ഹോശേയ 7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംദുഷ്ടതയോടുള്ള യിസ്രായേലിന്‍റെ സ്നേഹം 1 ഞാൻ യിസ്രായേലിനെ സൗഖ്യമാക്കുമ്പോൾ, എഫ്രയീമിന്‍റെ അകൃത്യങ്ങൾ വെളിച്ചത്തുവരുകയും ശമര്യയുടെ ദുഷ്ടത വെളിപ്പെട്ടുവരുകയും ചെയ്യുന്നു; അവർ വ്യാജം പ്രവർത്തിക്കുന്നു; അകത്ത് കള്ളൻ കടക്കുന്നു; പുറത്ത് കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു. 2 എന്നാൽ, അവരുടെ സകല ദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന് അവർ മനസ്സിൽ ചിന്തിക്കുന്നില്ല; ഇപ്പോൾ അവരുടെ സ്വന്തപ്രവൃത്തികൾ അവരെ ചുറ്റിയിരിക്കുന്നു; അവ എന്‍റെ മുമ്പാകെ ഇരിക്കുന്നു. 3 അവർ ദുഷ്ടതകൊണ്ട് രാജാവിനെയും ഭോഷ്കുകൊണ്ട് പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു. 4 അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു; അവർ നീറിക്കത്തുന്ന അടുപ്പുപോലെ ആകുന്നു. മാവു കുഴച്ചതുമുതൽ അത് പുളിക്കുവോളം അപ്പക്കാരൻ തീ ആളികത്തിക്കാതിരിക്കുന്നതുപോലെ. 5 നമ്മുടെ രാജാവിന്‍റെ ഉത്സവദിവസത്തിൽ പ്രഭുക്കന്മാർ വീഞ്ഞു കുടിച്ച് ഉന്മത്തരാകുന്നു; അവൻ പരിഹാസികളുമായി കൂട്ടുചേരുന്നു. 6 അവർ പതിയിരിക്കുന്ന സമയത്ത് അവരുടെ ഹൃദയം അടുപ്പുപോലെ നീറിക്കത്തുന്നു; അവരുടെ വികാരം രാത്രിമുഴുവൻ പുകയുന്നു; രാവിലെ അത് ജ്വലിക്കുന്ന തീപോലെ കത്തുന്നു. 7 അവരെല്ലാം അടുപ്പുപോലെ ചൂടുപിടിച്ച്, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാർ എല്ലാം വീണുപോയിരിക്കുന്നു; അവരുടെ ഇടയിൽ എന്നോട് അപേക്ഷിക്കുന്നവൻ ആരുമില്ല. 8 എഫ്രയീം ജനതയോട് ഇടകലർന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു. 9 അന്യജനത അവന്‍റെ ബലം തിന്നുകളഞ്ഞെങ്കിലും അവൻ അത് അറിയുന്നില്ല; അവന്‍റെ തല അവിടവിടെ നരച്ചിരിക്കുന്നു എങ്കിലും അവൻ അത് അറിയുന്നില്ല. 10 യിസ്രായേലിന്‍റെ അഹംഭാവം അവന്‍റെ മുഖത്ത് പ്രകടമായിരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല; ഈ കാര്യങ്ങളിൽ അവനെ അന്വേഷിച്ചിട്ടും ഇല്ല. 11 എഫ്രയീം ബുദ്ധികെട്ട പൊട്ടപ്രാവുപോലെ ആകുന്നു; അവർ മിസ്രയീമിനെ വിളിക്കുകയും അശ്ശൂരിലേക്ക് പോകുകയും ചെയ്യുന്നു. 12 അവർ പോകുമ്പോൾ ഞാൻ എന്‍റെ വല അവരുടെ മേൽ വീശും; ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയിൽ കേൾപ്പിച്ചതുപോലെ ഞാൻ അവരെ ശിക്ഷിക്കും. 13 അവർ എന്നെ വിട്ട് ഓടിപ്പോയതുകൊണ്ട് അവർക്ക് അയ്യോ കഷ്ടം; അവർ എന്നോട് അതിക്രമം ചെയ്തതുകൊണ്ട് അവർക്ക് നാശം; ഞാൻ അവരെ വീണ്ടെടുക്കുവാൻ വിചാരിച്ചിട്ടും അവർ എന്നോട് ഭോഷ്ക് സംസാരിക്കുന്നു. 14 അവർ ഹൃദയപൂർവ്വം എന്നോട് നിലവിളിക്കാതെ കിടക്കയിൽവച്ച് അലമുറയിടുന്നു; അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവർ എന്നോട് മത്സരിക്കുന്നു. 15 ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ ഭുജങ്ങളെ ബലപ്പെടുത്തിയിട്ടും, അവർ എന്‍റെ നേരെ ദോഷം നിരൂപിക്കുന്നു. 16 അവർ മടങ്ങിവരുന്നു, അത്യുന്നതനായ ദൈവത്തിന്‍റെ അടുക്കലേക്ക് അല്ലതാനും; അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാർ നാവിന്‍റെ ക്രോധം നിമിത്തം വാളുകൊണ്ട് വീഴും; അത് മിസ്രയീം ദേശത്ത് അവർക്ക് പരിഹാസഹേതുവായിത്തീരും. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.