Biblia Todo Logo
Bìoball air-loidhne

- Sanasan -

ഇയ്യോബ് 20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


നയമാത്യനായ സോഫർ

1 അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:

2 “ഉത്തരം പറയുവാൻ എന്‍റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. എന്‍റെ ഉള്ളിലെ അക്ഷമ കാരണം തന്നെ.

3 എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു; എന്നാൽ ആത്മാവ് എന്‍റെ വിവേകത്തിൽ നിന്ന് ഉത്തരം പറയുന്നു.

4 മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ ഈ വസ്തുത നീ അറിയുന്നില്ലയോ?

5 ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; അഭക്തന്‍റെ സന്തോഷം അല്പനേരത്തേക്കേയുള്ളു.

6 അവന്‍റെ ഉയർച്ച ആകാശത്തോളം എത്തിയാലും അവന്‍റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും

7 അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും.

8 അവൻ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവൻ രാത്രിദർശനംപോലെ മറഞ്ഞുപോകും.

9 അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല; അവന്‍റെ സ്ഥലം ഇനി അവനെ ദർശിക്കുകയുമില്ല.

10 അവന്‍റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും; അവന്‍റെ കൈ അവന്‍റെ സമ്പത്ത് മടക്കിക്കൊടുക്കും.

11 അവന്‍റെ അസ്ഥികളിൽ യൗവ്വനം നിറഞ്ഞിരിക്കുന്നു; അത് അവനോടുകൂടെ പൊടിയിൽ കിടക്കും.

12 ”ദുഷ്ടത അവന്‍റെ വായിൽ മധുരിച്ചാലും അവൻ അത് നാവിനടിയിൽ മറച്ചുവച്ചാലും

13 അതിനെ വിടാതെ പിടിച്ച് വായ്ക്കകത്ത് സൂക്ഷിച്ചുവച്ചാലും

14 അവന്‍റെ ആഹാരം അവന്‍റെ കുടലിൽ മാറ്റപ്പെട്ട് അവന്‍റെ ഉള്ളിൽ സർപ്പവിഷമായിത്തീരും.

15 അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും; ദൈവം അത് അവന്‍റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും.

16 അവൻ സർപ്പവിഷം നുകരും അണലിയുടെ നാവ് അവനെ കൊല്ലും.

17 തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവൻ കണ്ടു രസിക്കുകയില്ല.

18 തന്‍റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കുകയുമില്ല.

19 അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചു ഉപേക്ഷിച്ചു; താൻ പണിയാത്ത വീട് അപഹരിച്ചു.

20 ”അവന്‍റെ കൊതിക്കു മതിവരാത്തതുകൊണ്ട് അവൻ തന്‍റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല.

21 അവൻ ഭക്ഷിക്കാനുള്ളതല്ലാതെ ഒന്നും ശേഷിപ്പിക്കുകയില്ല; അതുകൊണ്ട് അവന്‍റെ അഭിവൃദ്ധി നിലനില്‍ക്കുകയില്ല.

22 അവന്‍റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവനു ഞെരുക്കം ഉണ്ടാകും; ദരിദ്രന്മാരുടെ കൈ ഒക്കെയും അവന്‍റെമേൽ വരും.

23 അവൻ വയറ് നിറയ്ക്കുമ്പോൾത്തന്നെ ദൈവം തന്‍റെ ഉഗ്രകോപം അവന്‍റെമേൽ അയയ്ക്കും; അവൻ ഭക്ഷിക്കുമ്പോൾ അത് അവന്‍റെമേൽ വർഷിപ്പിക്കും.

24 അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും; താമ്ര വില്ല് അവനിൽ തറഞ്ഞുകയറും.

25 അവൻ അത് അവന്‍റെ ദേഹത്തിൽനിന്ന് പുറത്തേക്ക് വലിച്ചൂരുന്നു; മിന്നുന്ന മുന അവന്‍റെ പിത്തഗ്രന്ഥിയിൽനിന്നു പുറപ്പെടുന്നു; കൊടും ഭീതി അവന്‍റെമേൽ ഇരിക്കുന്നു.

26 അന്ധകാരമെല്ലാം അവന്‍റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതിക്കത്തിക്കാത്ത തീക്ക് അവൻ ഇരയാകും; അവന്‍റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;

27 ആകാശം അവന്‍റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവന് എതിരായി സാക്ഷ്യം പറയും.

28 അവന്‍റെ വീട്ടിലെ ധനം ഇല്ലാതെയാകും; ദൈവത്തിന്‍റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും.

29 ഇത് ദുഷ്ടന് ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവനു നിയമിച്ച അവകാശവും ആകുന്നു.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan