Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ദിനവൃത്താന്തം 22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 “ഇത് യഹോവയായ ദൈവത്തിന്‍റെ ആലയം; ഇത് യിസ്രായേലിനു ഹോമപീഠം” എന്നു ദാവീദ് പറഞ്ഞു.


ദൈവാലയ നിര്‍മ്മാണത്തിനുള്ള ഒരുക്കം

2 അനന്തരം ദാവീദ് യിസ്രായേൽദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാൻ കല്പിച്ചു; ദൈവത്തിന്‍റെ ആലയം പണിയുവാൻ ചതുരക്കല്ല് ചെത്തേണ്ടതിനു അവൻ കല്പണിക്കാരെ നിയമിച്ചു.

3 ദാവീദ് പടിവാതിൽ കതകുകളുടെ ആണികൾക്കായിട്ടും കൊളുത്തുകൾക്കായിട്ടും ധാരാളം ഇരിമ്പും തൂക്കമില്ലാതെ ധാരാളം താമ്രവും അനവധി ദേവദാരുവും ഒരുക്കിവച്ചു.

4 സീദോന്യരും സോര്യരും അനവധി ദേവദാരു ദാവീദിന്‍റെ അടുക്കൽ കൊണ്ടുവന്നു. “എന്‍റെ മകൻ ശലോമോൻ ചെറുപ്പവും അനുഭവസമ്പത്തില്ലാത്തവനും ആകുന്നു; യഹോവയ്ക്കായി പണിയേണ്ട ആലയമോ കീർത്തിയും ശോഭയും കൊണ്ടു സർവ്വദേശങ്ങൾക്കും അതിമഹത്വമുള്ളതായിരിക്കേണം.

5 ആകയാൽ ഞാൻ അതിനുവേണ്ടി തയ്യാറെടുക്കും” എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്‍റെ മരണത്തിന് മുമ്പെ ധാരാളം തയ്യാറെടുപ്പുകൾ നടത്തി.

6 അവൻ തന്‍റെ മകനായ ശലോമോനെ വിളിച്ച് യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് ഒരു ആലയം പണിയുവാൻ കല്പന കൊടുത്തു.

7 ദാവീദ് ശലോമോനോടു പറഞ്ഞത്: “മകനേ, ഞാൻ തന്നെ എന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയുവാൻ താല്പര്യപ്പെട്ടിരുന്നു.

8 എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: ‘നീ ഏറെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ട്; നീ എന്‍റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ എന്‍റെ മുമ്പാകെ ഭൂമിയിൽ ധാരാളം രക്തം ചിന്തിയിരിക്കുന്നു.

9 എന്നാൽ നിനക്കു ഒരു മകൻ ജനിക്കും; അവൻ ഒരു സമാധാനപുരുഷനായിരിക്കും; ഞാൻ ചുറ്റുമുള്ള അവന്‍റെ സകലശത്രുക്കളെയും നീക്കി അവനു വിശ്രമം കൊടുക്കും; അവന്‍റെ പേർ ശലോമോൻ എന്നു ആയിരിക്കും; അവന്‍റെ കാലത്ത് ഞാൻ യിസ്രായേലിനു സമാധാനവും സ്വസ്ഥതയും നല്കും.

10 അവൻ എന്‍റെ നാമത്തിന് ഒരു ആലയം പണിയും; അവൻ എനിക്ക് മകനായും ഞാൻ അവന് അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്‍റെ രാജത്വം ഞാൻ എന്നേക്കും നിലനില്‍ക്കുമാറാക്കും.

11 “ആകയാൽ എന്‍റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്‍റെ ദൈവമായ യഹോവ നിന്നെക്കുറിച്ച് അരുളിച്ചെയ്തതുപോലെ നീ കൃതാർത്ഥനായി അവന്‍റെ ആലയം പണിയുക.

12 നിന്‍റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിനു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിനു നിയമിക്കുമാറാകട്ടെ.

13 യഹോവ യിസ്രായേലിനു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ ശ്രദ്ധയോടെ പ്രമാണിക്കുന്നു എങ്കിൽ നീ കൃതാർത്ഥനാകും; ധൈര്യപ്പെട്ടു ഉറച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.

14 “ഇതാ, ഞാൻ എന്‍റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിനായി ഒരു ലക്ഷം താലന്തു പൊന്നും പത്തുലക്ഷം താലന്തു വെള്ളിയും ആർക്കും അളക്കാനാവാത്ത വിധം താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലും കൂടെ ഞാൻ ഒരുക്കിവച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേർത്തുകൊള്ളാമല്ലോ.

15 നിന്‍റെ സ്വാധീനത്തിൽ കല്ലുവെട്ടുകാർ, കല്പണിക്കാർ, ആശാരിമാർ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കരകൗശലപ്പണിക്കാരും ഉണ്ടല്ലോ;

16 പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ് എന്നിവ ധാരാളം ഉണ്ട്; ഉത്സാഹിച്ചു പ്രവർത്തിച്ചുകൊൾക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.“

17 ദാവീദ് യിസ്രായേലിന്‍റെ സകലപ്രഭുക്കന്മാരോടും തന്‍റെ മകനായ ശലോമോനെ സഹായിക്കുവാൻ കല്പിച്ചുപറഞ്ഞത്:

18 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഉണ്ടല്ലോ; അവൻ നിങ്ങൾക്ക് ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവൻ ദേശനിവാസികളെ എന്‍റെ കയ്യിൽ ഏല്പിച്ചു ദേശം യഹോവയ്ക്കും അവന്‍റെ ജനത്തിനും കീഴടക്കിയുമിരിക്കുന്നു.

19 ആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാൻ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിൻ. എഴുന്നേല്പിൻ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്‍റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിനു പണിയുവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിനു യഹോവയായ ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തെ പണിയുവിൻ.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan