Biblia Todo Logo
Bìoball air-loidhne

- Sanasan -

യോഹന്നാൻ 16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 നിങ്ങൾ ഇടറിപ്പോകാതിരിക്കുവാൻ ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

2 തീർച്ചയായും അവർ നിങ്ങളെ പള്ളിയിൽനിന്ന് പുറത്താക്കും; നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിനുവേണ്ടി നല്ലപ്രവൃത്തി ചെയ്യുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.

3 അവർ പിതാവിനെയോ എന്നെയോ അറിയാത്തതുകൊണ്ട് ഇങ്ങനെ ചെയ്യും.

4 അത് സംഭവിക്കുന്ന നാഴിക വരുമ്പോൾ ഞാൻ അത് നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്ന് നിങ്ങൾ ഓർക്കേണ്ടതിന് ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആരംഭത്തിൽ ഈ കാര്യങ്ങളെക്കുറിച്ച് നിങ്ങളോടു പറയാതിരുന്നത് ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടത്രേ.


പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനം

5 ഇപ്പോഴോ ഞാൻ എന്നെ അയച്ചവൻ്റെ അടുക്കൽ പോകുന്നു: എന്നിട്ടും നീ എവിടെ പോകുന്നു എന്നു നിങ്ങൾ ആരും എന്നോട് ചോദിക്കുന്നില്ല.

6 എങ്കിലും ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു.

7 എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നത് നിങ്ങൾക്ക് നല്ലത്; ഞാൻ പോകുന്നില്ലെങ്കിൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാലോ അവനെ നിങ്ങളുടെ അടുക്കൽ അയയ്ക്കും.

8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും;

9 അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ട് പാപത്തെക്കുറിച്ചും

10 ഞാൻ പിതാവിന്‍റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കുകയും ചെയ്യുന്നതുകൊണ്ടു നീതിയെക്കുറിച്ചും

11 ഈ ലോകത്തിന്‍റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ട് ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധ്യം വരുത്തും.

12 എനിക്ക് വളരെ കാര്യങ്ങൾ നിങ്ങളോടു പറവാൻ ഉണ്ട്; എന്നാൽ അവയെ നിങ്ങൾക്ക് ഇപ്പോൾ മനസ്സിലാക്കുവാൻ കഴിയില്ല.

13 സത്യത്തിന്‍റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കുകയും വരുവാനുള്ളതു നിങ്ങൾക്ക് അറിയിച്ചുതരികയും ചെയ്യും.

14 അവൻ എനിക്കുള്ളതിൽനിന്ന് എടുത്തു നിങ്ങൾക്ക് അറിയിച്ചുതരുന്നതുകൊണ്ട് എന്നെ മഹത്വപ്പെടുത്തും.

15 പിതാവിനുള്ളത് ഒക്കെയും എനിക്കുള്ളത്; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്ക് അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞത്.


നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും

16 കുറച്ചുസമയം കഴിഞ്ഞിട്ട് നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറച്ചുസമയം കഴിഞ്ഞിട്ട് നിങ്ങൾ എന്നെ കാണും.

17 അവന്‍റെ ശിഷ്യന്മാരിൽ ചിലർ: “കുറച്ചുസമയം കഴിഞ്ഞിട്ട് നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറച്ചുസമയം കഴിഞ്ഞിട്ട് എന്നെ കാണും എന്നും പിതാവിന്‍റെ അടുക്കൽ പോകുന്നു എന്നും അവൻ നമ്മോടു ഈ പറയുന്നത് എന്ത്?“ എന്നു തമ്മിൽ ചോദിച്ചു.

18 കുറച്ചുസമയം കഴിഞ്ഞിട്ട് എന്നു ഈ പറയുന്നത് എന്താകുന്നു? അവൻ എന്ത് സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല“ എന്നും അവർ പറഞ്ഞു.

19 അവർ തന്നോട് ചോദിപ്പാൻ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞ് യേശു അവരോട് പറഞ്ഞത്: കുറച്ചുസമയം കഴിഞ്ഞിട്ട് എന്നെ കാണുകയില്ല; പിന്നെയും കുറച്ചുസമയം കഴിഞ്ഞിട്ട് എന്നെ കാണും എന്നു ഞാൻ പറകയാൽ നിങ്ങൾ തമ്മിൽതമ്മിൽ ചോദിക്കുന്നുവോ?

20 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞു വിലപിക്കും; എന്നാൽ ലോകം സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും.

21 ഒരു സ്ത്രീക്ക് പ്രസവവേദന വരുമ്പോൾ തന്‍റെ പ്രസവസമയം വന്നതുകൊണ്ട് അവൾക്ക് ദുഃഖം ഉണ്ട്; എന്നാൽ കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു കുഞ്ഞ് ലോകത്തിലേക്കു പിറന്നതിൻ്റെ സന്തോഷംനിമിത്തം അവൾ തന്‍റെ വേദന പിന്നെ ഓർക്കുന്നില്ല.

22 അങ്ങനെ നിങ്ങൾക്കും ഇപ്പോൾ ദുഃഖം ഉണ്ട് എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽനിന്ന് എടുത്തുകളയുകയുമില്ല.

23 അന്നു നിങ്ങൾ എന്നോട് ഒരു ചോദ്യവും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ എന്‍റെ നാമത്തിൽ നിങ്ങൾക്ക് തരും.

24 ഇന്നുവരെ നിങ്ങൾ എന്‍റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിക്കുവിൻ; എന്നാൽ നിങ്ങൾക്ക് ലഭിക്കും അങ്ങനെ നിങ്ങളുടെ സന്തോഷം പൂർണ്ണമാകും.


ധൈര്യപ്പെടുവിൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു

25 ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ച് സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു.

26 അന്നു നിങ്ങൾ എന്‍റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.

27 നിങ്ങൾ എന്നെ സ്നേഹിച്ച്, ഞാൻ പിതാവിന്‍റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ട് പിതാവുതാനും നിങ്ങളെ സ്നേഹിക്കുന്നു.

28 ഞാൻ പിതാവിന്‍റെ അടുക്കൽ നിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്‍റെ അടുക്കൽ പോകുന്നു.

29 അതിന് അവന്‍റെ ശിഷ്യന്മാർ: “ഇപ്പോൾ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.

30 നീ സകലവും അറിയുന്നു എന്നും ആരും നിന്നോട് ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്‍റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു“ എന്നു പറഞ്ഞു.

31 യേശു അവരോട്: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ?

32 നിങ്ങൾ ഓരോരുത്തൻ താന്താന്‍റെ സ്വന്തത്തിലേക്ക് ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ലതാനും.

33 നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങൾ ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan