സദൃശവാക്യങ്ങൾ 9 - സത്യവേദപുസ്തകം C.L. (BSI)ജ്ഞാനവും ഭോഷത്തവും 1 ജ്ഞാനം എന്നവൾ തനിക്കു വീടു പണിതു; അതിന് ഏഴു തൂണുകൾ സ്ഥാപിച്ചിരിക്കുന്നു. 2 അവൾ മൃഗങ്ങളെ അറുത്തും വീഞ്ഞിൽ സുഗന്ധം കലർത്തിയും വിരുന്ന് ഒരുക്കിയിരിക്കുന്നു. 3-4 പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ ചെന്ന് ‘ബുദ്ധിഹീനരേ, അടുത്തു വരുവിൻ’ എന്നു വിളിച്ചുപറയാൻ തന്റെ ദാസിമാരെ അവൾ അയച്ചിരിക്കുന്നു. അവിവേകികളോട് അവൾ പറയുന്നു: 5 “വരിക, എന്റെ അപ്പം തിന്നുകയും ഞാൻ ഒരുക്കിയ വീഞ്ഞു കുടിക്കുകയും ചെയ്യുക.” 6 ഭോഷത്തം വെടിഞ്ഞ് ജീവിക്കുക, വിവേകത്തിന്റെ മാർഗത്തിൽ ചരിക്കുക. 7 പരിഹാസിയെ തിരുത്തുന്നവന് ശകാരം കിട്ടും; ദുഷ്ടനെ ശാസിക്കുന്നവന് ഉപദ്രവം ഉണ്ടാകും. 8 പരിഹാസിയെ ശാസിച്ചാൽ അവൻ നിന്നെ വെറുക്കും; വിവേകിയെ ശാസിച്ചാൽ അവൻ നിന്നെ സ്നേഹിക്കും. 9 ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവൻ കൂടുതൽ ജ്ഞാനം നേടും; നീതിമാനെ പഠിപ്പിക്കുക, അവന്റെ വിജ്ഞാനം വർധിക്കും. 10 ദൈവഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു; പരിശുദ്ധനായ ദൈവത്തെ അറിയുന്നതാണു വിവേകം. 11 ജ്ഞാനത്താൽ നിന്റെ ദിനങ്ങൾ പെരുകും; നിന്റെ ആയുഷ്കാലം ദീർഘിക്കും. 12 ജ്ഞാനമുണ്ടെങ്കിൽ അതിന്റെ മേന്മ നിനക്കുതന്നെ; അതിനെ നിന്ദിച്ചാൽ നീ അതിന് ഉത്തരവാദിയാകും. 13 ഭോഷത്തം വായാടിയും അറിവില്ലാത്തവളും നിർലജ്ജയും ആകുന്നു. 14 അവൾ തന്റെ വീട്ടുവാതില്‌ക്കലോ പട്ടണത്തിലെ ഉയർന്ന സ്ഥാനങ്ങളിലോ ഇരിക്കുന്നു. 15 തങ്ങളുടെ കാര്യങ്ങൾക്കായി കടന്നുപോകുന്നവരോട് അവൾ വിളിച്ചു പറയും: 16 ‘ബുദ്ധിഹീനരേ ഇതുവഴി വരിക,’ ബുദ്ധിശൂന്യരോട് അവൾ പറയും: 17 ‘മോഷ്‍ടിച്ച ജലം മാധുര്യമുള്ളതും ഒളിച്ചു തിന്നുന്ന അപ്പം സ്വാദേറിയതും ആകുന്നു.’ 18 എന്നാൽ മരണം അവിടെ പതിയിരിക്കുകയാണെന്നും അവളുടെ അതിഥികൾ പാതാളത്തിലാണെന്നും അവൻ അറിയുന്നില്ല. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India