Biblia Todo Logo
Bìoball air-loidhne

- Sanasan -

ഇയ്യോബ് 33 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


എലീഹൂ ഇയ്യോബിനെ ശാസിക്കുന്നു

1 “എന്നാൽ ഇയ്യോബേ, എന്‍റെ സംഭാഷണം കേട്ടുകൊള്ളുക; എന്‍റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്ളുക.

2 ഇതാ, ഞാൻ ഇപ്പോൾ എന്‍റെ വായ് തുറക്കുന്നു; എന്‍റെ വായിൽ എന്‍റെ നാവ് സംസാരിക്കുന്നു.

3 എന്‍റെ വാക്കുകൾ എന്‍റെ ഉള്ളിലെ സത്യം വെളിവാക്കും. എന്‍റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും.

4 ദൈവത്തിന്‍റെ ആത്മാവ് എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്‍റെ ശ്വാസം എനിക്ക് ജീവനെ തരുന്നു.

5 നിനക്കു കഴിയുമെങ്കിൽ എന്നോട് പ്രതിവാദിക്കുക; സന്നദ്ധനായി എന്‍റെ മുമ്പിൽ നിന്നുകൊള്ളുക.

6 ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ; എന്നെയും മണ്ണുകൊണ്ട് നിർമ്മിച്ചിരിക്കുന്നു.

7 എന്‍റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്‍റെ പ്രേരണ നിനക്കു ഭാരമായിരിക്കുകയുമില്ല.

8 “ഞാൻ കേൾക്കെ നീ പറഞ്ഞതും നിന്‍റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ:

9 ‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ; ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല.

10 ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു; എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു.

11 അവിടുന്ന് എന്‍റെ കാലുകളെ ആമത്തിൽ ഇടുന്നു; എന്‍റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു.’

12 “ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം: ‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ.

13 നീ ദൈവത്തോട് എന്തിന് വാദിക്കുന്നു? തന്‍റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് ഉത്തരം പറയുന്നില്ലല്ലോ.

14 ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും.

15 ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ കിടക്കമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ,

16 അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു; അവരെ മുന്നറിയിപ്പുകൾ കൊണ്ടു ഭയപ്പെടുത്തുന്നു.

17 മനുഷ്യനെ അവന്‍റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ.

18 അവിടുന്ന് കുഴിയിൽനിന്ന് അവന്‍റെ പ്രാണനെയും വാളാൽ നശിക്കാതെ അവന്‍റെ ജീവനെയും രക്ഷിക്കുന്നു.

19 “തന്‍റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്‍റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്.

20 അതുകൊണ്ട് അവന്‍റെ ജീവൻ അപ്പവും അവന്‍റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.

21 അവന്‍റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു; കാണാനില്ലാതിരുന്ന അവന്‍റെ അസ്ഥികൾ പൊങ്ങിനില്‍ക്കുന്നു.

22 അവന്‍റെ പ്രാണൻ ശവക്കുഴിക്കും അവന്‍റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.

23 “മനുഷ്യനോട് അവന്‍റെ ധർമ്മം അറിയിക്കേണ്ടതിന് ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവനുവേണ്ടി ഉണ്ടെങ്കിൽ

24 ദൂതൻ അവനിൽ കൃപ തോന്നി: ‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും

25 അപ്പോൾ അവന്‍റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും; അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും.

26 അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; ദൈവം മനുഷ്യന് അവന്‍റെ വിജയം പകരം കൊടുക്കും.

27 അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്: ‘ഞാൻ പാപംചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു; അതിന് എന്നോട് പകരം ചെയ്തിട്ടില്ല.

28 ദൈവം എന്‍റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു; എന്‍റെ ജീവൻ പ്രകാശം കണ്ടു സന്തോഷിക്കുന്നു.

29 “ഇതാ, ദൈവം രണ്ടു മൂന്നുപ്രാവശ്യം ഇവയെല്ലം മനുഷ്യനോട് ചെയ്യുന്നു.

30 അവന്‍റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും ജീവന്‍റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ.

31 ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക; മിണ്ടാതെയിരിക്കുക; ഞാൻ സംസാരിക്കാം.

32 നിനക്കു ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക; സംസാരിക്കുക; നിന്നെ നീതീകരിക്കുവാൻ ആകുന്നു എന്‍റെ താത്പര്യം.

33 ഇല്ലെങ്കിൽ, നീ എന്‍റെ വാക്ക് കേൾക്കുക; മിണ്ടാതിരിക്കുക; ഞാൻ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan