Biblia Todo Logo
Bìoball air-loidhne

- Sanasan -

ഉൽപത്തി 46 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


യാക്കോബും കുടുംബവും മിസ്രയീമിലേക്കു പോകുന്നു

1 അനന്തരം യിസ്രായേൽ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേർ-ശേബയിൽ എത്തി തന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ദൈവത്തിനു യാഗം കഴിച്ചു.

2 ദൈവം യിസ്രായേലിനോടു രാത്രി ദർശനങ്ങളിൽ സംസാരിച്ചു: “യാക്കോബേ, യാക്കോബേ” എന്നു വിളിച്ചതിനു “ഞാൻ ഇതാ” എന്നു അവൻ പറഞ്ഞു.

3 അപ്പോൾ അവിടുന്ന്: “ഞാൻ ദൈവം ആകുന്നു; നിന്‍റെ പിതാവിന്‍റെ ദൈവം തന്നെ; മിസ്രയീമിലേക്കു പോകുവാൻ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ വലിയ ജനതയാക്കും” എന്നു അരുളിച്ചെയ്തു.

4 “ഞാൻ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാൻ നിന്നെ മടക്കിവരുത്തും; യോസേഫ് സ്വന്ത കൈകൊണ്ട് നിന്‍റെ കണ്ണ് അടയ്ക്കും” എന്നും അരുളിച്ചെയ്തു.

5 പിന്നെ യാക്കോബ് ബേർ-ശേബയിൽനിന്നു പുറപ്പെട്ടു; യിസ്രായേലിന്‍റെ പുത്രന്മാർ അപ്പനായ യാക്കോബിനെ കയറ്റുവാൻ ഫറവോൻ അയച്ച രഥങ്ങളിൽ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.

6 തങ്ങളുടെ ആടുമാടുകളെയും കനാൻദേശത്തുവച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമിൽ എത്തി.

7 അവന്‍റെ പുത്രന്മാർ, പുത്രന്മാരുടെ പുത്രന്മാർ, തന്‍റെ പുത്രിമാർ, പുത്രന്മാരുടെ പുത്രിമാർ എന്നിങ്ങനെ തന്‍റെ സന്തതികൾ എല്ലാവരേയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി.

8 മിസ്രയീമിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ ഇവയാണ്: യാക്കോബും അവന്‍റെ പുത്രന്മാരും; യാക്കോബിന്‍റെ ആദ്യജാതനായ രൂബേൻ.

9 രൂബേന്‍റെ പുത്രന്മാർ: ഹനോക്, പല്ലൂ, ഹെസ്രോൻ, കർമ്മി.

10 ശിമെയോന്‍റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരിയുടെ മകനായ ശൗല്‍.

11 ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.

12 യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ, പേരെസ്, സേരെഹ്; എന്നാൽ ഏർ, ഓനാൻ എന്നിവർ കനാൻദേശത്തുവച്ചു മരിച്ചുപോയി. പേരെസിന്‍റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.

13 യിസ്സാഖാരിന്‍റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ.

14 സെബൂലൂൻ്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ലേയേൽ.

15 ഇവർ ലേയായുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്‍റെ മകളായ ദീനായെയും അവനു പദ്ദൻ-അരാമിൽവച്ചു പ്രസവിച്ചു; അവന്‍റെ പുത്രന്മാരും പുത്രിമാരും എല്ലാംകൂടി മുപ്പത്തിമൂന്നു പേർ ആയിരുന്നു.

16 ഗാദിന്‍റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനീ, എസ്ബോൻ, ഏരി, അരോദീ, അരേലി.

17 ആശേരിന്‍റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്‍റെ പുത്രന്മാർ:

18 ഹേബെർ, മൽക്കീയേൽ. ഇവർ ലാബാൻ തന്‍റെ മകളായ ലേയാക്കു കൊടുത്ത സില്പായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഈ പതിനാറു പേരെ പ്രസവിച്ചു.

19 യാക്കോബിന്‍റെ ഭാര്യയായ റാഹേലിന്‍റെ പുത്രന്മാർ: യോസേഫ്, ബെന്യാമീൻ.

20 യോസേഫിന് മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവനു പ്രസവിച്ചു.

21 ബെന്യാമീന്‍റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബേൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, അർദ്.

22 ഇവർ റാഹേൽ യാക്കോബിനു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിനാല് പേർ.

23 ദാൻ്റെ പുത്രൻ: ഹൂശീം.

24 നഫ്താലിയുടെ പുത്രന്മാർ: യഹ്സേൽ, ഗൂനി, യേസെർ, ശില്ലേം.

25 ഇവർ ലാബാൻ തന്‍റെ മകളായ റാഹേലിനു കൊടുത്ത ബിൽഹായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ.

26 യാക്കോബിന്‍റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവനിൽനിന്ന് ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവർ ആകെ അറുപത്താറു പേർ.

27 യോസേഫിനു മിസ്രയീമിൽവച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; മിസ്രയീമിൽ വന്നവരായ യാക്കോബിന്‍റെ കുടുംബം ആകെ എഴുപത് പേർ.

28 എന്നാൽ ഗോശെനിലേക്കു യാക്കോബിന് വഴി കാണിക്കേണ്ടതിന് യാക്കോബ് യെഹൂദയെ യോസേഫിന്‍റെ അടുക്കൽ മുൻകൂട്ടി അയച്ചു; ഇങ്ങനെ യാക്കോബും സന്തതികളും ഗോശെൻദേശത്ത് എത്തി.

29 യോസേഫ് രഥം കെട്ടിച്ച് അപ്പനായ യിസ്രായേലിനെ എതിരേൽക്കുവാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.

30 യിസ്രായേൽ യോസേഫിനോട്: “നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്‍റെ മുഖം കണ്ടറിഞ്ഞതുകൊണ്ട് ഞാൻ ഇപ്പോൾതന്നെ മരിച്ചാലും വേണ്ടില്ല” എന്നു പറഞ്ഞു.

31 പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്‍റെ കുടുംബത്തോടും പറഞ്ഞത്: “ഞാൻ ചെന്നു ഫറവോനോട്: ‘കനാൻദേശത്തുനിന്ന് എന്‍റെ സഹോദരന്മാരും അപ്പന്‍റെ കുടുംബവും എന്‍റെ അടുക്കൽ വന്നിരിക്കുന്നു എന്നു അറിയിക്കും.

32 അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയിക്കുന്നത് അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളത് എല്ലാം കൊണ്ടുവന്നിട്ടുണ്ട്’ എന്നു ഫറവോനോട് പറയും.

33 അതുകൊണ്ട് ഫറവോൻ നിങ്ങളെ വിളിച്ച്: ‘നിങ്ങളുടെ തൊഴിൽ എന്ത്?’ എന്നു ചോദിക്കുമ്പോൾ:

34 ‘അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു’ എന്നു പറയുവിൻ; എന്നാൽ ഗോശെനിൽ വസിക്കുവാൻ നിങ്ങളെ അനുവദിക്കും; ഇടയന്മാരെല്ലാം മിസ്രയീമ്യർക്കു വെറുപ്പല്ലോ.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan