Biblia Todo Logo
Bìoball air-loidhne

- Sanasan -

ആവർത്തനം 9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


വിജയം യഹോവയുടെ ദാനം

1 “യിസ്രായേലേ, കേൾക്കുക; നീ ഇന്ന് യോർദ്ദാൻ നദി കടന്ന് നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജനതകളെയും ആകാശത്തോളം ഉയർന്ന മതിലുള്ള വലിയ പട്ടണങ്ങളെയും

2 വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജനതയെയും ജയിച്ചടക്കുവാൻ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ? ‘അനാക്യരുടെ മുമ്പിൽ നില്ക്കുവാൻ കഴിയുന്നവൻ ആര്‍?’ എന്നിങ്ങനെയുള്ള ചൊല്ല് നീ കേട്ടിരിക്കുന്നു.

3 എന്നാൽ നിന്‍റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പിൽ കടന്നുപോകുന്നു എന്നു നീ ഇന്ന് അറിഞ്ഞുകൊള്ളുക. അവൻ അവരെ നശിപ്പിക്കുകയും നിന്‍റെ മുമ്പിൽ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളയുകയും ക്ഷണത്തിൽ നശിപ്പിക്കുകയും ചെയ്യും.

4 “നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞശേഷം: ‘എന്‍റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാൻ യഹോവ എന്നെ കൊണ്ടുവന്നു’ എന്നു നിന്‍റെ ഹൃദയത്തിൽ പറയരുത്; ആ ജനതയുടെ ദുഷ്ടത നിമിത്തമത്രേ യഹോവ അവരെ നിന്‍റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നത്.

5 നീ അവരുടെ ദേശം കൈവശമാക്കുവാൻ ചെല്ലുന്നത് നിന്‍റെ നീതിയും ഹൃദയപരമാർത്ഥതയും നിമിത്തം അല്ല; ആ ജനതയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ നിന്‍റെ പിതാക്കന്മാരോട് യഹോവ സത്യംചെയ്ത വചനം നിവർത്തിക്കേണ്ടതിനും അത്രേ നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നത്.

6 ആകയാൽ നിന്‍റെ ദൈവമായ യഹോവ നിനക്കു ആ നല്ലദേശം അവകാശമായി തരുന്നത് നിന്‍റെ നീതിനിമിത്തം അല്ലെന്ന് അറിഞ്ഞുകൊള്ളുക; നീ ദുശ്ശാഠ്യമുള്ള ജനമല്ലയോ.


സ്വർണ്ണക്കാളക്കുട്ടി

7 “നീ മരുഭൂമിയിൽവച്ച് നിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഓർക്കുക; മറന്നുകളയരുത്; മിസ്രയീം ദേശത്തുനിന്ന് പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്ത് വന്നതുവരെ നിങ്ങൾ യഹോവയോട് മത്സരിക്കുന്നവരായിരുന്നു.

8 ഹോരേബിലും നിങ്ങൾ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ട് നിങ്ങളെ നശിപ്പിച്ചുകളയുവാൻ തോന്നും വിധം യഹോവ നിങ്ങളോട് കോപിച്ചു.

9 യഹോവ നിങ്ങളോട് ചെയ്ത നിയമം എഴുതിയ കല്പലകകൾ വാങ്ങുവാൻ ഞാൻ പർവ്വതത്തിൽ കയറി, നാല്പത് രാവും നാല്പത് പകലും പർവ്വതത്തിൽ താമസിച്ചു; ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.

10 ദൈവത്തിന്‍റെ വിരൽകൊണ്ട് എഴുതിയ രണ്ടു കല്പലകകൾ യഹോവ എന്‍റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽവച്ച് അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു.

11 നാല്പത് രാവും നാല്പത് പകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്‍റെ പക്കൽ നിയമം എഴുതിയ ആ രണ്ടു കല്പലകകൾ തന്നത്.

12 അപ്പോൾ യഹോവ എന്നോട്: “നീ എഴുന്നേറ്റ് ക്ഷണത്തിൽ ഇവിടെനിന്ന് ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്‍റെ ജനം തങ്ങളെത്തന്നെ വഷളാക്കി, ഞാൻ അവരോട് കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറി ഒരു വിഗ്രഹം വാർത്തുണ്ടാക്കിയിരിക്കുന്നു” എന്നു കല്പിച്ചു.

13 “ഈ ജനത ദുശ്ശാഠ്യമുള്ളവർ എന്നു ഞാൻ കാണുന്നു;

14 “എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ച് അവരുടെ പേര് ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജനതയാക്കും” എന്നും യഹോവ എന്നോട് അരുളിച്ചെയ്തു.

15 “അങ്ങനെ ഞാൻ തിരിഞ്ഞ് പർവ്വതത്തിൽനിന്ന് ഇറങ്ങി; പർവ്വതത്തിൽ അഗ്നി ആളിക്കത്തുകയായിരുന്നു; നിയമത്തിന്‍റെ രണ്ടു പലകകളും എന്‍റെ കയ്യിൽ ഉണ്ടായിരുന്നു.

16 ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോട് പാപംചെയ്ത് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി, യഹോവ നിങ്ങളോട് കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നത് കണ്ടു.

17 അപ്പോൾ ഞാൻ രണ്ടു പലകകളും എന്‍റെ കയ്യിൽനിന്ന് നിങ്ങൾ കാൺകെ എറിഞ്ഞ് ഉടച്ചുകളഞ്ഞു.

18 “പിന്നെ യഹോവയെ കോപിപ്പിക്കുവാൻ തക്കവണ്ണം നിങ്ങൾ അവനു അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പത് രാവും നാല്പത് പകലും വീണ് കിടന്നു; ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.

19 നിങ്ങളെ നശിപ്പിക്കും വിധം നിങ്ങളുടെനേരെ ജ്വലിച്ച യഹോവയുടെ കോപവും ക്രോധവും കണ്ടു ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്‍റെ അപേക്ഷ കേട്ടു.

20 അഹരോനെ നശിപ്പിക്കുവാൻ തക്കവണ്ണം അവന്‍റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാൻ അന്നു അഹരോനുവേണ്ടിയും അപേക്ഷിച്ചു.

21 നിങ്ങൾ ഉണ്ടാക്കിയ, നിങ്ങൾക്ക് പാപകാരണമായ, കാളക്കുട്ടിയെ ഞാൻ എടുത്ത് തീയിൽ ഇട്ടു ചുട്ട് നന്നായി അരച്ച് നേരിയ പൊടിയാക്കി, ആ പൊടി പർവ്വതത്തിൽനിന്ന് പുറപ്പെടുന്ന തോട്ടിൽ വിതറി.

22 “തബേരയിലും മസ്സയിലും കിബ്രോത്ത്-ഹത്താവയിലും വച്ച് നിങ്ങൾ യഹോവയെ കോപിപ്പിച്ചു.

23 ‘നിങ്ങൾ ചെന്നു ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള ദേശം കൈവശമാക്കുവിൻ’ എന്നു കല്പിച്ച് യഹോവ നിങ്ങളെ കാദേശ്ബർന്നേയയിൽനിന്ന് അയച്ചപ്പോഴും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോട് മറുത്തുനിന്നു; അവനെ വിശ്വസിച്ചില്ല; അവന്‍റെ വാക്ക് അനുസരിച്ചതുമില്ല.

24 ഞാൻ നിങ്ങളെ അറിഞ്ഞ നാൾമുതൽ നിങ്ങൾ യഹോവയോട് മത്സരിച്ചിരിക്കുന്നു.

25 യഹോവ നിങ്ങളെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ട് ഞാൻ യഹോവയുടെ സന്നിധിയിൽ നാല്പത് രാവും നാല്പത് പകലും വീണുകിടന്നു;

26 ഞാൻ യഹോവയോട് അപേക്ഷിച്ചുപറഞ്ഞത്: ‘കർത്താവായ യഹോവേ, നിന്‍റെ മഹത്വംകൊണ്ട് നീ വീണ്ടെടുത്ത് ബലമുള്ള കയ്യാൽ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്‍റെ ജനത്തെയും നിന്‍റെ അവകാശത്തെയും നശിപ്പിക്കരുതേ.

27 അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ നിന്‍റെ ദാസന്മാരെ ഓർക്കേണമേ; താൻ അവർക്ക് വാഗ്ദത്തം ചെയ്തിരുന്ന ദേശത്ത് അവരെ എത്തിക്കുവാൻ യഹോവയ്ക്ക് കഴിയായ്കകൊണ്ടും അവൻ അവരെ പകച്ചതു കൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയിൽവച്ച് കൊന്നുകളഞ്ഞു എന്നു നീ ഞങ്ങളെ വിടുവിച്ച് കൊണ്ടുപോന്ന ദേശക്കാർ പറയാതിരിക്കുവാൻ

28 ഈ ജനത്തിന്‍റെ ശാഠ്യവും അകൃത്യവും പാപവും നോക്കരുതേ.

29 അവർ നിന്‍റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ച് കൊണ്ടുവന്ന നിന്‍റെ ജനവും നിന്‍റെ അവകാശവും അല്ലയോ?”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan