Biblia Todo Logo
Bìoball air-loidhne

- Sanasan -

2 ദിനവൃത്താന്തം 14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 അബീയാവ് തന്‍റെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ മരിച്ചു; ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ ആസാ അവനു പകരം രാജാവായി. അവന്‍റെ കാലത്ത് ദേശത്ത് പത്തു വര്‍ഷം സ്വസ്ഥത ഉണ്ടായി.


യെഹൂദാ രാജാവായ ആസാ

2 ആസാ തന്‍റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ പ്രസാദവും ഹിതവുമായത് ചെയ്തു.

3 അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടച്ച് അശേരാപ്രതിഷ്ഠകൾ വെട്ടിക്കളഞ്ഞു.

4 യെഹൂദയോട് അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.

5 അവൻ എല്ലാ യെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്‍റെ കീഴിൽ സ്വസ്ഥമായിരുന്നു.

6 യഹോവ അവനു വിശ്രമം നല്കിയതുകൊണ്ട് ദേശത്ത് സ്വസ്ഥത ഉണ്ടാകയാലും ആ വര്‍ഷങ്ങളിൽ അവനു യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങൾ പണിതു.

7 അവൻ യെഹൂദ്യരോട്: “നാം ഈ പട്ടണങ്ങൾ പണിത് അവയ്ക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ട് ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കുകയും അവൻ നാലുചുറ്റും നമുക്ക് വിശ്രമം നല്കയും ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവർ പട്ടണം പണികയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു.

8 ആസായ്ക്കു വൻപരിചയും കുന്തവും ധരിച്ച മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലക്കുവാനും പ്രാപ്തരായ രണ്ടുലക്ഷത്തി എൺപതിനായിരം ബെന്യാമീന്യരും സൈന്യത്തിൽ ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.

9 അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം പടയാളികളും മുന്നൂറു രഥങ്ങളും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ടു മാരേശാ വരെ വന്നു.

10 ആസാ അവന്‍റെനേരെ പുറപ്പെട്ടു; അവർ മാരേശായ്ക്കു സമീപം സെഫാഥാതാഴ്വരയിൽ യുദ്ധത്തിനായി അണിനിരന്നു.

11 ആസാ തന്‍റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: “യഹോവേ, ബലവാനും ബലഹീനനും തമ്മിൽ യുദ്ധം ഉണ്ടായാൽ സഹായിക്കുവാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്‍റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിനു നേരെ പുറപ്പെട്ടു വന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്‍റെനേരെ പ്രബലനാകരുതേ” എന്നു പറഞ്ഞു.

12 അപ്പോൾ യഹോവ ആസായുടെയും യെഹൂദ്യരുടെയും മുമ്പിൽ കൂശ്യരെ തോല്ക്കുമാറാക്കി; അവർ ഓടിപ്പോയി.

13 ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടയാളികളും അവരെ ഗെരാർവരെ പിന്തുടർന്നു; കൂശ്യർ ആരും ജീവനോടെ ശേഷിച്ചില്ല; അവർ യഹോവയുടെയും അവന്‍റെ സൈന്യത്തിന്‍റെയും മുമ്പാകെ തകർന്നുപോയി; അവർ വളരെ കൊള്ളവസ്തുക്കൾ എടുത്തുകൊണ്ടുപോന്നു.

14 അവർ ഗെരാറിനു ചുറ്റുമുള്ള പട്ടണങ്ങളെല്ലാം നശിപ്പിച്ചു; യഹോവയുടെ ഭീതി അവയുടെമേൽ വീണിരുന്നു; അവർ എല്ലാ പട്ടണങ്ങളും കൊള്ളയടിച്ചു; അവയിൽ വളരെ കൊള്ളവസ്തുക്കൾ ഉണ്ടായിരുന്നു.

15 അവർ നാല്ക്കാലികളുടെ കൂടാരങ്ങളും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan