സഭാപ്രസംഗി 8 - സത്യവേദപുസ്തകം OV Bible (BSI)1 ജ്ഞാനിക്ക് തുല്യനായിട്ട് ആരുള്ളൂ? കാര്യത്തിന്റെ പൊരുൾ അറിയുന്നവൻ ആർ? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു. 2 ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ട് രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്ന് ഞാൻ പ്രബോധിപ്പിക്കുന്നു. 3 നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുത്; ഒരു ദുഷ്കാര്യത്തിലും ഇടപെടരുത്; അവൻ തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ. 4 രാജകല്പന ബലമുള്ളത്; നീ എന്തു ചെയ്യുന്നു എന്ന് അവനോട് ആർ ചോദിക്കും? 5 കല്പന പ്രമാണിക്കുന്നവന് ഒരു ദോഷവും സംഭവിക്കയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു. 6 സകല കാര്യത്തിനും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവനു ഭാരമായിരിക്കുന്നു. 7 സംഭവിപ്പാനിരിക്കുന്നത് അവൻ അറിയുന്നില്ലല്ലോ; അത് എങ്ങനെ സംഭവിക്കും എന്ന് അവനോട് ആർ അറിയിക്കും? 8 ആത്മാവിനെ തടുപ്പാൻ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല; യുദ്ധത്തിൽ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല. 9 ഇതൊക്കെയും ഞാൻ കണ്ടു; മനുഷ്യനു മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരമുള്ള കാലത്ത് സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തിയിലും ഞാൻ ദൃഷ്‍ടിവച്ചു ദുഷ്ടന്മാർ അടക്കം ചെയ്യപ്പെട്ടു. 10 വിശ്രാമം പ്രാപിക്കുന്നതും നേർ പ്രവർത്തിച്ചവർ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരികയും പട്ടണത്തിൽ മറക്കപ്പെടുകയും ചെയ്തിരിക്കുന്നതും ഞാൻ കണ്ടു; അതും മായയത്രേ. 11 ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്‍വാൻ ധൈര്യപ്പെടുന്നു. 12 പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീർഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്നു ഞാൻ നിശ്ചയമായി അറിയുന്നു. 13 എന്നാൽ ദുഷ്ടനു നന്മ വരികയില്ല; അവൻ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെ അവന്റെ ആയുസ്സു ദീർഘമാകയില്ല. 14 ഭൂമിയിൽ നടക്കുന്ന ഒരു മായ ഉണ്ട്: നീതിമാന്മാർക്ക് ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാർക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായയത്രേ എന്നു ഞാൻ പറഞ്ഞു. 15 ആകയാൽ ഞാൻ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ച് സന്തോഷിക്കുന്നതല്ലാതെ മനുഷ്യനു സൂര്യന്റെ കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യന്റെ കീഴിൽ അവനു നല്കുന്ന ആയുഷ്കാലത്ത് അവന്റെ പ്രയത്നത്തിൽ അവനോടുകൂടെ നിലനില്ക്കുന്നത് ഇതുമാത്രമേയുള്ളൂ. 16 ഭൂമിയിൽ നടക്കുന്ന കാര്യം കാൺമാനും- മനുഷ്യന് രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ-ജ്ഞാനം ഗ്രഹിപ്പാനും ഞാൻ മനസ്സുവച്ചപ്പോൾ 17 സൂര്യന്റെ കീഴിൽ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാൻ മനുഷ്യന് കഴിവില്ല എന്നിങ്ങനെ ഞാൻ ദൈവത്തിന്റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ട് അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നെയും അതിനെ ഗ്രഹിപ്പാൻ നിരൂപിച്ചാൽ അവനു സാധിക്കയില്ല. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India