Biblia Todo Logo
Bìoball air-loidhne

- Sanasan -

യെഹെസ്കേൽ 48 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ദേശത്തിൻ്റെ അതിരുകൾ

1 എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ഇവയാണ്: വടക്കെ അറ്റം മുതൽ ഹെത്ലോൻ വഴിക്കരികിലുള്ള ഹമാത്ത്‌വരെ വടക്കോട്ട് ദമാസ്ക്കസിൻ്റെ അതിർത്തിയിലുള്ള ഹസർ-ഏനാനും, ഇങ്ങനെ വടക്ക് ഹമാത്തിന്‍റെ പാർശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാൻ്റെ ഓഹരി ഒന്ന്.

2 ദാൻ്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ആശേരിന്‍റെ ഓഹരി ഒന്ന്.

3 ആശേരിന്‍റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ നഫ്താലിയുടെ ഓഹരി ഒന്ന്.

4 നഫ്താലിയുടെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ മനശ്ശെയുടെ ഓഹരി ഒന്ന്.

5 മനശ്ശെയുടെ അതിർത്തിയിൽ കിഴക്കുഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ എഫ്രയീമിന്‍റെ ഓഹരി ഒന്ന്.

6 എഫ്രയീമിന്‍റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ രൂബേന്‍റെ ഓഹരി ഒന്ന്.

7 രൂബേന്‍റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ യെഹൂദായുടെ ഓഹരി ഒന്ന്.

8 യെഹൂദായുടെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ഇരുപത്തയ്യായിരം (25,000) മുഴം വീതിയും കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഓഹരികളിൽ ഒന്നിനെപ്പോലെ നീളവും ഉള്ളത് നിങ്ങൾ അർപ്പിക്കേണ്ട വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്‍റെ നടുവിൽ ആയിരിക്കേണം.

9 നിങ്ങൾ യഹോവയ്ക്ക് വഴിപാടായി വേർതിരിക്കുന്ന പ്രദേശം ഇരുപത്തയ്യായിരം (25,000) മുഴം നീളവും പതിനായിരം (10,000) മുഴം വീതിയും ആയിരിക്കേണം.

10 ഈ വിശുദ്ധവഴിപാട് പുരോഹിതന്മാർക്കുള്ളതായിരിക്കേണം; അത് വടക്ക് ഇരുപത്തയ്യായിരം (25,000) മുഴം നീളവും പടിഞ്ഞാറ് പതിനായിരം (10,000) മുഴം വീതിയും കിഴക്ക് പതിനായിരം (10,000) മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം (25,000) മുഴം നീളവും ഉള്ളത് തന്നെ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്‍റെ നടുവിൽ ആയിരിക്കേണം.

11 അത് എന്‍റെ കാര്യങ്ങൾ നിർവഹിക്കുകയും, യിസ്രായേൽ മക്കൾ തെറ്റിപ്പോയ കാലത്ത്, ലേവ്യർ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കുകയും ചെയ്ത, സാദോക്കിന്‍റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കേണം.

12 അങ്ങനെ അത് അവർക്ക് ലേവ്യരുടെ അതിർത്തിയിൽ, ദേശത്തിന്‍റെ വഴിപാടിൽനിന്ന് ഒരു വഴിപാടും അതിപരിശുദ്ധവുമായിരിക്കേണം.

13 പുരോഹിതന്മാരുടെ അതിരിനോടുചേർന്ന് ലേവ്യർക്കും ഇരുപത്തയ്യായിരം (25,000) മുഴം നീളവും പതിനായിരം മുഴം (10,000) വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കേണം; ആകെ ഇരുപത്തയ്യായിരം (25,000) മുഴം നീളവും ഇരുപതിനായിരം (20,000) മുഴം വീതിയും തന്നെ.

14 അവർ അതിൽ ഒട്ടും വില്‍ക്കരുത്; കൈമാറ്റം ചെയ്യരുത്; ദേശത്തിന്‍റെ ആദ്യഫലമായ ഇത് അന്യർക്ക് കൈവശം കൊടുക്കുകയുമരുത്; അത് യഹോവയ്ക്കു വിശുദ്ധമാണല്ലോ.

15 എന്നാൽ ഇരുപത്തയ്യായിരം (25,000) മുഴം വീതിയിൽ ശേഷിച്ചിരിക്കുന്ന അയ്യായിരം (5,000) മുഴം നഗരത്തിനു വാസസ്ഥലവും വെളിമ്പ്രദേശവുമായ സാമാന്യഭൂമിയും, നഗരം അതിന്‍റെ നടുവിലും ആയിരിക്കേണം.

16 അതിന്‍റെ അളവ് ഇപ്രകാരമാണ്: വടക്കെഭാഗം നാലായിരത്തഞ്ഞൂറും (4,500) തെക്കെഭാഗം നാലായിരത്തഞ്ഞൂറും (4,500) കിഴക്കെഭാഗം നാലായിരത്തഞ്ഞൂറും (4,500) പടിഞ്ഞാറെഭാഗം നാലായിരത്തഞ്ഞൂറും (4,500) മുഴം.

17 നഗരത്തിനുള്ള വെളിമ്പ്രദേശമോ; വടക്കോട്ട് ഇരുനൂറ്റമ്പതും തെക്കോട്ട് ഇരുനൂറ്റമ്പതും കിഴക്കോട്ടു ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ട് ഇരുനൂറ്റമ്പതും മുഴം.

18 എന്നാൽ വിശുദ്ധവഴിപാടിന് ഒത്ത നീളത്തിൽ കിഴക്കോട്ടു പതിനായിരവും (10,000) പടിഞ്ഞാറോട്ടു പതിനായിരവും (10,000) മുഴം; ശേഷിക്കുന്നത് വിശുദ്ധവഴിപാടിനൊത്തവണ്ണം തന്നെ ആയിരിക്കേണം; അതിന്‍റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കേണം.

19 യിസ്രായേലിന്‍റെ സർവ്വഗോത്രങ്ങളിലും നിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാർ അതിൽ കൃഷിചെയ്യേണം.

20 വഴിപാടുസ്ഥലം മുഴുവനും ഇരുപത്തയ്യായിരം (25,000) നീളവും ഇരുപത്തയ്യായിരം (25,000) വീതിയും ആയിരിക്കേണം. നഗരസ്വത്തോടുകൂടി ഈ വിശുദ്ധവഴിപാടുസ്ഥലം സമചതുരമായി നിങ്ങൾ അർപ്പിക്കേണം.

21 ശേഷിക്കുന്ന ഭാഗം പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും ഇരുവശത്തും വഴിപാടുസ്ഥലത്തിൻ്റെ ഇരുപത്തയ്യായിരം (25,000) മുഴത്തിനെതിരെ കിഴക്കെ അതിർത്തിയിലും പടിഞ്ഞാറ് ഇരുപത്തയ്യായിരം (25,000) മുഴത്തിനെതിരെ പടിഞ്ഞാറേ അതിർത്തിയിലും ഗോത്രങ്ങളുടെ ഓഹരികൾക്ക് ഒത്തവണ്ണം തന്നെ; ഇത് പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടുസ്ഥലവും വിശുദ്ധമന്ദിരമായ ആലയവും അതിന്‍റെ നടുവിൽ ആയിരിക്കേണം;

22 ലേവ്യർക്കുള്ള സ്വത്തും നഗരസ്വത്തും പ്രഭുവിനുള്ള സ്ഥലത്തിന്‍റെ മദ്ധ്യത്തിലായിരിക്കണം; യെഹൂദായുടെ അതിരിനും ബെന്യാമീന്‍റെ അതിരിനും ഇടയിൽ ഉള്ളത് പ്രഭുവിനുള്ളതായിരിക്കേണം.

23 ശേഷമുള്ള ഗോത്രങ്ങൾക്കോ: കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ബെന്യാമീന് ഓഹരി ഒന്ന്.

24 ബെന്യാമീന്‍റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ശിമെയോന് ഓഹരി ഒന്ന്.

25 ശിമെയൊന്‍റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ യിസ്സാഖാരിന് ഓഹരി ഒന്ന്.

26 യിസ്സാഖാരിന്‍റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ സെബൂലൂന് ഓഹരി ഒന്ന്.

27 സെബൂലൂൻ്റെ അതിർത്തിയിൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ഗാദിന് ഓഹരി ഒന്ന്.

28 ഗാദിന്‍റെ അതിർത്തിയിൽ തെക്കോട്ട് തെക്കേ ഭാഗത്ത് താമാർമുതൽ മെരീബത്ത്-കാദേശ് ജലാശയംവരെയും മിസ്രയീം തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം.

29 നിങ്ങൾ ചീട്ടിട്ട് യിസ്രായേൽ ഗോത്രങ്ങൾക്ക് അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതുതന്നെ; അവരുടെ ഓഹരികൾ ഇവ തന്നെ” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.


പുതിയ നഗരത്തിന്‍റെ കവാടങ്ങൾ

30 നഗരത്തിന്‍റെ അളവുകൾ ഇപ്രകാരമാണ്: വടക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു (4,500) മുഴം.

31 നഗരത്തിന്‍റെ ഗോപുരങ്ങൾ യിസ്രായേൽ ഗോത്രങ്ങളുടെ പേരുകൾക്ക് ഒത്തവണ്ണമായിരിക്കണം; വടക്കോട്ട് മൂന്നു ഗോപുരം; രൂബേന്‍റെ ഗോപുരം ഒന്ന്; യെഹൂദായുടെ ഗോപുരം ഒന്ന്; ലേവിയുടെ ഗോപുരം ഒന്ന്.

32 കിഴക്കുഭാഗത്ത് നാലായിരത്തഞ്ഞൂറു (4 500) മുഴം; ഗോപുരം മൂന്നു: യോസേഫിന്‍റെ ഗോപുരം ഒന്ന്; ബെന്യാമീന്‍റെ ഗോപുരം ഒന്ന്; ദാൻ്റെ ഗോപുരം ഒന്ന്.

33 തെക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു (4,500) മുഴം; ഗോപുരം മൂന്നു; ശിമെയോന്‍റെ ഗോപുരം ഒന്ന്; യിസ്സാഖാരിന്‍റെ ഗോപുരം ഒന്ന്; സെബൂലൂൻ്റെ ഗോപുരം ഒന്ന്.

34 പടിഞ്ഞാറെ ഭാഗത്ത് നാലായിരത്തഞ്ഞൂറു (4,500) മുഴം; ഗോപുരം മൂന്നു: ഗാദിന്‍റെ ഗോപുരം ഒന്ന്; ആശേരിന്‍റെ ഗോപുരം ഒന്ന്; നഫ്താലിയുടെ ഗോപുരം ഒന്ന്.

35 അതിന്‍റെ ചുറ്റളവ് പതിനെണ്ണായിരം (18,000) മുഴം. അന്നുമുതൽ നഗരത്തിനു ‘യഹോവശമ്മാ’ എന്നു പേരാകും.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan