ വായിൽനിന്ന് ജ്വാല പുറപ്പെടുന്നു.

22 അതിന്‍റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്‍റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.

23 അതിന്‍റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാത്തവിധം അതിന്മേൽ ഉറച്ചിരിക്കുന്നു.

24 അതിന്‍റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത്; തിരികല്ലിന്‍റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നെ.

25 അത് പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; ഭയം ഹേതുവായിട്ട് അവർ പരവശരായിത്തീരുന്നു.

26 വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാദ്ധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവ കൊണ്ടും സാദ്ധ്യമല്ല

27 ഇരുമ്പ് വൈക്കോൽപോലെയും താമ്രം ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.

28 അസ്ത്രം അതിനെ ഓടിക്കുകയില്ല; കവിണക്കല്ല് അതിന് താളടിയായിരിക്കുന്നു.

29 ഗദ അതിന് താളടിപോലെ തോന്നുന്നു; വേൽ ചാടുന്ന ഒച്ച കേട്ടിട്ട് അതു ചിരിക്കുന്നു.

30 അതിന്‍റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; അത് ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു.

31 “കലത്തെപ്പോലെ അത് ആഴിയെ തിളപ്പിക്കുന്നു; സമുദ്രത്തെ അത് തൈലംപോലെയാക്കിത്തീർക്കുന്നു.

32 അതിന്‍റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരച്ചതുപോലെ തോന്നുന്നു.

33 ഭൂമിയിൽ അതിന് തുല്യമായിട്ട് യാതൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.

34 അത് ഉന്നതമായുള്ളതിനെയെല്ലാം നോക്കിക്കാണുന്നു; അഹംഭാവമുള്ള ജന്തുക്കൾക്കെല്ലാം അതു രാജാവായിരിക്കുന്നു.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan