Biblia Todo Logo
Bìoball air-loidhne

- Sanasan -

യെഹെസ്കേൽ 25 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


അമ്മോന്യർക്കെതിരായുള്ള പ്രവചനം

1 “യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:

2 മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ച് അവരെക്കുറിച്ചു പ്രവചിച്ച് അവരോടു പറയേണ്ടത്:

3 “യഹോവയായ കർത്താവിന്‍റെ വചനം കേൾക്കുവിൻ; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്‍റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി ‘നന്നായി’ എന്നു പറഞ്ഞതുകൊണ്ട്

4 ഞാൻ നിന്നെ കിഴക്കുള്ളവർക്ക് കൈവശമാക്കിക്കൊടുക്കും; അവർ നിന്നിൽ പാളയമടിച്ച്, നിവാസങ്ങളെ ഉണ്ടാക്കും; അവർ നിന്‍റെ ഫലം തിന്നുകയും നിന്‍റെ പാല് കുടിക്കുകയും ചെയ്യും.

5 ഞാൻ രബ്ബായെ ഒട്ടകങ്ങൾക്ക് മേച്ചിൽസ്ഥലവും അമ്മോനിനെ ആട്ടിൻകൂട്ടങ്ങൾക്കു താവളവും ആക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.”

6 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാലുകൊണ്ടു ചവിട്ടി സർവ്വനിന്ദയോടുംകൂടി ഹൃദയപൂർവ്വം സന്തോഷിച്ചതുകൊണ്ട്,

7 ഞാൻ നിന്‍റെനേരെ കൈ നീട്ടി നിന്നെ ജനതകൾക്കു കവർച്ചയായി കൊടുക്കും; ഞാൻ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ച് ദേശങ്ങളിൽ നിന്നു മുടിച്ച് നശിപ്പിച്ചുകളയും; ഞാൻ യഹോവ എന്നു നീ അറിയും.”


മോവാബ്യർക്കെതിരായുള്ള പ്രവചനം

8 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യെഹൂദാഗൃഹം സകല ജനതകളെയുംപോലെ തന്നെ’ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ട്,

9 ഞാൻ മോവാബിന്‍റെ പാർശ്വത്തെ അതിന്‍റെ അതിർത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്‍റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കിര്യഥയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവച്ചു

10 അവയെ അമ്മോന്യർ ജനതകളുടെ ഇടയിൽ ഓർക്കപ്പെടാത്തവിധം ആയിരിക്കേണ്ടതിന് അമ്മോന്യരോടുകൂടി കിഴക്കുള്ളവർക്ക് കൈവശമാക്കിക്കൊടുക്കും.

11 ഇങ്ങനെ ഞാൻ മോവാബിൽ ന്യായവിധി നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും.”


ഏദോമ്യർക്കെതിരായുള്ള പ്രവചനം

12 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു ഏറ്റവുമധികം കുറ്റക്കാരായിരിക്കുന്നു.”

13 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; “ഞാൻ ഏദോമിൻ്റെ നേരെ കൈ നീട്ടി അതിൽനിന്ന് മനുഷ്യനെയും മൃഗത്തെയും ഛേദിച്ച് അതിനെ ശൂന്യമാക്കിക്കളയും; തേമാൻ മുതൽ ദേദാൻ വരെ അവർ വാളിനാൽ വീഴും.

14 ഞാൻ എന്‍റെ ജനമായ യിസ്രായേൽമുഖാന്തരം ഏദോമിനോടു പ്രതികാരം നടത്തും; അവർ എന്‍റെ കോപത്തിനും എന്‍റെ ക്രോധത്തിനും തക്കവിധം ഏദോമിനോടു ചെയ്യും; അപ്പോൾ അവർ എന്‍റെ പ്രതികാരം അറിയും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.


ഫെലിസ്ത്യർക്കെതിരായുള്ള പ്രവചനം

15 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഫെലിസ്ത്യർ പ്രതികാരം ചെയ്തു പൂർവ്വദ്വേഷത്തോടും നാശം വരുത്തുവാൻ നിന്ദാഹൃദയത്തോടും കൂടെ പകരം വീട്ടിയിരിക്കുകകൊണ്ട്

16 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ച് കടല്ക്കരയിൽ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.

17 ഞാൻ ക്രോധശിക്ഷകളോടു കൂടെ അവരോട് മഹാപ്രതികാരം നടത്തും; ഞാൻ പ്രതികാരം നടത്തുമ്പോൾ, ഞാൻ യഹോവ എന്നു അവർ അറിയും.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan