Biblia Todo Logo
Bìoball air-loidhne

- Sanasan -

യോഹന്നാൻ 5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ബേഥെസ്ദായിലെ രോഗസൗഖ്യം

1 അതിനുശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ആയതുകൊണ്ട് യേശു യെരൂശലേമിലേക്കു പോയി.

2 യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ചു മണ്ഡപം ഉണ്ട്.

3 അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയൊരു കൂട്ടം വെള്ളത്തിന്‍റെ ഇളക്കം കാത്തുകൊണ്ട് കിടന്നിരുന്നു.

4 അതത് സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏത് വ്യാധിപിടിച്ചവനായിരുന്നാലും അവനു സൌഖ്യംവരും.

5 എന്നാൽ മുപ്പത്തെട്ടു വർഷമായി രോഗംപിടിച്ച് കിടന്നൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.

6 അവൻ കിടക്കുന്നത് യേശു കണ്ടു, ഇങ്ങനെ അവൻ അവിടെ വളരെ കാലമായിരിക്കുന്നു എന്നറിഞ്ഞ്: നിനക്കു സൌഖ്യമാകുവാൻ മനസ്സുണ്ടോ എന്നു അവനോട് ചോദിച്ചു.

7 രോഗി അവനോട്: “യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്ക് ആരും ഇല്ല; ഞാൻ തന്നെ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്ക് മുമ്പായി ഇറങ്ങുന്നു“ എന്നു ഉത്തരം പറഞ്ഞു.

8 യേശു അവനോട്: എഴുന്നേറ്റ് നിന്‍റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.

9 ഉടനെ ആ മനുഷ്യൻ സൌഖ്യമായി തന്‍റെ കിടക്ക എടുത്തു നടന്നു.

10 എന്നാൽ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൗഖ്യം പ്രാപിച്ചവനോട്: “ഇന്ന് ശബ്ബത്ത് ആകുന്നു; കിടക്ക ചുമക്കുവാൻ നിനക്കു അനുവാദമില്ല“ എന്നു പറഞ്ഞു.

11 അവൻ അവരോട്: “എന്നെ സൌഖ്യമാക്കിയവൻ കിടക്ക എടുത്തു നടക്ക“ എന്നു എന്നോട് പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.

12 അവർ അവനോട്: “കിടക്ക എടുത്തു നടക്ക എന്നു നിന്നോട് പറഞ്ഞ മനുഷ്യൻ ആർ?“ എന്നു ചോദിച്ചു.

13 എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്ന് സൗഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല.

14 അനന്തരം യേശു അവനെ ദൈവാലയത്തിൽവച്ച് കണ്ടു അവനോട്: നോക്കൂ, നിനക്കു സൌഖ്യമായല്ലോ; അധികം തിന്മയായത് ഭവിക്കാതിരിക്കുവാൻ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു.

15 ആ മനുഷ്യൻ പോയി തന്നെ സൌഖ്യമാക്കിയത് യേശു ആണെന്ന് യെഹൂദന്മാരോട് അറിയിച്ചു.

16 യേശു ശബ്ബത്തിൽ അത് ചെയ്തതുകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു.

17 യേശു അവരോട്: എന്‍റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

18 അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.


പുത്രന്‍റെ അധികാരം

19 ആകയാൽ യേശു അവരോട് ഉത്തരം പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവ് ചെയ്തു കാണുന്നത് അല്ലാതെ പുത്രന് സ്വയമായി ഒന്നും ചെയ്‌വാൻ കഴിയുകയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അപ്രകാരം തന്നെ ചെയ്യുന്നു.

20 പിതാവ് പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടത്തക്കവിധം ഇവയിൽ വലിയ പ്രവൃത്തികളും അവനു കാണിച്ചുകൊടുക്കും.

21 പിതാവ് മരിച്ചവരെ ഉയിർത്തെഴുന്നേല്പിച്ച് അവർക്ക് ജീവൻ നൽകുന്നതുപോലെതന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്ക് ജീവൻ നൽകുന്നു.

22 എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന് പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന് കൊടുത്തിരിക്കുന്നു.

23 പുത്രനെ ബഹുമാനിയ്ക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.

24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്‍റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്ക് കടന്നിരിക്കുന്നു.

25 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രൻ്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.

26 പിതാവിന് തന്നിൽതന്നേ ജീവനുള്ളതുപോലെ, പുത്രനും തന്നിൽതന്നേ ജീവനുണ്ടാകുവാൻ തക്കവണ്ണം അവൻ അങ്ങനെ നല്കിയിരിക്കുന്നു.

27 അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ പിതാവ് അവനു അധികാരവും നല്കിയിരിക്കുന്നു.

28 ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്‍റെ ശബ്ദം കേൾക്കുവാനുള്ള സമയം വരുന്നു,

29 നന്മ ചെയ്തിട്ടുള്ളവർ ജീവന്‍റെ ഉയിർപ്പിനായും തിന്മ ചെയ്തിട്ടുള്ളവർ ശിക്ഷാവിധിയ്ക്കുള്ള ഉയിർപ്പിനായും പുറത്തുവരും.


യേശുവിന്‍റെ സാക്ഷ്യം

30 എനിക്ക് സ്വന്തമായി ഒന്നും ചെയ്‌വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്‍റെ ഇഷ്ടം അല്ല, എന്നെ അയച്ചവൻ്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്‍റെ വിധി നീതിയുള്ളത് ആകുന്നു.

31 ഞാൻ എന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറഞ്ഞാൽ എന്‍റെ സാക്ഷ്യം സത്യമല്ല.

32 എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നത് മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു.

33 നിങ്ങൾ യോഹന്നാന്‍റെ അടുക്കൽ ആളയച്ചു; അവൻ സത്യത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു.

34 ഞാൻ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നില്ല, എങ്കിലും നിങ്ങൾ രക്ഷിയ്ക്കപ്പെടുവാനത്രേ ഞാൻ ഇതു പറയുന്നത്.

35 യോഹന്നാൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്ക് ആയിരുന്നു; നിങ്ങൾ അല്പകാലത്തേക്ക് അവന്‍റെ വെളിച്ചത്തിൽ ഉല്ലസിക്കുവാൻ ഇച്ഛിച്ചു.

36 എനിക്കോ അവന്‍റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിക്കുവാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നെ, പിതാവ് എന്നെ അയച്ചു എന്നു എന്നെക്കുറിച്ച് സാക്ഷീകരിക്കുന്നു.

37 എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്‍റെ ശബ്ദം ഒരുനാളും കേട്ടിട്ടുമില്ല, അവന്‍റെ രൂപം കണ്ടിട്ടുമില്ല;

38 അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കാത്തതുകൊണ്ട് അവന്‍റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നില്ല.

39 നിങ്ങൾ തിരുവെഴുത്തുകളെ പരിശോധിക്കുന്നു; അവയിൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; എന്നാൽ അതേ തിരുവെഴുത്തുകൾ എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു.

40 എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്‍റെ അടുക്കൽ വരുവാൻ നിങ്ങൾക്ക് മനസ്സില്ല.

41 ഞാൻ മനുഷ്യരിൽനിന്ന് ബഹുമാനം സ്വീകരിക്കുന്നില്ല.

42 എന്നാൽ നിങ്ങളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു.

43 ഞാൻ എന്‍റെ പിതാവിന്‍റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.

44 തമ്മിൽതമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിൻ്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?

45 ഞാൻ പിതാവിന്‍റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾ വിചാരിക്കരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ട്; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നെ.

46 നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.

47 അവന്‍റെ എഴുത്തുകൾ നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്‍റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan