മലാഖി 4 - സത്യവേദപുസ്തകം C.L. (BSI)സർവേശ്വരന്റെ ദിനം 1 ചൂളപോലെ ജ്വലിക്കുന്ന ദിനം ഇതാ വരുന്നു; അപ്പോൾ എല്ലാ അഹങ്കാരികളും ദുർവൃത്തരായ സമസ്തജനങ്ങളും വയ്‍ക്കോൽപോലെ എരിയും. അന്നു വേരും ശിഖരവും ശേഷിക്കാത്തവിധം അവരെ അതു ദഹിപ്പിച്ചുകളയും എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. 2 “എന്നാൽ എന്നെ ഭയപ്പെടുന്ന നിങ്ങൾക്കാകട്ടെ നീതിസൂര്യൻ ഉദിക്കും; അതിന്റെ ചിറകുകളിൽ രോഗശാന്തിയുണ്ട്. തൊഴുത്തിൽനിന്നു പുറത്തുവരുന്ന പശുക്കിടാക്കളെപ്പോലെ നിങ്ങൾ തുള്ളിച്ചാടും. 3 നിങ്ങൾ ദുഷ്ടജനത്തെ ചവുട്ടിമെതിക്കും; കാരണം ഞാൻ പ്രവർത്തിക്കുന്ന ദിവസം അവർ നിങ്ങളുടെ കാൽക്കീഴിൽ വെണ്ണീർ ആയിരിക്കും.” ഇതു സർവശക്തനായ സർവേശ്വരന്റെ വചനം. 4 എന്റെ ദാസനായ മോശയുടെ നിയമം-ഞാൻ ഹോരേബിൽവച്ച് അവനു നല്‌കിയ ചട്ടങ്ങളും വിധികളുംതന്നെ ഓർമിച്ചുകൊള്ളുവിൻ. 5 സർവേശ്വരന്റെ ഭയജനകമായ മഹാദിനം വരുന്നതിനു മുമ്പ് ഞാൻ നിങ്ങളുടെ അടുക്കൽ ഏലിയാപ്രവാചകനെ അയയ്‍ക്കും. 6 ഞാൻ വന്നു നിങ്ങളുടെ ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കാൻ പ്രവാചകൻ പിതാക്കളുടെ ഹൃദയങ്ങൾ മക്കളുടെ ഹൃദയങ്ങളോടും മക്കളുടെ ഹൃദയങ്ങൾ പിതാക്കളുടെ ഹൃദയങ്ങളോടും രഞ്ജിപ്പിക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India