2 കൊരിന്ത്യർ 11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംപൗലോസും കള്ളഅപ്പൊസ്തലന്മാരും 1 നിങ്ങൾ എന്നിലുള്ള അല്പം ബുദ്ധിശൂന്യത സഹിക്കുമെങ്കിൽ നന്നായിരുന്നു; അതേ, നിങ്ങൾ എന്നെ സഹിച്ചുകൊള്ളുന്നുവല്ലോ. 2 ഞാൻ നിങ്ങളെക്കുറിച്ച് ദൈവികതീക്ഷ്ണതയോടെ തീക്ഷ്ണതയുള്ളവനായിരിക്കുന്നു; എന്തെന്നാൽ, ഞാൻ ക്രിസ്തു എന്ന ഏകഭർത്താവിന് നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കുവാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. 3 എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള പരമാർത്ഥതയും നിർമ്മലതയും വിട്ട് വഴിതെറ്റിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. 4 ഒരുവൻ വന്ന് ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കുകയോ, നിങ്ങൾക്ക് ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും, നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും സ്വീകരിക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ സഹിക്കുന്നത് ആശ്ചര്യം. 5 ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്നു ചിന്തിക്കുന്നു. 6 ഞാൻ പ്രസംഗത്തിൽ പ്രാവീണ്യം ഇല്ലാത്തവനെങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അത് നിങ്ങൾക്ക് എല്ലായ്‌പ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. 7 അല്ലെങ്കിൽ ഞാൻ ദൈവത്തിന്‍റെ സുവിശേഷം നിങ്ങൾക്ക് സൗജന്യമായി പ്രസംഗിച്ചുകൊണ്ട്, നിങ്ങൾ ഉയരേണ്ടതിന്, എന്നെത്തന്നെ താഴ്ത്തുകയാൽ പാപം ചെയ്തുവോ? 8 നിങ്ങൾക്ക് ശുശ്രൂഷ ചെയ്യുവാൻ ഞാൻ മറ്റു സഭകളിൽ നിന്ന് ചെലവിന് വാങ്ങി അവരെ കവർന്നു. 9 ഞാൻ നിങ്ങളോടൊപ്പം ഇരിക്കുകയും ആവശ്യം വരികയും ചെയ്തപ്പോൾ ആരെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്ന് വന്ന സഹോദരന്മാർ അത്രേ എന്‍റെ ആവശ്യങ്ങളിൽ സഹായമായത്. ഞാൻ എല്ലാവിധത്തിലും നിങ്ങൾക്ക് ഭാരമായിത്തീരാതവണ്ണം എന്നെത്തന്നെ സൂക്ഷിച്ചു; മേലാലും അങ്ങനെ തന്നെ ചെയ്യും. 10 ക്രിസ്തുവിന്‍റെ സത്യം എന്നിൽ ഉള്ളതിനാൽ അഖായപ്രദേശങ്ങളിൽ ആരും എന്‍റെ ഈ പ്രശംസ ഇല്ലാതാക്കുകയില്ല. 11 അത് എന്തുകൊണ്ട്? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു. 12 അവർ പ്രശംസിക്കുന്ന കാര്യത്തിൽ ഞങ്ങളും തുല്യരായി പരിഗണിക്കപ്പെടുവാൻ അവസരം അന്വേഷിക്കുന്നവരുടെ അവസരം ഇല്ലാതാക്കേണ്ടതിന് ഞാൻ ചെയ്യുന്നത് മേലാലും ചെയ്യും. 13 എന്തെന്നാൽ, ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; 14 അത് ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. 15 ആകയാൽ സാത്താന്‍റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്ക് ഒത്തതായിരിക്കും. പൗലോസിന്‍റെ കഷ്ടങ്ങളിലെ പ്രശംസ 16 ഞാൻ പിന്നെയും പറയുന്നു; ആരും എന്നെ ബുദ്ധിഹീനൻ എന്നു വിചാരിക്കരുത്; വിചാരിച്ചാലോ, ഞാനും അല്പം പ്രശംസിക്കേണ്ടതിന് ഒരു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊള്ളുവിൻ. 17 ഞാൻ സംസാരിക്കുന്നത് കർത്താവിന്‍റെ ഹിതത്തോടെ അല്ല, പ്രശംസിക്കുന്ന ഈ അതിധൈര്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ. 18 പലരും ജഡപ്രകാരം പ്രശംസിക്കുകയാൽ ഞാനും പ്രശംസിക്കുന്നു. 19 നിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ സഹിക്കുന്നുവല്ലോ. 20 എന്തെന്നാൽ, നിങ്ങളെ ഒരുവൻ അടിമപ്പെടുത്തിയാലും ഒരുവൻ നിങ്ങളെ ഇരയാക്കിയാലും, ഒരുവൻ നിങ്ങളെക്കൊണ്ട് നേട്ടം ഉണ്ടാക്കിയാലും, ഒരുവൻ വെറുതെ പ്രശംസിച്ചാലും, ഒരുവൻ നിങ്ങളുടെ മുഖത്ത് അടിച്ചാലും നിങ്ങൾ സഹിക്കുന്നുവല്ലോ. 21 അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്നു ഞാൻ അപമാനത്തോടെ പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ-ഞാൻ ബുദ്ധിഹീനനായി പറയുന്നു-ഞാനും ധൈര്യപ്പെടുന്നു. 22 അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്‍റെ സന്തതിയോ? ഞാനും അതേ; 23 അവർ ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരോ? ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു - ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും മരണകരമായ അപകടത്തിൽ അകപ്പെട്ടു; 24 യെഹൂദരാൽ ഞാൻ ഒന്ന് കുറച്ച് നാല്പത് അടി അഞ്ചുതവണ കൊണ്ടു; 25 മൂന്നുതവണ വടികൊണ്ടുള്ള അടിയേറ്റു; ഒരിക്കൽ കല്ലേറ് കൊണ്ടു, മൂന്നുതവണ കപ്പൽനാശത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. 26 കൂടെക്കൂടെ യാത്രചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, നിർജ്ജനപ്രദേശത്തെ ആപത്ത്, കടലിലെ ആപത്ത്, കപടസഹോദരന്മാരാലുള്ള ആപത്ത്; 27 അദ്ധ്വാനവും കഷ്ടപ്പാടും, ഉറക്കം നഷ്ടപ്പെട്ട പല രാത്രികൾ, ദാഹവും വിശപ്പും, പലതവണ പട്ടിണി, ശീതം, നഗ്നത 28 എന്നീ സംഗതികൾ കൂടാതെ, എനിക്ക് ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ഉണ്ട്. 29 ആർ ബലഹീനനായിട്ട് ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ പാപത്തിലേക്ക് നയിക്കപ്പെട്ടിട്ട് ഞാൻ കോപത്താൽ തിളയ്ക്കാതെ ഇരിക്കുന്നു? 30 പ്രശംസിക്കണമെങ്കിൽ എന്‍റെ ബലഹീനത സംബന്ധിച്ച് ഞാൻ പ്രശംസിക്കും. 31 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു. 32 ദമസ്കൊസിലെ അരേതാരാജാവിൻ്റെ നാടുവാഴി എന്നെ പിടിക്കുവാൻ ഇച്ഛിച്ച്, തന്‍റെ പട്ടണത്തെ കാവൽ വച്ചു കാത്തു. 33 എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽ വഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു; അങ്ങനെ ഞാൻ അവന്‍റെ കൈയിൽനിന്നും രക്ഷപെട്ടു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.