സങ്കീർത്തനങ്ങൾ 136 - സത്യവേദപുസ്തകം OV Bible (BSI)1 യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. 2 ദൈവാധിദൈവത്തിനു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. 3 കർത്താധികർത്താവിനു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. 4 ഏകനായി മഹാദ്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 5 ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 6 ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 7 വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 8 പകൽ വാഴുവാൻ സൂര്യനെയും- അവന്റെ ദയ എന്നേക്കുമുള്ളത്. 9 രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 10 മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 11 അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്. 13 ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 14 അതിന്റെ നടുവിൽക്കൂടി യിസ്രായേലിനെ കടത്തിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 16 തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 17 മഹാരാജാക്കന്മാരെ സംഹരിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 19 അമോര്യരുടെ രാജാവായ സീഹോനെയും- അവന്റെ ദയ എന്നേക്കുമുള്ളത്. 20 ബാശാൻരാജാവായ ഓഗിനെയും- അവന്റെ ദയ എന്നേക്കുമുള്ളത്. 21 അവരുടെ ദേശത്തെ അവകാശമായി കൊടുത്തു- അവന്റെ ദയ എന്നേക്കുമുള്ളത്. 22 തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്. 23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 24 നമ്മുടെ വൈരികളുടെ കൈയിൽനിന്നു നമ്മെ വിടുവിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 25 സകല ജഡത്തിനും ആഹാരം കൊടുക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്. 26 സ്വർഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India