Biblia Todo Logo
Bìoball air-loidhne

- Sanasan -

പുറപ്പാട് 26 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


സമാഗമനകൂടാരം

1 പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവ കൊണ്ടുണ്ടാക്കിയ പത്തു മൂടുശീലകൊണ്ട് തിരുനിവാസം നിർമ്മിക്കേണം. നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായ കെരൂബുകൾ അവയിൽ ഉണ്ടായിരിക്കേണം.

2 ഓരോ മൂടുശീലയ്ക്കും ഇരുപത്തെട്ട് മുഴം നീളവും നാലു മുഴം വീതിയും ഇങ്ങനെ മൂടുശീലയ്ക്കെല്ലാം ഒരേ അളവ് ആയിരിക്കേണം.

3 അഞ്ചു മൂടുശീല ഒന്നോടൊന്ന് ബന്ധിപ്പിച്ചിരിക്കേണം; മറ്റെ അഞ്ചു മൂടുശീലയും ഒന്നോടൊന്ന് ബന്ധിപ്പിച്ചിരിക്കേണം.

4 ഇങ്ങനെ ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ട് കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നെ ഉണ്ടാക്കേണം.

5 ഒരു മൂടുശീലയിൽ അമ്പത് കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പത് കണ്ണി ഉണ്ടാക്കേണം; കണ്ണി നേർക്കുനേരെ ആയിരിക്കേണം.

6 പൊന്നുകൊണ്ട് അമ്പത് കൊളുത്തും ഉണ്ടാക്കേണം; തിരുനിവാസം ഒന്നായിരിക്കുവാൻ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ട് ഒന്നിച്ച് യോജിപ്പിക്കേണം.

7 തിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമം കൊണ്ടു മൂടുശീല ഉണ്ടാക്കേണം; പതിനൊന്ന് മൂടുശീല വേണം.

8 ഓരോ മൂടുശീലയ്ക്കും മുപ്പതു മുഴം നീളവും നാലു മുഴം വീതിയും വേണം. ഇങ്ങനെ മൂടുശീല പതിനൊന്നിനും ഒരേ അളവ് ആയിരിക്കേണം.

9 അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും യോജിപ്പിച്ച് ആറാമത്തെ മൂടുശീല കൂടാരത്തിന്‍റെ മുൻവശത്ത് മടക്കി ഇടേണം.

10 യോജിപ്പിച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണിയും രണ്ടാമത്തെ വിരിയിലെ മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണിയും ഉണ്ടാക്കേണം.

11 താമ്രംകൊണ്ട് അമ്പത് കൊളുത്ത് ഉണ്ടാക്കി കൊളുത്ത് കണ്ണിയിൽ ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം യോജിപ്പിക്കേണം.

12 മൂടുവിരിയുടെ മൂടുശീലയിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്‍റെ പിൻവശത്ത് തൂക്കിയിടേണം.

13 മൂടുവിരിയുടെ മൂടുശീല നീളത്തിൽ അവശേഷിക്കുന്നത് ഇപ്പുറത്ത് ഒരു മുഴവും അപ്പുറത്ത് ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടത്തക്കവണ്ണം അതിന്‍റെ രണ്ടു വശങ്ങളിലും തൂങ്ങിക്കിടക്കേണം.

14 ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ട് മൂടുവിരിക്ക് ഒരു പുറമൂടിയും അതിന്‍റെ മീതെ തഹശുതോൽകൊണ്ടു ഒരു പുറമൂടിയും ഉണ്ടാക്കേണം.

15 തിരുനിവാസത്തിന് ഖദിരമരംകൊണ്ട് നിവർന്ന് നില്ക്കുന്ന പലകകളും ഉണ്ടാക്കേണം.

16 ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം.

17 ഓരോ പലകയ്ക്കും ഒന്നോടൊന്ന് ചേർന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്‍റെ എല്ലാ പലകയ്ക്കും അങ്ങനെ തന്നെ ഉണ്ടാക്കേണം.

18 തിരുനിവാസത്തിന് പലകകൾ ഉണ്ടാക്കേണം; തെക്ക് വശത്തേക്ക് ഇരുപതു പലക.

19 ഇരുപതു പലകയ്ക്കും താഴെ വെള്ളികൊണ്ട് നാല്പത് ചുവട്, ഒരു പലകയുടെ അടിയിൽ രണ്ടു കുടുമയ്ക്ക് രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമയ്ക്ക് രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയിൽ വെള്ളികൊണ്ട് നാല്പത് ചുവട് ഉണ്ടാക്കേണം.

20 തിരുനിവാസത്തിന്‍റെ മറുപുറത്ത് വടക്കുവശത്തേക്ക് ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടു ചുവട്,

21 മറ്റൊരു പലകയുടെ താഴെ രണ്ടു ചുവട്, ഇങ്ങനെ അവയ്ക്ക് നാല്പത് വെള്ളിച്ചുവടും ഉണ്ടാക്കേണം.

22 തിരുനിവാസത്തിന്‍റെ പിൻവശത്ത് പടിഞ്ഞാറോട്ട് ആറു പലക ഉണ്ടാക്കേണം.

23 തിരുനിവാസത്തിന്‍റെ രണ്ടു വശത്തുമുള്ള മൂലയ്ക്ക് ഈ രണ്ടു പലക ഉണ്ടാക്കേണം.

24 ഇവ താഴെ ഇരട്ടിയായിരിക്കണം; മേലറ്റത്ത് ഒന്നാം വളയംവരെ തമ്മിൽ ചേർന്ന് ഒറ്റയായിരിക്കേണം; രണ്ടിലും അങ്ങനെ തന്നെ വേണം; അവ രണ്ടു മൂലയ്ക്കും ഇരിക്കേണം.

25 ഇങ്ങനെ എട്ട് പലകയും അവയുടെ വെള്ളിച്ചുവട്, ഒരു പലകയുടെ അടിയിൽ രണ്ടു ചുവട് മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവട് ഇങ്ങനെ പതിനാറു വെള്ളിച്ചുവടും വേണം.

26 ഖദിരമരംകൊണ്ടു അന്താഴങ്ങൾ ഉണ്ടാക്കേണം; തിരുനിവാസത്തിന്‍റെ ഒരു ഭാഗത്തെ പലകയ്ക്ക് അഞ്ചു അന്താഴം

27 തിരുനിവാസത്തിന്‍റെ മറുഭാഗത്തെ പലകയ്ക്ക് അഞ്ചു അന്താഴം, തിരുനിവാസത്തിന്‍റെ പടിഞ്ഞാറെ ഭാഗത്ത് പിൻവശത്തെ പലകക്ക് അഞ്ചു അന്താഴം.

28 നടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്ന് മറ്റെ അറ്റത്തോളം ചെല്ലുന്നതായിരിക്കണം.

29 പലക പൊന്നുകൊണ്ട് പൊതിയുകയും അന്താഴം ഇടുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ട് ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ട് പൊതിയേണം.

30 അങ്ങനെ പർവ്വതത്തിൽവച്ച് കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിർമ്മിക്കേണം.

31 നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം.

32 പൊന്ന് പൊതിഞ്ഞതും പൊൻകൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേൽ നില്‍ക്കുന്നതുമായ നാലു ഖദിരസ്തംഭങ്ങളിന്മേൽ അത് തൂക്കിയിടേണം.

33 കൊളുത്തുകളിൽ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലയ്ക്കകത്ത് കൊണ്ടുചെന്ന് വയ്ക്കേണം; തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്നതായിരിക്കേണം.

34 അതിവിശുദ്ധസ്ഥലത്ത് സാക്ഷ്യപ്പെട്ടകത്തിൻ മീതെ കൃപാസനം വയ്ക്കേണം.

35 തിരശ്ശീലയുടെ പുറമെ മേശയും മേശയ്ക്ക് എതിരെ തിരുനിവാസത്തിന്‍റെ തെക്കുഭാഗത്ത് നിലവിളക്കും വയ്ക്കേണം; മേശ വടക്കുഭാഗത്ത് വയ്ക്കേണം.

36 നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണിയായ ഒരു മറയും കൂടാരത്തിന്‍റെ വാതിലിന് ഉണ്ടാക്കേണം.

37 മറശ്ശീലയ്ക്ക് ഖദിരമരംകൊണ്ട് അഞ്ചു തൂണുണ്ടാക്കി പൊന്നുകൊണ്ട് പൊതിയേണം. അവയുടെ കൊളുത്ത് പൊന്നുകൊണ്ട് ആയിരിക്കേണം; അവയ്ക്ക് താമ്രംകൊണ്ട് അഞ്ചു ചുവടും വാർപ്പിക്കേണം.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan