ആവർത്തനം 29 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 മോശെ എല്ലായിസ്രയേലിനെയും വിളിച്ചുകൂട്ടി പറഞ്ഞതു എന്തെന്നാൽ: യഹോവ മിസ്രയീംദേശത്തുവെച്ചു നിങ്ങൾ കാൺകെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്തതു ഒക്കെയും നിങ്ങൾ കണ്ടുവല്ലോ. 2 നിങ്ങൾ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാത്ഭുതങ്ങളും തന്നേ. 3 എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല. 4 ഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ഉടുത്തിരുന്ന വസ്ത്രം ജീർണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പു പഴകീട്ടുമില്ല. 5 യഹോവയായ ഞാൻ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ അറിയേണ്ടതിന്നു നിങ്ങൾ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല. 6 നിങ്ങൾ ഈ സ്ഥലത്തു വന്നപ്പോൾ ഹെശ്ബോൻ രാജാവായ സീഹോനും ബാശാൻ രാജാവായ ഓഗും നമ്മുടെനേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു. 7 എന്നാറെ നാം അവരെ തോല്പിച്ചു, അവരുടെ രാജ്യം പിടിച്ചു രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി കൊടുത്തു. 8 ആകയാൽ നിങ്ങൾ ചെയ്യുന്നതു ഒക്കെയും സാധിക്കേണ്ടതിന്നു ഈ നിയമത്തിന്റെ വചനങ്ങളെ പ്രമാണിച്ചു നടപ്പിൻ. 9 ഇന്നു നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽപുരുഷന്മാരൊക്കെയും തന്നേ. 10 നിങ്ങളുടെ കുഞ്ഞുങ്ങൾ, ഭാര്യമാർ, നിന്റെ പാളയത്തിൽ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ എല്ലാവരും 11 നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെയും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു അവൻ സത്യംചെയ്തതുപോലെയും ഇന്നു നിന്നെ തനിക്കു ജനമാക്കേണ്ടതിന്നും താൻ നിനക്കു ദൈവമായിരിക്കേണ്ടതിന്നും 12 നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു ചെയ്യുന്ന നിയമത്തിലും സത്യബന്ധത്തിലും പ്രവേശിപ്പാൻ അവന്റെ സന്നിധിയിൽ നില്ക്കുന്നു. 13 ഞാൻ ഈ നിയമവും സത്യബന്ധവും ചെയ്യുന്നതു നിങ്ങളോടു മാത്രമല്ല, 14 ഇന്നു നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്നവരോടും ഇന്നു ഇവിടെ നമ്മോടു കൂടെ ഇല്ലാത്തവരോടും തന്നേ. 15 നാം മിസ്രയീംദേശത്തു എങ്ങനെ പാർത്തു എന്നും നിങ്ങൾ കടന്നുപോകുന്ന ജാതികളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ. 16 അവരുടെ മ്ലേച്ഛതകളും അവരുടെ ഇടയിൽ മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങളും നിങ്ങൾ കണ്ടിട്ടുണ്ടു. 17 ആ ജാതികളുടെ ദേവന്മാരെ ചെന്നു സേവിക്കേണ്ടതിന്നു ഇന്നു നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുവാൻ മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും യാതൊരു കുലവും ഗോത്രവും നിങ്ങളിൽ ഉണ്ടാകരുതു; നഞ്ചും കൈപ്പുമുള്ള ഫലം കായിക്കുന്ന യാതൊരുവേരും അരുതു. 18 അങ്ങനെയുള്ളവൻ ഈ ശാപവചനങ്ങളെ കേൾക്കുമ്പോൾ: വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന്നു ഞാൻ എന്റെ ഹൃദയത്തിന്റെ കാഠിന്യപ്രകാരം നടന്നാലും എനിക്കു സുഖം ഉണ്ടാകുമെന്നു പറഞ്ഞു തന്റെ ഹൃദയത്തിൽ തന്നെത്താൻ അനുഗ്രഹിക്കും. 19 അവനോടു ക്ഷമിപ്പാൻ യഹോവെക്കു മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും അവന്റെ മേൽ വരും; യഹോവ ആകാശത്തിൻകീഴിൽനിന്നു അവന്റെ നാമം മായിച്ചുകളയും. 20 ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ സകലശാപങ്ങൾക്കും തക്കവണ്ണം യഹോവ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെ ദോഷത്തിന്നായി വേറുതിരിക്കും. 21 നിങ്ങളുടെ ശേഷം ഉണ്ടാകുന്ന തലമുറയായ നിങ്ങളുടെ മക്കളും ദൂരദേശത്തുനിന്നു വരുന്ന അന്യനും ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും 22 യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്ന പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും വിളവും ഇല്ലാതെയും പുല്ലുപോലും മുളെക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ 23 യഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും. 24 അതിന്നുണ്ടാകുന്ന മറുപടി എന്തെന്നാൽ: അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു; 25 തങ്ങൾ അറികയോ തങ്ങൾക്കു നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ ചെന്നു സേവിക്കയും നമസ്കരിക്കയും ചെയ്തു. 26 അതുകൊണ്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിന്മേൽ വരുത്തുവാൻ തക്കവണ്ണം യഹോവയുടെ കോപം അതിന്റെനേരെ ജ്വലിച്ചു. 27 യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളകയും ഇന്നുള്ളതുപോലെ അവരെ മറ്റൊരു ദേശത്തേക്കു തള്ളിവിടുകയും ചെയ്തു. 28 മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.