Biblia Todo Logo
Bìoball air-loidhne

- Sanasan -

ഇയ്യോബ് 34 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


എലീഹൂവിന്‍റെ വചനം

1 എലീഹൂ പിന്നെയും പറഞ്ഞത്:

2 “ജ്ഞാനികളേ, എന്‍റെ വചനം കേൾക്കുവിൻ; വിദ്വാന്മാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ.

3 നാവ് ആഹാരത്തിന്‍റെ രുചിനോക്കുന്നു; ചെവിയോ വചനങ്ങളെ ശോധനചെയ്യുന്നു;

4 ന്യായമായുള്ളത് നമുക്ക് തിരഞ്ഞെടുക്കാം; നന്മയായുള്ളത് നമുക്കുതന്നെ ആലോചിച്ചറിയാം.

5 ‘ഞാൻ നീതിമാൻ, ദൈവം എന്‍റെ ന്യായം തള്ളിക്കളഞ്ഞു; എന്‍റെ ന്യായത്തിനെതിരെ ഞാൻ ഭോഷ്ക്കു പറയണമോ?

6 ലംഘനം ഇല്ലാതിരുന്നിട്ടും എന്‍റെ മുറിവ് സുഖമാകുന്നില്ല’ എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ.

7 ഇയ്യോബിനെപ്പോലെ ആരെങ്കിലുമുണ്ടോ? അവൻ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു;

8 അവൻ ദുഷ്പ്രവൃത്തിക്കാരോട് കൂട്ടുകൂടുന്നു; ദുർജ്ജനങ്ങളോടുകൂടി സഞ്ചരിക്കുന്നു.

9 ‘ദൈവത്തോട് നിരപ്പായിരിക്കുന്നതുകൊണ്ട് മനുഷ്യന് പ്രയോജനമില്ലെന്ന്’ അവൻ പറഞ്ഞു.

10 “അതുകൊണ്ട് വിവേകികളേ, കേട്ടുകൊള്ളുവിൻ; ദൈവം ദുഷ്ടതയോ സർവ്വശക്തൻ അനീതിയോ ഒരിക്കലും ചെയ്യുകയില്ല.

11 അവൻ മനുഷ്യന് അവന്‍റെ പ്രവൃത്തിക്കു പകരം ചെയ്യും; ഓരോരുത്തനും അവനവന്‍റെ നടപ്പിന് തക്കവണ്ണം കൊടുക്കും.

12 ദൈവം ദുഷ്ടത പ്രവർത്തിക്കുകയില്ല, നിശ്ചയം; സർവ്വശക്തൻ ന്യായം മറിച്ചുകളയുകയുമില്ല.

13 ഭൂമിയെ ദൈവത്തിൽ ഭരമേല്പിച്ചതാര്‍? ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്‍?

14 അവിടുന്ന് തന്‍റെ കാര്യത്തിൽ മാത്രം ദൃഷ്ടിവച്ചെങ്കിൽ തന്‍റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കിൽ

15 സകലജഡവും ഒരുപോലെ നശിച്ചുപോകും; മനുഷ്യൻ മണ്ണിലേക്കു മടങ്ങിച്ചേരും.

16 നിനക്കു വിവേകമുണ്ടെങ്കിൽ ഇത് കേട്ടുകൊള്ളുക; എന്‍റെ വചനങ്ങളെ ശ്രദ്ധിച്ചുകൊള്ളുക;

17 ന്യായത്തെ വെറുക്കുന്നവൻ ഭരിക്കുമോ? നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?

18 രാജാവിനോട്: ‘നീ വഷളൻ എന്നും’ പ്രഭുക്കന്മാരോട്: ‘നിങ്ങൾ ദുഷ്ടന്മാർ’ എന്നും പറയുമോ?

19 അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ സൃഷ്ടിയാണല്ലോ.

20 പെട്ടെന്ന് അർദ്ധരാത്രിയിൽ തന്നെ അവർ മരിക്കുന്നു; ജനം നടുങ്ങി ഒഴിഞ്ഞുപോകുന്നു; മനുഷ്യന്‍റെ കൈ തൊടാതെ ബലശാലികൾ നീങ്ങിപ്പോകുന്നു.

21 “ദൈവത്തിന്‍റെ ദൃഷ്ടി മനുഷ്യന്‍റെ വഴികളിൽ ഇരിക്കുന്നു; അവന്‍റെ നടപ്പെല്ലാം അവിടുന്ന് കാണുന്നു.

22 ദുഷ്പ്രവൃത്തിക്കാർക്ക് ഒളിക്കേണ്ടതിന് അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.

23 മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന് ചെല്ലേണ്ടതിന് അവിടുന്ന് അവനിൽ അധികം ദൃഷ്ടിവക്കുവാൻ ആവശ്യമില്ല.

24 വിചാരണ ചെയ്യാതെ അവിടുന്ന് ബലശാലികളെ തകർത്തുകളയുന്നു; അവർക്ക് പകരം വേറെ ആളുകളെ നിയമിക്കുന്നു.

25 അങ്ങനെ അവിടുന്ന് അവരുടെ പ്രവൃത്തികളെ അറിയുന്നു; രാത്രിയിൽ അവരെ തള്ളിയിട്ടിട്ട് അവർ തകർന്നുപോകുന്നു.

26 മറ്റുള്ളവർ കാൺകെ അവിടുന്ന് അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.

27 എളിയവരുടെ നിലവിളി അവിടുത്തെ അടുക്കൽ എത്തുവാനും പീഡിതന്മാരുടെ നിലവിളി അവിടുന്ന് കേൾക്കുവാനും വേണ്ടി

28 അവർ ദൈവത്തെ ഉപേക്ഷിച്ച് പിന്മാറിക്കളയുകയും ദൈവത്തിന്‍റെ വഴികളെ ഗണ്യമാക്കാതിരിക്കുകയും ചെയ്തുവല്ലോ.

29 വഷളനായ മനുഷ്യൻ ഭരിക്കാതിരിക്കേണ്ടതിനും ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിനും

30 അവിടുന്ന് സ്വസ്ഥത നൽകിയാൽ ആര്‍ കുറ്റം വിധിക്കും? ഒരു ജനതക്കായാലും ഒരാൾക്കായാലും അവിടുത്തെ മുഖം മറച്ചുകളഞ്ഞാൽ ആര്‍ അവിടുത്തെ കാണും?

31 ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്യുകയില്ല;

32 ഞാൻ കാണാത്തത് എന്നെ പഠിപ്പിക്കണമേ; ഞാൻ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്യുകയില്ല എന്നു ആരെങ്കിലും ദൈവത്തോട് പറഞ്ഞിട്ടുണ്ടോ?

33 നീ മുഷിഞ്ഞതുകൊണ്ട് അവിടുന്ന് നിന്‍റെ ഇഷ്ടംപോലെ പകരം ചെയ്യണമോ? ഞാനല്ല, നീ തന്നെ തിരഞ്ഞെടുക്കേണ്ടതല്ലയോ; ആകയാൽ നീ അറിയുന്നത് പ്രസ്താവിച്ചുകൊള്ളുക.

34 ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; അവന്‍റെ വാക്കുകളിലും ജ്ഞാനമില്ല എന്നു വിവേകമുള്ള പുരുഷന്മാരും

35 എന്‍റെ വാക്ക് കേൾക്കുന്ന ഏത് ജ്ഞാനിയും എന്നോടു പറയും.

36 ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കുന്നതുകൊണ്ട് അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം.

37 അവൻ തന്‍റെ പാപത്തോട് ദ്രോഹം ചേർക്കുന്നു; അവൻ നമ്മുടെ മദ്ധ്യത്തിൽ കൈ കൊട്ടുന്നു; ദൈവത്തിന് വിരോധമായി വാക്കു വർദ്ധിപ്പിക്കുന്നു.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan