Biblia Todo Logo
Bìoball air-loidhne

- Sanasan -

2 രാജാക്കന്മാർ 24 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 അവന്‍റെ കാലത്തു ബാബേൽ രാജാവായ നെബൂഖദ്നേസർ യെഹൂദക്കുനേരെ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു വര്‍ഷം അവന് ആശ്രിതനായി ഇരുന്നു; അതിന്‍റെശേഷം അവൻ എതിർത്ത് അവനോടു മത്സരിച്ചു. അപ്പോൾ യഹോവ കൽദയർ, അരാമ്യർ, മോവാബ്യർ, അമ്മോന്യർ എന്നിവരുടെ പടക്കൂട്ടങ്ങളെ അവന്‍റെനേരെ അയച്ചു;

2 പ്രവാചകന്മാരായ തന്‍റെ ദാസന്മാർ മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്‍റെ നേരെ അയച്ചു.

3 മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്‍റെ സന്നിധിയിൽനിന്ന് നീക്കിക്കളയുവാൻ ഇത് യഹോവയുടെ കല്പനപ്രകാരം തന്നെ അവർക്ക് ഭവിച്ചു.

4 അവൻ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചതും യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാൻ യഹോവയ്ക്ക് മനസ്സായില്ല.

5 യെഹോയാക്കീമിന്‍റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

6 യെഹോയാക്കീം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ യെഹോയാഖീൻ അവനു പകരം രാജാവായി.

7 മിസ്രയീം തോടുമുതൽ യൂഫ്രട്ടീസ് നദിവരെ മിസ്രയീം രാജാവിനുണ്ടായിരുന്ന ദേശമെല്ലാം ബാബേൽരാജാവ് പിടിച്ചെടുത്തതുകൊണ്ട് മിസ്രയീം രാജാവ് പിന്നീട് തന്‍റെ ദേശത്തിനു പുറത്ത് യുദ്ധത്തിനായി പോയില്ല.


യെഹൂദാ രാജാവായ യെഹോയാഖീൻ

8 യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന് പതിനെട്ടു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നുമാസം വാണു. അവന്‍റെ അമ്മയ്ക്കു നെഹുഷ്ഠാ എന്നു പേരായിരുന്നു; അവൾ യെരൂശലേമ്യനായ എൽനാഥാന്‍റെ മകൾ ആയിരുന്നു.

9 അവൻ തന്‍റെ അപ്പനെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു.

10 ആ കാലത്ത് ബാബേൽ രാജാവായ നെബൂഖദ്നേസരിന്‍റെ ഭൃത്യന്മാർ യെരൂശലേമിന്‍റെ നേരെ വന്നു നഗരത്തെ ഉപരോധിച്ചു.

11 ഇങ്ങനെ ഭൃത്യന്മാർ ഉപരോധിച്ചിരിക്കുമ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസരും നഗരത്തിന്‍റെ നേരെ വന്നു.

12 യെഹൂദാ രാജാവായ യെഹോയാഖീനും അവന്‍റെ അമ്മയും അവന്‍റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേൽ രാജാവിന്‍റെ അടുക്കൽ പുറത്ത് ചെന്നു; ബാബേൽ രാജാവ് തന്‍റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ അവനെ പിടിച്ചു.

13 അവൻ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും സകലനിക്ഷേപങ്ങളും അവിടെനിന്ന് എടുത്ത് കൊണ്ടുപോയി; യിസ്രായേൽ രാജാവായ ശലോമോൻ യഹോവയുടെ മന്ദിരത്തിൽ ഉണ്ടാക്കിവച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളെല്ലാം യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ വെട്ടിനുറുക്കി.

14 അവൻ യെരൂശലേം നിവാസികളെയും, പ്രഭുക്കന്മാരും പരാക്രമശാലികളുമായ പതിനായിരം പേരെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും ബദ്ധരാക്കി കൊണ്ടുപോയി; ദേശത്ത് ദരിദ്രരായ ജനം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.

15 യെഹോയാഖീമിനെ അവൻ ബാബേലിലേക്കു കൊണ്ടുപോയി; രാജമാതാവിനെയും ഭാര്യമാരെയും ഷണ്ഡന്മാരെയും ദേശത്തിലെ പ്രധാനികളെയും അവൻ ബദ്ധരാക്കി യെരൂശലേമിൽനിന്ന് ബാബേലിലേക്കു കൊണ്ടുപോയി.

16 ബലവാന്മാരായ ഏഴായിരംപേരെയും, ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും, യുദ്ധപ്രാപ്തന്മാരായ സകലവീരന്മാരെയും ബാബേൽ രാജാവ് ബദ്ധരാക്കി ബാബേലിലേക്ക് കൊണ്ടുപോയി.

17 അവനു പകരം ബാബേൽരാജാവ് അവന്‍റെ ചിറ്റപ്പനായ മത്ഥന്യാവിനെ രാജാവാക്കി; അവന്‍റെ പേര് സിദെക്കീയാവ് എന്നു മാറ്റി.


യെഹൂദാ രാജാവായ സിദെക്കീയാവ്

18 സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു വര്‍ഷം യെരൂശലേമിൽ വാണു; അവന്‍റെ അമ്മക്ക് ഹമൂതൽ എന്നു പേരായിരുന്നു; അവൾ ലിബ്ന പട്ടണക്കാരനായ യിരെമ്യാവിന്‍റെ മകൾ ആയിരുന്നു.

19 യെഹോയാക്കീം ചെയ്തതുപോലെ അവൻ യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു.

20 യഹോവയുടെ കോപം ഹേതുവായി യെരൂശലേമിനും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവൻ ഒടുവിൽ അവരെ തന്‍റെ സന്നിധിയിൽനിന്ന് തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവും ബാബേൽരാജാവിനോട് മത്സരിച്ചു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan