Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 47 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ബാബേലിന്‍റെ പതനം

1 “ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക; കൽദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്കുക; നിന്നെ ഇനി തന്വംഗി എന്നും സുഖഭോഗിനി എന്നും വിളിക്കുകയില്ല.

2 തിരികല്ല് എടുത്തു മാവ് പൊടിക്കുക; നിന്‍റെ മൂടുപടം നീക്കുക; വസ്ത്രാഗ്രം എടുത്തു കുത്തി തുട മറയ്ക്കാതെ നദികളെ കടക്കുക.

3 നിന്‍റെ നഗ്നത അനാവൃതമാകും; നിന്‍റെ നാണിടം കാണും; ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.”

4 ഞങ്ങളുടെ വീണ്ടെടുപ്പുകാരന്‍ സൈന്യങ്ങളുടെ യഹോവ, യിസ്രായേലിന്‍റെ പരിശുദ്ധൻ എന്നാകുന്നു അവന്‍റെ നാമം.

5 “കൽദയപുത്രീ, മിണ്ടാതെയിരിക്കുക; ഇരുട്ടിലേക്ക് പോവുക; നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കുകയില്ല.

6 ഞാൻ എന്‍റെ ജനത്തോടു കോപിച്ചു, എന്‍റെ അവകാശത്തെ അശുദ്ധമാക്കി, അവരെ നിന്‍റെ കയ്യിൽ ഏല്പിച്ചുതന്നു; നീ അവരോടു കനിവ് കാണിക്കാതെ വൃദ്ധന്മാരുടെ മേൽപോലും നിന്‍റെ ഭാരമുള്ള നുകം വച്ചിരിക്കുന്നു.

7 ‘ഞാൻ എന്നേക്കും തമ്പുരാട്ടി ആയിരിക്കും’ എന്നു നീ പറഞ്ഞ് അത് കൂട്ടാക്കാതെയും അതിന്‍റെ അവസാനം ഓർക്കാതെയും ഇരുന്നു.

8 അതിനാൽ: ‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരുമില്ല; ഞാൻ വിധവയായിരിക്കുകയില്ല; പുത്രനഷ്ടം അറിയുകയുമില്ല’ എന്നു ഹൃദയത്തിൽ പറയുന്ന സുഖഭോഗിനിയും നിർഭയവാസിനിയും ആയുള്ളവളേ, ഇതു കേൾക്കുക:

9 പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്ന് ഒരു ദിവസത്തിൽ തന്നെ നിനക്കു ഭവിക്കും; നിന്‍റെ ക്ഷുദ്രപ്രയോഗങ്ങൾ എത്ര പെരുകിയിരുന്നാലും നിന്‍റെ ആഭിചാരങ്ങൾ എത്ര അധികമായിരുന്നാലും അവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കുകയില്ല.

10 നീ നിന്‍റെ ദുഷ്ടതയിൽ ആശ്രയിച്ചു, ‘ആരും എന്നെ കാണുന്നില്ല’ എന്നു പറഞ്ഞുവല്ലോ; നിന്‍റെ ജ്ഞാനവും നിന്‍റെ അറിവും നിന്നെ തെറ്റിച്ചുകളഞ്ഞു; ‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരും ഇല്ല’ എന്നു നീ നിന്‍റെ ഹൃദയത്തിൽ പറഞ്ഞു.

11 അതുകൊണ്ട് മന്ത്രവാദത്താൽ നീക്കുവാൻ കഴിയാത്ത അനർത്ഥം നിന്‍റെമേൽ വരും; നിന്നാൽ പരിഹരിക്കുവാൻ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; നീ അറിയാത്ത നാശം പെട്ടെന്ന് നിന്‍റെമേൽ വരും.

12 നീ ബാല്യംമുതൽ അദ്ധ്വാനിച്ചു ചെയ്യുന്ന നിന്‍റെ മന്ത്രവാദങ്ങൾകൊണ്ടും ക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പംകൊണ്ടും ഇപ്പോൾ നിന്നുകൊള്ളുക; പക്ഷേ ഫലിക്കും; പക്ഷേ നീ പേടിപ്പിക്കും!

13 നിന്‍റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.

14 ഇതാ, അവർ വൈക്കോൽകുറ്റിപോലെ ആയി തീയ്ക്ക് ഇരയാകും; അവർ അഗ്നിജ്വാലയിൽനിന്ന് അവരെത്തന്നെ വിടുവിക്കുകയില്ല; അത് കുളിർ മാറ്റുവാൻ തക്ക കനലും കായുവാൻ തക്ക തീയും അല്ല.

15 ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു; നിന്‍റെ ബാല്യംമുതൽ നിന്നോടുകൂടെ വ്യാപാരം ചെയ്തവർ ഓരോരുത്തൻ അവനവന്‍റെ ദിക്കിലേക്കു അലഞ്ഞുപോകും; ആരും നിന്നെ രക്ഷിക്കുകയില്ല.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan