Online Bible

- Reklamy -

സങ്കീർത്തനങ്ങൾ 140 - സത്യവേദപുസ്തകം OV Bible (BSI)


സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, ദുഷ്ടമനുഷ്യന്റെ കൈയിൽനിന്ന് എന്നെ വിടുവിച്ച് സാഹസക്കാരന്റെ പക്കൽനിന്ന് എന്നെ പാലിക്കേണമേ.

2 അവർ ഹൃദയത്തിൽ അനർഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിനു കൂട്ടം കൂടുന്നു.

3 അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ട്. സേലാ.

4 യഹോവേ, ദുഷ്ടന്റെ കൈയിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു.

5 ഗർവികൾ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ.

6 നീ എന്റെ ദൈവം എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേൾക്കേണമേ.

7 എന്റെ രക്ഷയുടെ ബലമായി കർത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം ഇടുന്നു.

8 യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ.

9 എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,- അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.

10 തീക്കനൽ അവരുടെമേൽ വീഴട്ടെ; അവൻ അവരെ തീയിലും എഴുന്നേല്ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.

11 വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കയില്ല; സാഹസക്കാരനെ അനർഥം നായാടി ഉന്മൂലനാശം വരുത്തും.

12 യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു.

13 അതേ, നീതിമാന്മാർ നിന്റെ നാമത്തിനു സ്തോത്രം ചെയ്യും; നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy