1 രാജാക്കന്മാർ 7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംശലോമോന്റെ കൊട്ടാരം 1 ശലോമോൻ തന്‍റെ അരമന പതിമൂന്ന് വർഷംകൊണ്ടു പണിതുതീർത്തു. 2 നൂറുമുഴം നീളത്തിലും അമ്പതു മുഴം വീതിയിലും മുപ്പതു മുഴം ഉയരത്തിലും അവൻ ലെബാനോൻ വനഗൃഹം പണിയിച്ചു. ദേവദാരുകൊണ്ടുള്ള തുലാങ്ങളെ താങ്ങി നിർത്തിയിരുന്നത് മൂന്നു നിര ദേവദാരു തൂണുകളായിരുന്നു 3 ഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേൽ തുലാം വച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു. 4 ചരിഞ്ഞ ചട്ടക്കൂടുള്ള മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരെ ആയിരുന്നു. 5 വാതിലുകളും കട്ടളകളും ദീർഘചതുരാകൃതിയിലായിരുന്നു; കിളിവാതിൽ മൂന്നു നിരയായി നേർക്കുനേരെ ആയിരുന്നു. 6 അവൻ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്‍റെ മുൻവശത്ത് തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി. 7 ന്യായം വിധിക്കേണ്ടതിന് ആസ്ഥാനമണ്ഡപമായി ഒരു സിംഹാസനമണ്ഡപവും പണിതു: അതിന് തറ മുതൽ മേൽത്തട്ടു വരെ ദേവദാരുപ്പലകകൊണ്ട് തട്ടിട്ടു. 8 അവൻ വസിച്ചിരുന്ന അരമനയുടെ ഉള്ളിൽ ഇതിന്‍റെ പണിപോലെ തന്നെയുള്ള ഒരു ഗൃഹാങ്കണം ഉണ്ടായിരുന്നു; ശലോമോൻ വിവാഹം കഴിച്ചിരുന്ന ഫറവോന്‍റെ മകൾക്കും അവൻ ഇപ്രകാരം തന്നെ ഒരു അരമന പണിതു. 9 ഇവ ഒക്കെയും അടിസ്ഥാനം മുതൽ മുകൾഭാഗം വരെയും പുറത്തെ വലിയ പ്രാകാരത്തിലും, അളവിനു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ട് അറുത്തെടുത്ത വിശേഷപ്പെട്ട കല്ല് കൊണ്ടു ആയിരുന്നു. 10 അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു. 11 മേൽപണി അളവിനു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു. 12 പ്രധാന മുറ്റം മൂന്നുവരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും കൊണ്ടു ചുറ്റും അടച്ചുകെട്ടിയിരുന്നു; അങ്ങനെ തന്നെ അകമുറ്റവും യഹോവയുടെ ആലയത്തിന്‍റെ പൂമുഖവും പണിതിരുന്നു. ദൈവാലയസജ്ജീകരണം 13 ശലോമോൻ രാജാവ് സോരിൽ നിന്നു ഹൂരാം എന്നൊരുവനെ വരുത്തി. 14 അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്‍റെ പിതാവ് സോർ ദേശക്കാരനായ ഒരു താമ്രപ്പണിക്കാരനായിരുന്നു: അവൻ താമ്രംകൊണ്ടുള്ള സകലവിധ പണിയിലും ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്‍റെ അടുക്കൽവന്ന്, അവൻ കല്പിച്ച പണി ഒക്കെയും തീർത്തു. രണ്ടു സ്തംഭങ്ങൾ 15 ഹൂരാം ഓരോന്നിനും പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും ഉള്ള രണ്ടു സ്തംഭങ്ങൾ താമ്രംകൊണ്ട് വാർത്തുണ്ടാക്കി. 16 സ്തംഭങ്ങളുടെ മുകളിൽ അവൻ താമ്രംകൊണ്ടു രണ്ടു മകുടം വാർത്തുണ്ടാക്കി; ഓരോ മകുടവും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു. 17 സ്തംഭങ്ങളുടെ മുകളിലെ മകുടത്തിന് ചിത്രപ്പണിയോടുകൂടിയ വലക്കണ്ണികളും ചങ്ങലകളും ഉണ്ടായിരുന്നു. മകുടം ഓരോന്നിന്നും ഏഴേഴു ചങ്ങലകൾ ഉണ്ടായിരുന്നു. 18 അങ്ങനെ അവൻ സ്തംഭങ്ങൾ ഉണ്ടാക്കി; അവയുടെ മുകളിലെ മകുടം മൂടത്തക്കവണ്ണം ഓരോ മകുടത്തിനും വലപ്പണിക്കുമീതെ രണ്ടു വരി മാതളപ്പഴം വീതം ഉണ്ടാക്കി. 19 മണ്ഡപത്തിലെ സ്തംഭങ്ങളുടെ മുകളിലെ മകുടം താമരപ്പൂവിന്‍റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു. 20 ഇരു സ്തംഭങ്ങളുടെയും മുകളിലെ മകുടത്തിന്‍റെ വലപ്പണിക്കരികെ പുറത്തേക്ക് ഉന്തി നിൽക്കുന്ന ഭാഗത്തു ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം വീതം ഉണ്ടായിരുന്നു. 21 അവൻ സ്തംഭങ്ങളെ മന്ദിരത്തിന്‍റെ പൂമുഖത്ത് സ്ഥാപിച്ചു; അവൻ വലത്തെ തൂണിന് യാഖീൻ എന്നും ഇടത്തേതിന് ബോവസ് എന്നും പേരിട്ടു. 22 സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്‍റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി പൂർത്തിയാക്കി. താമ്ര കടൽ 23 ഹൂരാം താമ്രംകൊണ്ട് വൃത്താകൃതിയിൽ ഒരു കടൽ വാർത്തുണ്ടാക്കി; അതിന്‍റെ വ്യാസം പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റളവ് മുപ്പതു മുഴവും ആയിരുന്നു. 24 അതിന്‍റെ വക്കിന് താഴെ, കടലിന് ചുറ്റും മുഴം ഒന്നിനു പത്തു അലങ്കാരമൊട്ട് വീതം ഉണ്ടായിരുന്നു; അത് വാർത്തപ്പോൾ തന്നെ മൊട്ടും രണ്ടു നിരയായി വാർത്തിരുന്നു. 25 അത് പന്ത്രണ്ടു കാളകളുടെ പുറത്തുവച്ചിരുന്നു; അവ വടക്കോട്ടും, പടിഞ്ഞാറോട്ടും, തെക്കോട്ടും, കിഴക്കോട്ടും മൂന്നെണ്ണം വീതം തിരിഞ്ഞുനിന്നിരുന്നു; കടൽ അവയുടെ പുറത്തുവച്ചിരുന്നു; അവയുടെ പൃഷ്ടഭാഗങ്ങൾ അകത്തേക്ക് ആയിരുന്നു. 26 അതിന് ഒരു കൈപ്പത്തിയുടെ ഘനവും, വക്ക് പാനപാത്രത്തിന്‍റെ വക്കുപോലെ താമരപ്പൂവിന്‍റെ ആകൃതിയിലും ആയിരുന്നു. അതിൽ രണ്ടായിരം പാത്രം വെള്ളം കൊള്ളുമായിരുന്നു. 27 ഹൂരാം താമ്രംകൊണ്ട് പത്തു പീഠം ഉണ്ടാക്കി; ഓരോ പീഠത്തിന് നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. 28 പീഠങ്ങൾ നിർമ്മിച്ചത് ഇപ്രകാരമായിരുന്നു: അവയുടെ ചട്ടക്കൂട് പലകപ്പാളികളാൽ ബന്ധിച്ചിരുന്നു. 29 ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും കൊത്തിയിരുന്നു; ചട്ടത്തിനു മുകളിലായി ഒരു പീഠം ഉണ്ടായിരുന്നു; ചട്ടങ്ങളിൽ സിംഹങ്ങൾക്കും കാളകൾക്കും താഴെ പുഷ്പചക്രങ്ങൾ നെയ്തുണ്ടാക്കി. 30 ഓരോ പീഠത്തിനും താമ്രംകൊണ്ടുള്ള നന്നാലു ചക്രങ്ങളും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; തൊട്ടിയുടെ നാലു കോണിലും കാലുകൾ ഉണ്ടായിരുന്നു. കാൽ ഓരോന്നിനും പുറത്തുവശത്തു പുഷ്പചക്രങ്ങൾ വാർത്തിരുന്നു. 31 അതിന്‍റെ വായ് ചട്ടക്കൂട്ടിന് അകത്തും മേലോട്ടും ഒരു മുഴം വ്യാസമുള്ളത് ആയിരുന്നു; അത് പീഠം പോലെ വൃത്താകൃതിയിലും പുറത്തെ വ്യാസം ഒന്നര മുഴവും ആയിരുന്നു; അതിന്‍റെ വായ്ക്കു ചുറ്റും കൊത്തുപണിയുണ്ടായിരുന്നു; അതിന്‍റെ ചട്ടപ്പലക വൃത്താകൃതിയായിരുന്നില്ല, സമചതുരാകൃതി ആയിരുന്നു. 32 ചക്രങ്ങൾ നാലും പലകകളുടെ കീഴെയും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്‍റെ ഉയരം ഒന്നര മുഴം. 33 ചക്രങ്ങളുടെ പണി രഥചക്രത്തിന്‍റെ പണിപോലെ ആയിരുന്നു; അവയുടെ അച്ചുതണ്ടുകളും വക്കുകളും അഴികളും ചക്രകൂടങ്ങളും എല്ലാം താമ്രംകൊണ്ടുള്ള വാർപ്പു പണി ആയിരുന്നു. 34 ഓരോ പീഠത്തിന്‍റെ നാലു കോണിലും നാലു താങ്ങുകളുണ്ടായിരുന്നു; അവ പീഠത്തിൽനിന്നു തന്നെ ഉള്ളവ ആയിരുന്നു. 35 ഓരോ പീഠത്തിന്‍റെയും മുകളിൽ അര മുഴം ഉയരമുള്ള ചുറ്റുവളയവും, മേലറ്റത്ത് അതിന്‍റെ വക്കുകളും പലകകളും ഒന്നായി വാർത്തതും ആയിരുന്നു. 36 അതിന്‍റെ പലകകളിലും വക്കുകളിലും ഇടം ഉണ്ടായിരുന്നതുപോലെ, അവൻ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും പുഷ്പചക്രപ്പണിയോടുകൂടെ കൊത്തിയുണ്ടാക്കി. 37 ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവ ഒക്കെയും ഒരേ അച്ചിൽ വാർത്തതും, ആകൃതിയിലും വലിപ്പത്തിലും ഒരുപോലെയും ആയിരുന്നു. 38 ഹൂരാം താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പതു പാത്രം വെള്ളം കൊള്ളുമായിരുന്നു; ഓരോ തൊട്ടിയും നന്നാലു മുഴം വ്യാസം ഉള്ളതായിരുന്നു. പത്തു പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വച്ചു. 39 അവൻ പീഠങ്ങൾ അഞ്ചെണ്ണം ആലയത്തിന്‍റെ വലത്തുഭാഗത്തും അഞ്ചെണ്ണം ഇടത്തുഭാഗത്തും സ്ഥാപിച്ചു; കടൽ അവൻ ആലയത്തിന്‍റെ വലത്തു ഭാഗത്ത് തെക്കുകിഴക്കായി സ്ഥാപിച്ചു. ദൈവാലയോപകരണങ്ങൾ 40 പിന്നെ ഹൂരാം തൊട്ടികളും വലിയ ചട്ടുകങ്ങളും പാത്രങ്ങളും ഉണ്ടാക്കി; അങ്ങനെ ഹൂരാം യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ രാജാവ് ഏല്പിച്ചിരുന്ന പണികളൊക്കെയും തീർത്തു. 41 രണ്ടു തൂണുകൾ, രണ്ടു സ്തംഭങ്ങളുടെയും മുകളിലുള്ള ഗോളാകാരമായ രണ്ടു മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ടു വലപ്പണികൾ, 42 സ്തംഭങ്ങളുടെ മുകളിലുള്ള ഗോളാകൃതിയിലുള്ള മകുടങ്ങളെ മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴം വീതം രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം, 43 പത്തു പീഠങ്ങൾ, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി, 44 ഒരു കടൽ, കടലിന്‍റെ കീഴെ പന്ത്രണ്ടു കാളകൾ, 45 കലങ്ങൾ, വലിയ ചട്ടുകങ്ങൾ, പാത്രങ്ങൾ എന്നിവ ആയിരുന്നു. യഹോവയുടെ ആലയത്തിനു വേണ്ടി ശലോമോൻരാജാവിന്‍റെ ആവശ്യപ്രകാരം ഹൂരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രം കൊണ്ടായിരുന്നു. 46 യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഥാനും മദ്ധ്യേ കളിമൺ അച്ചുകളിൽ രാജാവ് അവയെ വാർപ്പിച്ചു. 47 ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ട് ശലോമോൻ അവയൊന്നും തൂക്കിനോക്കിയില്ല; താമ്രത്തിന്‍റെ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ലായിരുന്നു. 48 അങ്ങനെ ശലോമോൻ യഹോവയുടെ ആലയത്തിനു വേണ്ടിയുള്ള സകല ഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വയ്ക്കുന്ന പൊൻമേശ, 49 അന്തർമ്മന്ദിരത്തിന്‍റെ മുമ്പിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ, 50 ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തർമ്മന്ദിരത്തിന്‍റെ വാതിലുകൾക്കും ആലയത്തിന്‍റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നെ. 51 അങ്ങനെ ശലോമോൻ രാജാവ് യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്‍റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വച്ചു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.